ന്യൂദല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ സുപ്രീംകോടതി ഭീകരനെന്ന് മുദ്രകുത്തിയെന്നും ഏഴു വര്‍ഷം ഗുജറാത്തില്‍ പ്രവേശിപ്പിച്ചില്ലെന്നുമുള്ള പരാമര്‍ശം നുണ.
2006 നവംബര്‍ 26ന്, അമിത് ഷാ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെയാണ് സൊറാബ്ദ്ദീന്‍ ഏറ്റുമുട്ടല്‍ കേസ് ഉണ്ടായത്.
പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊടും കുറ്റവാളിയായ സൊറാബ്ദീന്‍ കൊല്ലപ്പെടുകയായിരുന്നു. വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്നും പോലീസ് വെടിവച്ചുകൊല്ലുകയായിരുന്നുവെന്നും പിന്നില്‍ അമിത് ഷായുടെ ഗൂഢാലോചന ഉണ്ടെന്നും ആരോപിച്ച് സഹോദരന് ഹര്‍ജി നല്കി.
2010ലാണ് സുപ്രീംകോടതി കേസ് സിബിഐക്ക് കൈമാറിയത്. ആ വര്‍ഷം ജൂലൈ 25ന് സിബിഐ ഷായെ അറസ്റ്റു ചെയ്തു. ഒക്ടോബര്‍ 29ന് ഷായ്ക്ക് ജാമ്യം ലഭിച്ചു.
ജാമ്യം നല്കിയപ്പോള് സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന സിബിഐ വാദം കണക്കിലെടുത്ത് ഷാ ഗുജറാത്തില്‍ കടക്കുന്നത് കോടതി തടഞ്ഞിരുന്നു.
അത് ഭീകരനാണെന്ന് പറഞ്ഞൊന്നുമായിരുന്നുമില്ല. പല കേസുകളിലും കോടതികള്‍ ഇങ്ങനെ ചെയ്യാറുമുണ്ട്. കേസിന്റെ വ്യാപ്തിയും അതിലുള്‍പ്പെട്ടവരുടെ സ്ഥാനങ്ങളും കണക്കിലെടുത്താണ് ഇത്തരം വിലക്കുകള്‍ ഏര്‍പ്പെടുത്തുക.
എന്നാല്‍ നിയമങ്ങളും ചട്ടങ്ങളും പൂര്‍ണ്ണമായും പാലിച്ച് അദ്ദേഹം ഗുജറാത്തില്‍ പ്രവേശിക്കാതെ തന്നെയിരുന്നു. എംഎല്‍എ ആയിട്ടും നിയമസഭയില്‍ അടക്കം എത്തേണ്ടതുണ്ടായിട്ടും കോടതി പറഞ്ഞത് അപ്പാടെ അനുസരിച്ചു. ഒരു ക്രിമിനല്‍ പശ്ചാത്തലവുമില്ലാതെ മൂന്നു പതിറ്റാണ്ടായി പൊതുരംഗത്തുള്ളയാളാണ് താനെന്നും വിലക്ക് നീക്കണമെന്നും അഭ്യര്‍ഥിച്ച് അമിത് ഷാ പിന്നീട് സുപ്രീംകോടതിയെ സമീപിച്ചു.
അഭ്യര്‍ഥനയിലും ജാമ്യം റദ്ദാക്കണമെന്ന സിബിഐ അപ്പീലിലും വാദം കേട്ട സുപ്രീംകോടതി 2012 സപ്തംബറില്‍ അമിത് ഷായ്ക്കുള്ള വിലക്ക് നീക്കി. അമിത് ഷായ്ക്ക് ഗുജറാത്തില്‍ കടക്കാന്‍ ഒരു വിലക്കുമില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത് അമിത് ഷാ ആയിരുന്നു. അതിനൊപ്പം ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സിബിഐ അപ്പീല്‍ തള്ളി.
2012 സപ്തംബര്‍ 27നാണ് ഈ ഉത്തരവ് ഉണ്ടായത്. ഒപ്പം സൊറാബ്ദ്ദീന്‍ ഏറ്റുമുട്ടല്‍ കേസ് ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് മാറ്റുകയും ചെയ്തു.
ഗുജറാത്തില്‍ നിഷ്പക്ഷമായ വിചാരണ നടക്കില്ലെന്ന സിബിഐയുടെ ആശങ്ക പരിഗണിച്ചായിരുന്നു ഇത്. തുടര്‍ന്ന് മുംബൈയിലെ പ്രത്യേക സിബിഐ കോടതിയില്‍ വിചാരണ നടന്നു. 2014 ഡിസംബറില്‍ കോടതി ഷായെ കുറ്റവിമുക്തനാക്കി. ഷായ്ക്കെതിരെ ഒരു തെളിവുമില്ലെന്ന് കോടതി വ്യക്തമാക്കി.
കേസില്‍ രാഷ്ട്രീയമെന്ന് കോടതി
അമിത്ഷായ്ക്കെതിരായ കേസില്‍ രാഷ്ട്രീയമുെണ്ടന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. സൊറാബ്ദ്ദീന്‍, തുളസീ റാം പ്രജാപതി ഏറ്റുമുട്ടല്‍ കേസുകളില്‍ രാഷ്ട്രീയമുണ്ടെന്ന പ്രതിഭാഗം വാദത്തില്‍ കഴമ്പുണ്ട്. പ്രത്യേക ജഡ്ജി എംബി ഗോസാവി വ്യക്തമാക്കി.
അമിത് ഷാ ഭീകരനാണെന്ന് കാനം
തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഭീകരനാണെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്. സുപ്രീം കോടതി ഭീകരനാണെന്നു പറഞ്ഞ് അമിത്ഷാ ഏഴു കൊല്ലം സംസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കി. ആ ഷായാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്നത്.
സൊറാബ്ദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 2010 ഏപ്രിലില്‍ വിധി വന്ന ശേഷം 2017 സപ്തംബര്‍ രണ്ടിന് മാത്രമാണ് ഗുജറാത്തില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്- കാനം പറഞ്ഞു. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നടത്തുന്ന ജനരക്ഷാ യാത്രയെപ്പറ്റി പ്രതികരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: