പുനലൂര്‍: റയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് പേപ്പര്‍മില്‍ റോഡില്‍ റയില്‍വെ നിര്‍മ്മിച്ച അടിപ്പാതയുടെ അനുബന്ധ റോഡിന്റെ നിര്‍മ്മാണം സ്ഥലം എംഎല്‍എയായ മന്ത്രി കെ.രാജുവിന്റെയും നഗരസഭാ കൗണ്‍സിലര്‍മാരുടെയും അനാസ്ഥമൂലം അനിശ്ചിതത്വത്തിലാകുന്നു. സ്ഥലവിലയില്‍ ധാരണയാകുന്നതിന് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കേണ്ട മൂന്ന് വസ്തു ഉടമകളുമായി ജില്ലാ കളക്ടര്‍ ഏഴോളം തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ ധാരണയിലെത്തിയിട്ടില്ല. ബന്ധപ്പെട്ട കൗണ്‍സിലര്‍മാരും വകുപ്പ് ഉദ്യോഗസ്ഥരും എല്ലാ ചര്‍ച്ചകളിലും പങ്കെടുക്കുന്നുമുണ്ട്.
കഴിഞ്ഞ ചര്‍ച്ചയില്‍ കളക്ടര്‍ സെന്റിന് എട്ടര ലക്ഷത്തോളം രൂപ മുന്നോട്ട് വെച്ചിട്ടും വസ്തു ഉടമകള്‍ സമ്മതിച്ചില്ല. ഉടമകള്‍ പതിനഞ്ച് ലക്ഷം വേണമെന്നുള്ള ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയുമാണ്.
വസ്തു ഉടമകളില്‍ രണ്ടു പേര് വിദേശത്താണ്.ഇവര്‍ക്കു വേണ്ടി ബന്ധുക്കളാണ് ചര്‍ച്ചയ്ക്കെത്തുന്നത്. നാട്ടിലുള്ളയാള്‍ ഇപ്പോഴത്തെ മന്ത്രിയുടെയും മുന്‍ റവന്യൂമന്ത്രിയുടെയും അടുത്ത ബന്ധുവുമാണ്. വികസനത്തിനു വേണ്ടി സ്ഥലം ഏറ്റെടുത്ത് നല്കാന് വസ്തു ഉടമകളുമായി ധാരണയിലെത്താന്‍ സ്ഥലം ജനപ്രതിനിധിയായ മന്ത്രി പോലും ഇടപെടുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. എന്നാല്‍ അഞ്ച് കിലോമീറ്റര്‍ അപ്പുറമുള്ള എലിക്കാട്ടൂര്‍ പാലം നിര്‍മ്മാണത്തിന് വസ്തു വിലയില്‍ ധാരണയാകുന്നതിന് ഉടമകളുമായി നേരിട്ട് പത്തനാപുരം എംഎല്‍എ ചര്‍ച്ചകള്‍ നടത്തുകയും പാലം പണി തുടങ്ങുകയും ചെയ്തു. മന്ത്രി കൂടിയായ പുനലൂര്‍ എംഎല്‍എയുടെ ഉദാസീനത ഇതില്‍ നിന്ന് വ്യക്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്ഥലം ഏറ്റെടുത്തു നല്‍കുന്നതിനും ഒഴിപ്പിക്കപ്പെടുന്ന കടയുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും കാലതാമസം ഉണ്ടാകുന്നതിലൂടെ നഗരവികസനവും തടസ്സപ്പെടുകയാണ്. റയില്‍വെ അടിപ്പാതയുടെ നിര്‍മ്മാണം നടത്തിയിട്ട് വര്‍ഷങ്ങളായി. മാത്രമല്ല, തങ്ങളുടെ സ്ഥലത്ത് കൂടിയുള്ള റോഡ് ടാറിംഗ് പൂര്‍ത്തിയാക്കിയിട്ട് മാസങ്ങളുമായി. ഏറ്റെടുക്കേണ്ട സ്വകാര്യ വ്യക്തികളുടെ സ്ഥലവിലയെ സംബന്ധിച്ചാണ് തര്‍ക്കം തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: