വാഷിങ്ടണ്‍: ഭീകരതയ്ക്ക് പിന്തുണ നല്കുന്ന പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക. ഇതിനു നടപടിയെന്നൊണം അമേരിക്ക രണ്ട് മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്ഥാനിലേക്ക് അയയ്ക്കാനൊരുങ്ങുന്നു. പ്രസിഡന്റിന്റെ നയതന്ത്ര, സൈനിക ഉപദേശകര്‍ കൂടിയായ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവരാണ് ഈ മാസം അവസാനത്തോടെ പാകിസ്ഥാനിലെത്തുക.
പാകിസ്ഥാന് തീവ്രവാദികള്‍ക്ക് സുരക്ഷിത താവളം ഒരുക്കുകയാണെന്നും ശൈലി മാറ്റിയില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പായിരിക്കും അമേരിക്ക നടപടിയിലൂടെ വ്യക്തമാക്കുന്നത്. ഇരുവരും പാക് പ്രധാനമന്ത്രിയുമായും സൈനിക മേധാവിമാരുമായും കൂടിക്കാഴ്ച നടത്തും.
അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടാന്‍ പാകിസ്ഥാന് അമേരിക്ക കോടിക്കണക്കിന് രൂപ പ്രതിവര്‍ഷം നല്‍കുന്നുണ്ട്. ഇത് വേണ്ടവിധം പാകിസ്ഥാന് ഉപയോഗിക്കാത്തതില്‍ യു.എസിന് കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യവും യു.എസ് നേതാക്കള്‍ പാകിസ്ഥാനെ അറിയിക്കും. ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും ആക്രമിക്കുന്ന ഭീകരര്‍ക്കു പാക്കിസ്ഥാന് താവളമൊരുക്കുന്നതിലൂടെ തെക്കന്‍ ഏഷ്യന്‍ മേഖലയ്ക്ക് തന്നെ വലിയ ഭീഷണിയാണ് പാകിസ്ഥാന് ഉയര്‍ത്തുന്നതെന്ന് അമേരിക്ക അവരെ ബോദ്ധ്യപ്പെടുത്തും.
2011ല്‍ ഒബാമയുടെ ഭരണകാലത്ത് പാകിസ്ഥാന്റെ അനുമതി ഇല്ലാതെ തന്നെ അമേരിക്ക അവിടെ കമാന്‍ഡോ ഓപ്പറേഷന് നടത്തി അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബന്ലാദനെ വധിച്ചിരുന്നു. ഇതില്‍ പാകിസ്ഥാന് കടുത്ത അമര്‍ഷവും രേഖപ്പെടുത്തിയിരുന്നു. ഈ സംഭവത്തോടെ അമേരിക്കയുമായുള്ള പാകിസ്ഥാന്റെ ബന്ധം നിര്‍ണായക ഘട്ടത്തിലുമെത്തിയിരുന്നു.
കഴിഞ്ഞമാസം ട്രംപ് ഉന്നയിച്ച രൂക്ഷ വിമര്‍ശത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചു. ഭീകരര്‍ക്കെതിരായ പോരാട്ടത്തിന്റെ പേരില്‍ കോടിക്കണക്കിന് ഡോളര്‍ അമേരിക്കയില്‍നിന്ന് കൈപ്പറ്റുന്ന പാകിസ്താന് ഭീകര സംഘടനകള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നുവെന്നായിരുന്നു ട്രംപിന്റെ വിമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: