കൊല്ലം: ബിഎംഎസില്‍ ചേര്‍ന്നതിന്റെ പേരില്‍ തൊഴിലാളികള്‍ക്ക് ജോലിയും ബോണസും നിഷേധിക്കുന്നു. പത്തനാപുരം കല്ലുംകടവില്‍ പ്രവര്‍ത്തിക്കുന്ന ജോണ്സന് ഗ്യാസ് ഏജന്‍സിയിലാണ് എല്ലാ വിധ തൊഴില്‍ നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം നടക്കുന്നതെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി പത്രസമ്മേളനത്തില്‍ പറഞ്ഞു.
മിനിമം വേതനമോ ഇഎസ്ഐ, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങളോ ഇവിടെ നല്‍കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ആകെ 32 പേര് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പതിനേഴ് പേരാണ് ബിഎംഎസില്‍ ചേര്‍ന്നത്. ഓണത്തിനുള്ള ബോണസ് വിതരണം ചെയ്തപ്പോള്‍ ബിഎംഎസ് തൊഴിലാളികളെ ഒഴിവാക്കി. ഓണക്കാലത്ത് ആറ് ദിവസത്തോളം സ്ഥാപനം അടച്ചിട്ടിട്ട് ബിഎംഎസ് സമരം മൂലമാണെന്ന് അപവാദ പ്രചരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
അവശ്യ സര്‍വീസ് എന്ന നിലയില്‍ ഗ്യാസ് വിതരണം തടസ്സപ്പെടുത്തുന്ന യാതൊന്നും ബിഎംഎസ് ചെയ്തിട്ടില്ല. ഒരു തരത്തിലുള്ള സമരവും നടത്തിയില്ല. എന്നിട്ടും മുതലാളിക്ക് വേണ്ടി പ്രദേശത്തെ ഡിവൈഎഫ്ഐയും കോണ്‍ഗ്രസും ബിഎംഎസിനെതിരെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് സ്ഥാപനത്തില്‍ പരിശോധന നടന്നിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കാനെന്ന വണ്ണം വ്യാജപരാതികള്‍ ഉണ്ടാക്കി തൊഴിലാളികളെ കള്ളക്കേസില്‍ കുടുക്കാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്ന് രാജേന്ദ്രന്‍പിള്ള കുറ്റപ്പെടുത്തി.
എക്സ്പ്ലൊസീവ് ലൈസന്‍സുള്ള ഒന്‍പത് തൊഴിലാളികളില്‍ ഏഴ് പേരും ബിഎംഎസ് പ്രവര്‍ത്തകരാണ്. അവരെ ഒഴിവാക്കിയാണ് ഇപ്പോള്‍ വിതരണം നടത്തുന്നത്. എക്സ്പ്ലൊസീവ് ലൈസന്‍സില്ലാത്ത തൊഴിലാളികള്‍ ഗ്യാസ് സിലിണ്ടര്‍ വിതരണത്തിനിറങ്ങുന്നത് നിയമവിരുദ്ധമാണ്.
മറ്റുള്ളവര്‍ക്ക് നല്കുന്ന അത്രയും ബോണസ് നല്കി തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന ന്യായമായ ആവശ്യമാണ് ബിഎംഎസ് ഉയര്‍ത്തുന്നത്. ബോണസിനും ശമ്പളത്തിനുമായി ഉത്രാടം വരെ കാത്തിരുന്നിട്ടും കിട്ടാത്തതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ അവരെ പുറത്താക്കി ഗേറ്റടയ്ക്കുകയാണ് മാനേജ് മെന്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ യൂണിയന് ജനറല്‍ സെക്രട്ടറി ആര്. രാധാകൃഷ്ണന്, പത്തനാപുരം മേഖലാ സെക്രട്ടറി സി. സതീഷ്കുമാര്‍, യൂണിറ്റ് കണ്‍വീനര്‍ വി. മുരളീധരന്, ജോയിന്റ് കണ്‍വീനര്‍ ടി. സുരേഷ്ബാബു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: