കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയിലെ ജനനി ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലെ ചികിത്സയില്‍ ഇരുനൂറാമത്തെ കുഞ്ഞു പിറന്നു. സെപ്റ്റംബര്‍ 23നാണ് ജനനിയിലെ ഇരുനൂറാമത്തെ കുഞ്ഞു പിറന്നത്. അഞ്ച് വര്‍ഷങ്ങളായി ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന വന്ധ്യതാ നിവാരണ ക്ലിനിക്ക് ഇപ്പോള്‍ നൂറു കണക്കിന് രോഗികളുടെ പ്രതീക്ഷാ കേന്ദ്രമാണ്. ഇവിടെ ചികിത്സയ്ക്കായി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദമ്പതികള്‍ മുന്‍കൂര്‍ പരിശോധന ബുക്ക് ചെയ്ത് കാത്തിരിക്കുന്ന സ്ഥിതിയാണ്. ജനനിയുടെ അതുല്യമായ നേട്ടത്തിന് ആശുപത്രിയിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.ഇരുനൂറാമത്തെ കുഞ്ഞിന്റെ ജനനം ജനനിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് കേക്ക് മുറിച്ച് ആഹ്ലാദം പങ്കിടുകയും കുഞ്ഞിന് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ജനനിയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ഡി. ബിജുകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.വി ജയബാലന്‍, ജനനി കണ്‍വീനര്‍ ഡോ.എസ്.ശ്രീവിദ്യ, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.ഷാജിമോന്‍ പീറ്റര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.അമുദ കുട്ടിയുടെ പിതാവ് വിനോദ് എന്നിവര്‍ സംസാരിച്ചു. മറ്റ് ജനപ്രതിനിധികള്‍, ഡോക്ടര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനനി വന്ധ്യതാ നിവാരണ ക്ലിനിക്കിനായി പുതിയ കെട്ടിട സമുച്ചയം പണിയുന്നതിനായി രണ്ടര കോടി രൂപ കേരള സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. അതില്‍ ആദ്യ ഘട്ടമായ 75 ലക്ഷം രൂപ അനുവദിച്ചു കഴിഞ്ഞു. അഞ്ചു നിലകളിലായി പണി പൂര്‍ത്തിയാക്കുന്ന ജനനി ഇന്ത്യയില്‍ ആദ്യമായി ഹോമിയോപ്പതി മേഖലയില്‍ സ്ഥാപിതമാകുന്ന വന്ധ്യതാ നിവാരണ ക്ലിനിക്ക് ആയിരിക്കും. രാജ്യത്തെ മികച്ച ഒരു സ്ഥാപനം എന്ന തരത്തില്‍ വന്ധ്യതാ നിവാരണ രംഗത്ത് സെന്റ്റര്‍ ഫോര്‍ എക്സലന്‍സ് ആയി ഉയര്‍ത്തുന്ന നടപടികളുമായി ആരോഗ്യ വകുപ്പ് മുന്നോട്ട് പോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: