ന്യൂദല്‍ഹി: അഖില കേസില്‍ കക്ഷിചേരുന്നതിന് നിമിഷയുടെ അമ്മ ബിന്ദു സമ്പത്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
കേരളം ഇസ്ലാമിക് സ്റ്റേറ്റിന്റെയും ജിഹാദി ഭീകരതയുടെയും കേന്ദ്രമാണെന്നും മതംമാറ്റങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മതപരിവര്‍ത്തനത്തിനിരയായി ഫാത്തിമയായ തിരുവനന്തപുരം സ്വദേശിനി നിമിഷ ഇപ്പോള്‍ അഫ്ഗാനിലെ ഐഎസ് കേന്ദ്രത്തിലാണുള്ളത്. മതപരിവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ലാത്തൂര്‍ സ്വദേശിനി സുമതി ആര്യയും ഹര്‍ജി നല്കി.
തന്നെ മതംമാറ്റി ഐഎസ്സില്‍ ചേര്‍ക്കാന്‍ ശ്രമിച്ചതായും ജിഹാദി മതപ്രഭാഷകന് സക്കീര്‍ നായിക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിച്ചതായും സുമതി ചൂണ്ടിക്കാട്ടി. കേരള ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരും കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് അഖില കേസ് പരിഗണിക്കുന്നുണ്ട്. ഹര്‍ജികള്‍ അതോടൊപ്പം കോടതി ഇന്ന് പരിഗണിച്ചേക്കും.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതെന്ന് ബിന്ദു ചൂണ്ടിക്കാട്ടി. മതംമാറ്റങ്ങള്‍ക്ക് സമാന സ്വഭാവമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തോതില്‍ വിദേശസഹായം ലഭിക്കുന്നു. തന്റെ മകളുള്‍പ്പെടെ 21 പേരെ അഫ്ഗാനിലേക്കും സിറിയയിലേക്കും കടത്തിയത് ഇതിന് തെളിവാണ്. വിവാഹ ശേഷമാണ് നിമിഷയെ ഐഎസ് കേന്ദ്രത്തിലെത്തിച്ചത്. ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് എന്‍ഐഎ, ഐബി, റോ തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തണം.
പ്രണയത്തിലൂടെയും വിവാഹ വാഗ്ദാനം നല്‍കിയും പെണ്‍കുട്ടികളെ മതംമാറ്റുന്നു. ഒരാളെ മതംമാറ്റിയാല്‍ ഏഴ് ലക്ഷം രൂപ വരെ ലഭിക്കുന്നു. മതംമാറ്റേണ്ട പെണ്‍കുട്ടിയെ രണ്ടാഴ്ചക്കുള്ളില്‍ കണ്ടെത്തും. ആറ് മാസത്തിനുള്ളില്‍ മതംമാറ്റും. സജ്ജാദ് റഹ്മാന് എന്നയാളാണ് മതംമാറ്റത്തിന് നിമിഷയെ പ്രേരിപ്പിച്ചത്. കാസര്‍കോട് സെഞ്ച്വറി ഡെന്റല്‍ കോളേജില്‍ പഠിക്കുമ്പോള്‍ സഹപാഠിയാണ് മതംമാറ്റി ഈസയുമായി വിവാഹം കഴിപ്പിച്ചത്. ക്രിസ്ത്യാനിയായ ബെക്സനാണ് ഈസയായി മതംമാറിയത്. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളെ ഹണി ട്രാപ്പില്‍പ്പെടുത്തി മതംമാറ്റുന്നതായും നിരവധി മതംമാറ്റങ്ങള്‍ക്ക് സമാനസ്വഭാവമുള്ളതായും ഹര്‍ജിയില്‍ ബിന്ദു വ്യക്തമാക്കി.
അഖിലയുടെ മതംമാറ്റം ഒറ്റപ്പെട്ടതല്ലെന്നും എന്‍ഐഎ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകരായ വിഷ്ണു ജയപാലന്, ഷീലാ ദേവി, കീര്‍ത്തി സോളമന് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായുള്ള അഖിലയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം ഏകോപന സമിതി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വിധി പ്രഖ്യാപിച്ച ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയതും അന്വേഷിക്കണം. കേസില്‍ ഹാജരായ അഭിഭാഷകരും ഭീഷണി നേരിടുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ എന്‍ഐഎ അന്വേഷണത്തിനെതിരെ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: