മഡ്ഗാവ്: കന്നികിരീടം ലക്ഷ്യമിടുന്ന ജര്‍മനിക്ക് ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ വിജയത്തുടക്കം. ഗ്രൂപ്പ് സി യിലെ ആദ്യ മത്സരത്തില്‍ അവര്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് കോസ്റ്ററിക്കയെ തോല്‍പ്പിച്ചു.
സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ അവസാന നിമിഷത്തില്‍ നോവ വൂക്കു ഗോള്‍ നേടിയാണ് ജര്‍മനിയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഇതോടെ അവര്‍ക്ക് മൂന്ന് പോയിന്റായി.
തുടക്കത്തില്‍ നായകന് ജാര് ഫീറ്റേ ആര്‍പ്പ് ജര്‍മനിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ആന്ദ്രെ ഗോമസിന്റെ ഗോളില്‍ കോസ്റ്ററിക്ക സമനില പിടിച്ചു. ലോകകപ്പില്‍ ഇതുവരെ കിരീടം കൈയെത്തിപ്പിടിക്കാന്‍ കഴിയാത്ത ജര്‍മനി ഇന്നലെ കളം നിറഞ്ഞുകളിച്ചു.
തുടരെ തുടരെ അവര്‍ കോസ്റ്ററിക്കയുടെ ഗോള്‍ മുഖത്ത് പന്തുമായെത്തി. ഒട്ടേറെ അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോള്‍ നേടാന്‍ 21-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. കോസ്റ്ററിക്കന്‍ പ്രതിരോധനിരക്കാരന്റെ പിഴവാണ് ഗോളിന് വഴി തുറന്നത്. പന്ത് കാലില്‍ കിട്ടിയ ഏലിയാസ് അത് ആര്പിന് നീട്ടിക്കൊടുത്തു. ലക്ഷ്യം തെറ്റാത്ത ആര്‍പിന്റെ ഷോട്ട് വലയിലായി. ഇടവേളയ്ക്ക് ജര്‍മനി 1-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ച കോസ്റ്ററിക്ക ഗോള്‍ മടക്കി. ജോസ് അബാര്ക്കയാണ് ഗോളിന് വഴിയൊരുക്കിയത്. അബാര്ക്കയുടെ പാസ് സ്വീകരിച്ച ആന്ദ്രേ ഗോമസ് ജര്‍മന്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചു.1-1.
ലീഡ് നേടാന്‍ പൊരുതിയ ജര്‍മനി അവസാന നിമിഷങ്ങളില്‍ ലക്ഷ്യം കണ്ടു. കോസ്റ്ററിക്കയുടെ ഫെര്‍നാന്‍ ഫെറോണ്‍ പന്ത് അടിച്ചകറ്റുന്നതില്‍ പരാജയപ്പെട്ടാണ് ജര്‍മനിക്ക് തുണയായത്. ഫെറോണിന്റെ കാലുകള്‍ക്കിടയിലൂടെ നീങ്ങിയ പന്ത് നേരെ നോവയുടെ ബൂട്ടിലെത്തി. അനായസം നോവ അത് കോസ്റ്ററിക്കയുടെ വലയിലേക്ക് കടത്തിവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: