കൊച്ചി: റെയില്‍വേ സമയപ്പട്ടിക നവംബര്‍ ആദ്യാഴ്ച പുറത്തിറക്കുമ്പോള്‍ കേരളത്തില്‍ പുതിയതായി ഒന്‍പത് സ്ഥിരം സ്റ്റോപ്പുകള്‍ അനുവദിക്കും. ഇത് സംബന്ധിച്ച് തിരുവനന്തപുരം ഡിവിഷന് ബന്ധപ്പെട്ട ഓഫീസിന് കണക്കുകള്‍ സഹിതമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഡിവിഷന്റെ പട്ടിക പൂര്‍ണമായും അംഗീകരിച്ചേക്കും. വര്‍ഷങ്ങളായി യാത്രക്കാര്‍ ആവശ്യപ്പെടുന്ന, തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്സിന് കഴക്കൂട്ടത്ത് സ്റ്റോപ് അനുവദിക്കുന്നതാണ് ഇതില്‍ പ്രധാനം.
ടെക്കികള്‍ ഏറെ ആശ്രയിക്കുന്ന സ്റ്റേഷനില്‍ നിലവില്‍ ആലപ്പുഴ വഴി കടന്ന് പോകുന്ന ഒരു ട്രെയിനിനും സ്റ്റോപ്പില്ല. നാല് വര്‍ഷമായി കോട്ടയം വഴി പോകുന്ന വണ്ടികള്‍ മാത്രമാണ് കഴക്കൂട്ടത്ത് നിര്‍ത്തുന്നത്.
യാത്രക്കാരുടെ എണ്ണത്തിലും സ്റ്റേഷന് മികച്ച റെക്കോര്‍ഡാണുള്ളത്. 2013-14 വര്‍ഷം 2.40 ലക്ഷം യാത്രകാര്‍ കഴക്കൂട്ടത്ത് നിന്നും ടിക്കറ്റെടുത്തപ്പോള്‍, 2016ല്‍ അത് 6.27 ലക്ഷമായി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെ ഡിവിഷന് മൊത്തത്തില്‍ വരുമാനം കുറഞ്ഞപ്പോഴും കഴക്കൂട്ടത്ത് മാത്രമാണ് വര്‍ദ്ധനവുണ്ടായത്.
നാഗര്‍കോവില്‍-മംഗലാപുരം പരശുറാമിന് ശാസ്താംകോട്ടയിലും, ചിറയിന്‍കീഴും സ്റ്റോപ്പ് അനുവദിക്കും. ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസിന് മാരാരിക്കുളത്തും, പാലരുവി എക്സ്പ്രസിന് ഇടപ്പള്ളിയിലും സ്ഥിരം സ്റ്റോപ്പുണ്ടാകും.
ആഴ്ചയില്‍ മൂന്ന് ദിവസമുള്ള കൊച്ചുവേളി-യശ്വന്തപൂര്‍ എക്സ്പ്രസിന് മാവേലിക്കരയിലും, അന്ത്യോദയ എക്സ്പ്രസ്സുകളായ എറണാകുളം-ഹൗറയ്ക്ക് ആലുവയിലും, എറണാകുളം-ഹാട്ടിയക്ക് (ഝാര്‍ഖണ്ഡ്) തൃശൂരിലും സ്റ്റോപ്പ് അനുവദിക്കും.
ഇതിന് പുറമേ ശരാശരി 1000 രൂപ പോലും വരുമാനമില്ലാത്ത ചില സ്റ്റേഷനുകളിലെ താല്‍ക്കാലിക സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയേക്കും. പുതിയ പട്ടിക പ്രകാരം കേരളത്തിലൂടെ ഓടുന്ന ഏഴോളം ട്രെയിനുകളുടെ വേഗത കൂട്ടും.
ദല്‍ഹിക്കുള്ള കേരള, മംഗള, രാജധാനി, തുരന്തോ വണ്ടികളും, ജയന്തി ജനത, ചണ്ഡീസ്ഗഡ് സമ്പര്‍ക്കക്രാന്തി എക്സ്പ്രസ്സുകളുമാണ് പട്ടികയിലുള്ളത്. കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ആദ്യഘട്ടത്തില്‍ രാജ്യത്തെ 500 സര്‍വീസുകളുടെ വേഗതയാണ് വര്‍ദ്ധിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: