കൊല്ലം: കാസര്‍കോഡ് വെള്ളരിക്കുണ്ട് മുതല്‍ തിരുവനന്തപുരം വിഴിഞ്ഞം വരെ നടക്കുന്ന പശ്ചിമ ഘട്ട രക്ഷായാത്ര നാളെ മുതല്‍ 11വരെ ജില്ലയില്‍ പര്യടനം നടത്തും. ‘കേരളം നിലനില്ക്കാന് പശ്ചിമഘട്ടത്തെ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യം നിലനിര്‍ത്തി നടത്തുന്ന യാത്രയില്‍ ഭക്ഷ്യസുരക്ഷയും ജല സുരക്ഷയും കാലാവസ്ഥ സുരക്ഷയും കേരളത്തില്‍ നിലനിര്‍ത്താന്‍ പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു. യാത്രയോടൊപ്പം കലാഗായക സംഘവും പരിസ്ഥിതി സംബന്ധമായ ഫോട്ടോ പ്രദര്‍ശനവും അനുഗമിക്കുന്നു.
50 ദിവസങ്ങളിലായി സംസ്ഥാനത്തെ 14 ജില്ലകളിലും എത്തി 137 സമര കേന്ദ്രങ്ങളില്‍ വിവിധ പരിപാടികളിലൂടെ യാത്രയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിശദീകരിക്കും. ഓരോ ജില്ലയിലും അതിജീവനത്തിനായി നടത്തിവരുന്ന ചെറുതും വലുതുമായ സമരങ്ങളില്‍ എത്തി ഏകദേശം 4,00,000 ജനങ്ങളുമായി വര്‍ത്തമാനം പറയും.
നാളെ പട്ടാഴി, പുനലൂര്‍, അഞ്ചല്‍, കുളത്തൂപ്പുഴ, അരിപ്പ എന്നിവിടങ്ങളിലും 9ന് ചിതറ, ആയൂര്‍, കാരാളിക്കോണം, നെടുമണ്‍കാവ് എന്നിവിടങ്ങളിലും 10ന് കൊട്ടാരക്കര, കുണ്ടറ, പുത്തൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളിലും 11ന് കരുനാഗപ്പള്ളിയിലും ചവറ, അഞ്ചാലുംമൂട്, കൊല്ലം എന്നിവിടങ്ങളിലും യാത്ര എത്തും.
9ന് വൈകിട്ട് 4ന് നെടുമണ്‍കാവ് ജംഗ്ഷനില്‍ കൂടുന്ന പശ്ചിമഘട്ട രക്ഷായാത്രയുടെ സ്വീകരണ യോഗത്തില്‍ ജില്ലയിലെ പ്രമുഖരായ കര്‍ഷകരേയും കര്‍ഷക തൊഴിലാളികളേയും ആദരിക്കും. ജാഥയില്‍ ജോണ്‍ പെരുവന്താനം, പ്രൊഫ.കുസുമം ജോസഫ്, എസ്.ബാബുജി, വിളയോടി വേണുഗോപാല്‍, ടി.കെ.വിനോദന്‍, അഡ്വ.വി.കെ.സന്തോഷ് കുമാര്‍, കെ.കരുണാകരന് പിള്ള, ബി.ഭാസ്കരന് തുടങ്ങിയവര്‍ അനുഗമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: