കണ്ണൂര്‍: മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം എന്ന പേരില്‍ കലക്ടറേറ്റില്‍ നടക്കുന്ന സംസ്ഥാനതല എക്സിബിഷനില്‍ പ്രദര്‍ശിപ്പിച്ച പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് മെഷീന്റെ പ്രവര്‍ത്തനം കാണാന്‍ ആളുകളേറെ. എന്തോ ഭീകരജീവിയെന്ന് പൊതുവെ കണക്കാക്കപ്പെടുന്ന ഈ പ്ലാസ്റ്റിക് പൊടിക്കല്‍ യന്ത്രം ഇത്ര പാവമായിരുന്നോ എന്ന ചോദ്യഭാവമായിരുന്നു യന്ത്രം കണ്മുമ്പില് പ്രവര്‍ത്തിപ്പിച്ച് കാണിച്ചപ്പോള്‍ സന്ദര്‍ശകരില്‍ പലരുടെയും മുഖത്ത്്. വലിയ ശബ്ദമോ ബഹളമോ ഇല്ലാതെ തികച്ചും സമാധാനപരമായി ഒരു മണിക്കൂറില്‍ 80 മുതല്‍ 100 കിലോ വരെ പൊടിക്കാന്‍ ശേഷിയുള്ള യന്ത്രം പ്രവര്‍ത്തിച്ചു കഴിഞ്ഞപ്പോള്‍ കണ്ടുനിന്നവര്‍ക്കൊക്കെ അത്ഭുതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഗാന്ധി ജയന്ത്രി വാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എക്സിബനിഷനോടനുബന്ധിച്ചായിരുന്നു പ്ലാസ്റ്റിക് പൊടിക്കുന്ന യന്ത്രം പ്രദര്‍ശിപ്പിച്ച് കാണിച്ചത്. തലശ്ശേരി നഗരസഭ ഓര്‍ഡര്‍ ചെയ്ത് ക്ലീന്‍ കേരള കമ്പനി വഴി കൊണ്ടുവന്ന പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂനിറ്റ് നേരെ പ്രദര്‍ശനത്തിനെത്തിക്കുകയായിരുന്നു. പ്രവര്‍ത്തനം നേരില്‍ക്കണ്ട് ബോധ്യപ്പെട്ടതോടെ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് അത്ര അപകടകാരിയല്ലെന്ന് മനസ്സിലാക്കാനായി. പ്ലാസ്റ്റിക് പൊടിക്കുന്നതിനുള്ള പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂനിറ്റ്, പൊടിച്ച പ്ലാസ്റ്റിക്ക് ചെറിയ കെട്ടുകളാക്കി മാറ്റുന്നതിനുള്ള ഹൈഡ്രോളിക് ബെയില്‍ പ്രസ്, ബ്ലേഡ് ഷാര്പ്നര് എന്നിവയ്ക്ക് 10 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി ഈടാക്കുന്നത്. ഒരു വര്‍ഷത്തെ മെയിന്റനന്‍സ് ചെലവ് ഉള്‍പ്പെടെയാണിത്. യന്ത്രം സ്ഥാപിക്കുന്നതിന് 100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു കെട്ടിടവും പ്ലാസ്റ്റിക് പൊടി താല്‍ക്കാലികമായി സൂക്ഷിച്ചുവയ്ക്കുന്നതിനുള്ള ചെറിയൊരു സംവിധാനവുമാണ് ഒരു യൂനിറ്റിന് ആവശ്യം. 20 ചാക്ക് പ്ലാസ്റ്റിക് സാധനങ്ങള്‍ പൊടിച്ചാല്‍ അത് ഒരു ചാക്കിലാക്കി സൂക്ഷിക്കാനാവും. പ്ലാസ്റ്റിക് പൊടി ക്ലീന്‍ കേരള കമ്പനി തന്നെ തിരിച്ചെടുക്കുകയും ചെയ്യും. റോഡ് ടാറിംഗിന് പ്ലാസ്റ്റിക് പൊടി ഉപയോഗിച്ച് തുടങ്ങിയ സ്ഥിതിക്ക് ഇതിന്റെ സൂക്ഷിപ്പ് വലിയ പ്രശ്നമാവാനിടയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു കിലോമീറ്റര്‍ ടാര്‍ ചെയ്യുന്നതിന് 1400 കിലോഗ്രാം വരെ പ്ലാസ്റ്റിക് പൊടി ഉപയോഗിക്കാമെന്നാണ് കണക്ക്. പ്രദര്‍ശനത്തിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷനും റെയ്ഡ്കോയും ഒരുക്കിയ സ്റ്റാളുകളും ശ്രദ്ധേയമായി. ഗാര്‍ഹിക മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനുള്ള വിവിധ കംപോസ്റ്റിംഗ് സംവിധാനങ്ങളാണ് സ്റ്റാളില്‍ പ്രദര്‍ശനത്തിനായി ഒരുക്കിയത്. മണ്‍കല കംപോസ്റ്റ്, റിംഗ് കംപോസ്റ്റ്, മുച്ചച്ചട്ടി കംപോസ്റ്റ്, ബയോ ഗ്യാസ് പ്ലാന്റ്, പൈപ്പ് കംപോസ്റ്റ്, തുമ്പൂര്‍ മുഴി (എയ്റോബിക് ബിന്‍ കംപോസ്റ്റ്) തുടങ്ങിയവയുടെ വര്‍ക്കിംഗ് മോഡല്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചു. അജൈവ മാലിന്യ പരിപാലനം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മിനി മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററിന്റെ മാതൃകയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: