കുറിഞ്ഞിച്ചെടി പരിപാലിച്ച് ജൈവ വ്യവസ്ഥ സംരക്ഷിക്കാനാണ് ദേവികുളം താലൂക്കിലെ വട്ടവട, കൊട്ടാക്കമ്പൂര്‍ വില്ലേജുകളില്‍ ഉള്‍പ്പെടുന്ന 3200 ഹെക്ടര്‍ പ്രദേശം 2006ല്‍ കുറിഞ്ഞി ഉദ്യാനമായി അന്നത്തെ ഇടതുസര്‍ക്കാര്‍ പ്രാഥമിക വിജ്ഞാപനമിറക്കിയത്.
പതിനൊന്ന് വര്‍ഷം കഴിഞ്ഞിട്ടും അന്തിമ വിജ്ഞാപനമിറക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഉദ്യാനമായി വിജ്ഞാപനം ചെയ്ത വസ്തുവില്‍ കൈയേറ്റക്കാര്‍ക്കും ഗ്രാമവാസികള്‍ക്കും ഭൂമിയുണ്ടെന്നാണ് വാദം. ഈ ഭൂമിയുടെ നിജസ്ഥിതി ബോധ്യപ്പെടുത്തി ഉദ്യാനത്തിന്റെ അന്തിമ വിജ്ഞാപനമിറക്കേണ്ട പിണറായി സര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണ്.
റവന്യു-വനംവകുപ്പുകള്‍ സര്‍വ്വേ നടപടികള്‍ക്ക് എത്തിയപ്പോള്‍ ഗ്രാമവാസികളെ തെറ്റിദ്ധരിപ്പിച്ച് ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധം തീര്‍ത്തു. പിന്നീട് ദേവികുളം സബ്കളക്ടര്‍ വസ്തു കൈവശമുള്ളവര്‍ക്ക് ഹിയറിങ്ങിനായി നോട്ടീസ് അയച്ചു. ഇടുക്കി എം.പി ജോയ്സ് ജോര്‍ജിനും ബന്ധുക്കള്‍ക്കും ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചു.
അന്ന് ദേവികുളം സബ്കളക്ടറുടെ ഓഫീസ് ഉപരോധിച്ചാണ് നടപടികള്‍ തടസപ്പെടുത്തിയത്. ഇങ്ങനെ കുറിഞ്ഞി ഉദ്യാനത്തിന്റെ നടപടിക്രമങ്ങള്‍ ഓരോഘട്ടത്തിലും അട്ടിമറിക്കപ്പെട്ടു. അടുത്തിടെ ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉദ്യാന പ്രഖ്യാപനം നീളുന്നതിനെക്കുറിച്ച് ജില്ലാഭരണകൂടത്തോടും ദേവികുളം സബ്കളക്ടറോടും വിശദീകരണം തേടി.
കുറിഞ്ഞി ഉദ്യാനത്തില്‍ കൈയേറ്റക്കാരാണെന്ന് സബ്കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്രൈബ്യൂണല്‍ ഇടപെട്ടതോടെ കുറിഞ്ഞി ഉദ്യാനപദ്ധതി വീണ്ടും സജീവമാകുകയാണ്. ഇടതുപക്ഷവും വലതുപക്ഷവും കുറിഞ്ഞി ഉദ്യാനം അട്ടിമറിക്കാന്‍ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് ജന്മഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ ഡോ. സംഗീത് രവീന്ദ്രന് തയ്യാറാക്കിയ പരമ്പര ഇന്നുമുതല്‍.
മൂന്നാറില്‍ നിന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെയാണ് കുറിഞ്ഞി ഉദ്യാനം. കൃത്യമായി പറഞ്ഞാല്‍ മൂന്നാര്‍-മാട്ടുപ്പെട്ടി റൂട്ടില്‍ യാത്ര ചെയ്ത് ടോപ്പ് സ്റ്റേഷന് പിന്നിട്ട്, പാമ്പാടുംചോല നാഷണല്‍ പാര്‍ക്ക് അവസാനിക്കുന്നിടം മുതലുള്ള വലതു ഭാഗമാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ ആരംഭം.
വട്ടവട, കൊട്ടാക്കമ്പൂര്‍ വില്ലേജുകളിലൂടെ നീങ്ങി തട്ടാമ്പാറ, ജണ്ടപ്പാറവരെയും, മറുഭാഗത്ത് മതികെട്ടാന്‍ ചോല, ആനമുടി ചോല എന്നിവിടങ്ങളുമാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ കിടപ്പ്. വട്ടവടയില്‍ ബ്ലോക്ക് നമ്പര്‍ 62ല്‍പ്പെട്ട 2272.92 ഏക്കറും, കൊട്ടാക്കമ്പൂരിലെ 58ല്‍പ്പെട്ട 4900.12 ഏക്കറും ഉള്‍പ്പെടെ 7173.11 ഏക്കര്‍ ഭൂമിയാണ് നീലക്കുറിഞ്ഞി ഉദ്യാനമായി വനംവകുപ്പ് വിജ്ഞാപനം ചെയ്തത്.
നിലവില്‍ റിസര്‍വ്വ് വനമോ റിസര്‍വ്വ് വനത്തിന്റെ ഭാഗമോ, അതിര്‍ത്തി പ്രദേശത്തുളള ജല ഉറവിടങ്ങളോ അല്ലാത്ത ഏതെങ്കിലും ഒരു പ്രദേശം വന്യജീവി സങ്കേതമാക്കുന്നതിന് വന്യജീവി (സംരക്ഷണ)നിയമം 1972 ലെ സെക്ഷന്‍ 18(1) പ്രകാരം സര്‍ക്കാരിന് അധികാരമുണ്ട്. സെക്ഷന്‍ 19 മുതല്‍ 25 വരെ പ്രതിപാദിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കി സെക്ഷന്‍ 26 പ്രകാരമുളള വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ ആ പ്രദേശം വന്യജീവി സങ്കേതമാകും. സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ആളിന്റെയോ രേഖാമൂലമുളള അനുവാദം ഇല്ലാതെ ആര്‍ക്കും, റിസര്‍വ്വ് വനത്തില്‍ ഒരു അവകാശവും സ്ഥാനപിക്കാനാവില്ല.
വനം വകുപ്പ് പുറപ്പെടുവിച്ച G.O.(P) No.36/06/F&WLD dated 06-,-10-,2006 വിജ്ഞാപന പ്രകാരം, കൊട്ടാക്കമ്പൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 58 ല്‍ സര്‍വ്വേ നമ്പര്‍ 1, വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 62 എന്നിവയില്‍ പൂര്‍ണ്ണമായും ഉള്‍പ്പെട്ട ഉദ്ദേശ്യം 3200 ഹെക്ടര്‍ വരുന്ന ഭൂമിയാണ് നിര്‍ദ്ദിഷ്ട കുറിഞ്ഞി സാങ്ച്വറിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
നിര്‍ദ്ദിഷ്ട കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിക്കപ്പെട്ട പ്രദേശത്തെ അവകാശങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുന്നതിനും, സെക്ഷന്‍ 19 മുതല്‍ 26 വരെയുളള നടപടികള്‍ സ്വീകരിച്ച് ഉദ്യാനത്തിന്റെ അന്തിമ വിജ്ഞാപനം നടത്തുന്നതിനും വേണ്ടി ദേവികുളം സബ് കളക്ടറെ ചുമതലപ്പെടുത്തി GO (MS) 74/F&WLD 12.12.07നമ്പര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
പട്ടയഭൂമിയിലുളള അവകാശം സംബന്ധിച്ചാണ് പ്രധാനമായും തീര്‍പ്പ് കല്‍പ്പിക്കേണ്ടിയിരുന്നത്. വര്‍ഷങ്ങള്‍ക്കുശേഷവും പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തീകരിക്കാനായിട്ടില്ല.
ഉദ്യാനം സ്ഥാപിക്കുന്നതിനുളള ചുമതല ലഭിച്ചാലുടന്‍ സെക്ഷന്‍- 21 പ്രകാരം ഫോറസ്റ്റ് സെറ്റില്‍മെന്റ് ഓഫീസര്‍ ഗസറ്റിലൂടെ വിളംബരം പുറപ്പെടുവിച്ച് ദേശീയോദ്യാനത്തിനായി തീരുമാനിക്കപ്പെട്ട പ്രദേശത്ത് ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുളള അവകാശങ്ങളുണ്ടെങ്കില്‍ ഉന്നയിക്കുന്നതിനായി മൂന്ന് മാസത്തില്‍ കുറയാത്തതും, ആറ് മാസത്തില്‍ കൂടാത്തതുമായ സമയപരിധി അനുവദിക്കണം.
ഈ കാലയളവില്‍ പ്രദേശത്തെ ഭൂമിയില്‍ അവകാശമുളള ഏതൊരാള്‍ക്കും നേരിട്ടോ കത്ത് മുഖാന്തിരമോ അപേക്ഷ സമര്‍പ്പിക്കാവുന്നതും, ഫോറസ്റ്റ് സെറ്റില്‍മെന്റ് ഓഫീസര്‍ അവകാശമുന്നയിച്ച ആളുകളെ നേരില്‍ കേള്‍ക്കുന്നതിനായി തീയതി നിശ്ചയിച്ച് നോട്ടീസയച്ച് വരുത്തേണ്ടതും ഒരോ തേര്‍ച്ചയും (രഹമശാ)അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യണം.
പട്ടയം മുഖാന്തിരമുളള അവകാശമാണെങ്കില്‍ പട്ടയത്തിന്റെ സാധുത, അവകാശപ്പെടുന്ന സ്ഥലത്തിന്റെ അളവ് തുടങ്ങിയവയില്‍ തീരുമാനമെടുക്കുന്നതിന് ഒരു സിവില്‍ കോടതിയുടെ അധികാരങ്ങള്‍ സെറ്റില്‍മെന്റ് ഓഫീസര്‍ക്കുണ്ടായിരുക്കുന്നതാണെങ്കിലും പ്രസ്തുത പ്രദേശത്തെ സര്‍വ്വേ പൂര്‍ത്തീകരിക്കുന്നതിലോ, അവകാശങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിലോ യാതൊരു പുരോഗതിയും നാളിതുവരെ കൈവരിച്ചിട്ടില്ല എന്നതാണ് വാസ്തവം.
കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഈ പ്രദേശം റവന്യു തരിശ് വിഭാഗത്തില്‍ ഉള്‍പ്പെട്ട ഭൂമിയായിരുന്നു.ഈപ്രദേശത്ത് സാധുതയുളള പട്ടയങ്ങള്‍ മുഖാന്തിരം ലഭിച്ച വസ്തുക്കള്‍ ഉണ്ട്. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ കാലത്ത് നല്കിയ പട്ടയങ്ങളും, സംസ്ഥാന സര്‍ക്കാര്‍ 1960 -ലെ ഭൂമി പതിവ് നിയമ പ്രകാരം നല്കിയ പട്ടയങ്ങളും ഇതില്‍പ്പെടും.
പട്ടയഭൂമിയും വനംവകുപ്പ് അധീനതയിലാക്കിയ ഭൂമിയും വ്യാജ പട്ടയത്തിന്റെ പിന്‍ബലത്തോടെ ഭൂമാഫിയ കൈവശപ്പെടുത്തിയ ഭൂമിയും ഇടകലര്‍ന്ന അവസ്ഥയിലാണ് നിര്‍ദ്ദിഷ്ട കുറിഞ്ഞി സങ്കേതം സ്ഥിതിചെയ്യുന്നത്. സാധുതയുളള കൈവശ പട്ടയഭൂമിയില്‍ കര്‍ഷകരായ കൈവശക്കാര്‍ കൃഷിചെയ്തുവരുന്നുണ്ട്. എന്നാല്‍ ഇതിലും വളരെ വലിയ അളവ് ഭൂമി വ്യാജപട്ടയങ്ങളുപയോഗിച്ചും, പ്രത്യേകിച്ച് രേഖകള്‍ ഇല്ലാതെയും കൈയേറി യൂക്കാലിപ്റ്റസ് കൃഷി നടത്തുന്നുണ്ട്.
ഫോറസ്റ്റ് സെറ്റില്‍മെന്റ് ജോലികള്‍ ആരംഭദശയില്‍തന്നെ തുടരുന്നതിനാല്‍ വനം വകുപ്പിന് ഈ പ്രദേശത്തെ റിസര്‍വ്വായി പരിഗണിക്കുവാനോ സംരക്ഷിക്കുവാനോ സാധിച്ചിട്ടില്ല. ബ്ലോക്ക് നമ്പര്‍ 58 കൈവശങ്ങളുടെ സാധുതയനുസരിച്ച് സബ്ഡിവിഷന് ചെയ്യപ്പെടാത്ത അവസ്ഥയിലാണ് തുടരുന്നത്. വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 62 റീസര്‍വ്വേ നടത്തി സബ്ഡിവിഷനുകളാക്കിയെങ്കിലും ക്രോഡീകരിക്കപ്പെടാതെ ചിതറിക്കിടക്കുന്ന അവസ്ഥയിലാണുളളത്.
ഫോറസ്റ്റ് സെറ്റില്‍മെന്റ് നടപടിയുടെ ഭാഗമായി എടഛ 09.05.2008 ലും, 08.09.2009 ലും വന്യജീവി സംരക്ഷണ നിയമം 1972 ലെ സെക്ഷന്‍ 21 പ്രകാരം വിജ്ഞാപനം നടത്തിയിരുന്നതാണ്. ഈ വിളംബരപ്രകാരം പ്രസ്തുത പ്രദേശത്ത് ഭൂമി കൈവശം വച്ചിട്ടുളള എല്ലാ ആളുകള്‍ക്കും അവരുടെ കൈവശം തെളിയിക്കുന്നതിനായി രേഖകള്‍ ഹാജരാക്കുന്നതിനും, വിവരങ്ങള്‍ നേരില്‍ ബോധിപ്പിക്കുന്നതിനും അവസരമുണ്ടായിരുന്നു.
എന്നാല്‍ പട്ടണവും ജനവാസ പ്രദേശങ്ങളും വന്യജീവി സങ്കേതമായി പ്രഖ്യാപിക്കാന്‍ ശ്രമം നടത്തുന്നതായി ആരോപിച്ച് പ്രാദേശിക നേതാക്കള്‍ ജനങ്ങളെ സംഘടിപ്പിച്ച് വലിയ പ്രക്ഷോഭം സംഘടിപ്പിക്കുകയും, നടപടി തടസ്സപ്പെടുത്തുകയുമാണുണ്ടായത്.
നാളെ: സര്‍വ്വേ സംഘത്തെ തടഞ്ഞും പ്രതിഷേധം
നീലക്കുറിഞ്ഞി
നീലക്കുറിഞ്ഞി നശിക്കാതിരിക്കുന്നത് ഒരു പ്രദേശത്തിന്റെ ജൈവവ്യവസ്ഥയില്‍ മാറ്റമുണ്ടായിട്ടില്ല എന്നതിന്റെ തെളിവാണ്. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി പശ്ചിമഘട്ട മലകളില്‍, 1500 മീറ്ററിന് മുകളില്‍ ചോലവനങ്ങള്‍ ഇടകലര്‍ന്ന പുല്‍മേടുകളില്‍ കാണപ്പെടുന്ന കുറ്റിച്ചെടിയാണ്. മൂന്നാര്‍ ഇരവികുളം നാഷണല്‍പാര്‍ക്ക്, കൊട്ടാക്കമ്പൂര്‍, കടവരി, കാന്തല്ലൂര്‍ എന്നീ പ്രദേശങ്ങളിലാണ് നീലക്കുറിഞ്ഞി കാണപ്പെടുന്നത്.
വനംവകുപ്പ് കുറിഞ്ഞിച്ചെടികളെ സംരക്ഷിക്കുന്നതില്‍ ശ്രദ്ധചെലുത്തുന്നു. 2006ല്‍ കുറിഞ്ഞിച്ചെടി പറിക്കുന്നത് ശിക്ഷാര്‍ഹമാക്കി. കുറിഞ്ഞിച്ചെടി പിഴുതെടുത്താല്‍ വന്യജീവി സംരക്ഷണനിയമ പ്രകാരം കേസെടുക്കാനും നിയമമുണ്ട്. അടുത്ത വര്‍ഷം കുറിഞ്ഞിപ്പൂക്കാലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: