കാഞ്ഞിരപ്പള്ളി: ശബരിമല പരമ്പരാഗത കാനനപാതയിലെ അഴുത ഇടത്താവളത്തില്‍ നദിക്ക് കുറുകെയുളള പാലത്തിന് അപകടസാദ്ധ്യതയേറി. സംരക്ഷണഭിത്തികളില്ലാത്തതും കൈവരികളില്ലാത്തതും മൂലം അപകടഭീഷണിയിലായിരുന്ന പാലം കനത്തമഴയില്‍ കൂടുതല്‍ പരിതാപകരാവസ്ഥയിലായി. കഷ്ടിച്ച് രണ്ട് പേര്‍ക്ക് കടന്നുപോകാവുന്ന വീതിയാണ് പാലത്തിനുളളത്.
പാലത്തിന് കൈവരികളില്ല. ഉയരവും കുറവാണ്. ഒരു വശത്ത് സംരക്ഷണഭിത്തി ഇല്ലാത്തത് പാലത്തെ ബലക്ഷയത്തിലാക്കിയിട്ടുണ്ട്. തീര്‍ത്ഥാടനകാലത്ത് പാലത്തില്‍ തിരക്കേറുമ്പോള്‍ അപകടസാധ്യത കൂടും. അഴുതാ നദിയില്‍ ചെറിയ തോതില്‍ വെളളപ്പൊക്കം ഉണ്ടായാലും ഉയരം തീരെ കുറവായതിനാല്‍ പാലം വെളളത്തിനടിയിലാകും.
തീര്‍ത്ഥാടനകാലത്ത് ദിവസവും ആയിരകണക്കിനാളുകളാണ് ഈ പാലം വഴി സഞ്ചരിക്കുന്നത്. തെന്നല ബാലകൃഷ്ണ പിളള രാജ്യസഭാംഗമായിരിക്കെ അനുവദിച്ച ഫണ്ടിലാണ് പാലം നിര്‍മിച്ചത്. പാലം സ്ഥിതി ചെയ്യുന്നത് എരുമേലി,പെരുവന്താനം,കോരുത്തോട് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ്. ഇക്കാരണത്താല്‍ പാലത്തിന്റെ വികസനത്തിന് ത്രിതല പഞ്ചായത്തുകള്‍ ഫണ്ട് അനുവദിക്കുന്നില്ല. പ്രദേശം പെരിയാര്‍ കടുവ സംരക്ഷിത വന സങ്കേതമായതിനാല്‍ നിര്‍മാണത്തിന് വനം വകുപ്പിന്റെ അനുമതിയും വേണം. പാലത്തിന്റെ മറുവശമായ വനം ഇടുക്കി ജില്ലയിലാണ്. പാലത്തിലേക്ക് കാളകെട്ടിയില്‍ നിന്നാരംഭിക്കുന്ന റോഡ് കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലാണ്.
ഇതുവഴിയുളള റോഡ് പൊതുമരാമത്തിന്റേതല്ലാത്തതിനാല് പാലം ഏറ്റെടുത്ത് വികസനം നടപ്പിലാക്കാനാവില്ലെന്ന് മരാമത്ത് അധികൃതര്‍ പറയുന്നു. ശബരിമല തീര്‍ത്ഥാടന കാലത്ത് പാലം അപകടത്തിലാകാതിരിക്കാന്‍ ജനപ്രതിനിധികളും വിവിധ സംഘടനകളും ഇടപെട്ട് അടിയന്തിര പരിഹാരം തേടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: