പത്തനാപുരം: മദ്യവില്പനശാലയ്ക്കെതിരെ സമരം നടത്തിവരുന്ന രണ്ട് കുടുംബങ്ങള്‍ക്ക് നേരെ ആക്രമണം. ക്യാന്‍സര്‍ രോഗിയായ കുട്ടിയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ രണ്ട് വീടുകളുടെ ജനല്‍ച്ചില്ലുകളും തകര്‍ന്നു.
തലവൂര്‍ പഞ്ചായത്തിലെ മഞ്ഞക്കാല ചെമ്പണയിലാണ് സംഭവം. ചെമ്പണ ചരുവ് പുരയിടത്തില്‍ ലിജി(29), മകന് ആല്വിന്(4), നിധീഷ് ഭവനില്‍ ശ്യാമള(52), ഇവരുടെ മകന് നിധീഷ് ചന്ദ്രന്( 21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ഇവരെ മര്‍ദിച്ചത്.
ആല്‍വില്‍ അര്‍ബുദത്തിന് ചികിത്സയിലിരിക്കുന്ന കുട്ടിയാണ്. കല്ലേറില്‍ ജനല്‍ചില്ലുകള്‍ പതിച്ചാണ് ആല്വിന് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ബിവറേജസ് ഔട്ട്ലറ്റിനായി വീട് നല്കിയ സമീപവാസിയുടെ നേത്യത്ത്വത്തിലുളള സംഘമാണ് ആക്രമണം നടത്തിയതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. പരിക്കേറ്റവര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സമരസമിതിയുടെ പരാതിയില്‍ കുന്നിക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
കുന്നിക്കോട് ദേശീയപാതയോരത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബിവറേജസ് ഔട്ട്ലറ്റാണ് തലവൂര്‍ പഞ്ചായത്തിലെ മഞ്ഞക്കാല ചെമ്മണയിലെ ജനവാസമേഖലയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ സമീപവാസികളറിയാതെ മദ്യം സ്റ്റോക്ക് ചെയ്ത ശേഷം ഔട്ട്ലറ്റ് ആരംഭിക്കുകയായിരുന്നു . സമീപത്ത് രണ്ട് വിദ്യാലയങ്ങളും ദേവാലയങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. കെട്ടിടത്തിലെ സ്റ്റോക്ക് മാറ്റണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നങ്കിലും വകുപ്പ് അതിന് തയ്യാറായില്ല. ഇതേത്തുടര്‍ന്ന് പ്രദേശത്തെ സ്ത്രീകളും കുട്ടികളും വിവിധ രാഷ്ട്രീയകക്ഷികളും സംയുക്തമായി സമരപരിപാടികളുമായി രംഗത്ത് എത്തുകയായിരുന്നു.
പ്രതിഷേധവുമായി രംഗത്തുളള നാട്ടുകാരുടെ സമരം 79 ദിവസം പിന്നിട്ടു. സമരം 16 ദിവസം കഴിഞ്ഞപ്പോള്‍ ഔട്ട്ലെറ്റ് ആരംഭിക്കില്ലെന്ന് കെ.ബി.ഗണേഷ്കുമാര് എംഎല്‍എ ഉറപ്പ് നല്‍കിയിരുന്നങ്കിലും സ്റ്റോക്ക് ചെയ്ത മദ്യം കെട്ടിടത്തില്‍ നിന്നും മാറ്റാന്‍ വകുപ്പ് തയ്യാറാകാത്തതിനാല്‍ പ്രദേശവാസികള്‍ സമരം തുടരുകയായിരുന്നു. നിലവില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും ബെവ്കോ ഇവിടെ നിയമിച്ചിട്ടുണ്ട്. രാത്രിയും പകലും ഉറക്കമിളച്ചാണ് നാട്ടുകാരുടെ പ്രതിഷേധം
പ്രതികരിക്കാൻ ഇവിടെ എഴുതുക: