ചാത്തന്നൂര്‍: സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് വാഹനം പോകാനുള്ള വഴി നിര്‍മ്മിക്കാനുള്ള പിഡബ്ല്യുഡി വകുപ്പിന്റെ നീക്കം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ രാവിലെയാണ് സംഭവം.
ദേശീയ പാതയില്‍ ചാത്തന്നൂര്‍ ഊറാംവിള ജങ്ഷനില്‍ നിന്നും മിനി സിവില്‍ സ്റ്റേഷനിലേക്ക് പോകുന്ന റോഡിന്റെ ഇരുവശങ്ങളിലും വീതികൂട്ടി സംരക്ഷണഭിത്തി കെട്ടി മണ്ണിട്ട് റോഡ് സംരക്ഷിക്കുന്നതിന്റെ ഭാഗമായി നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മറവിലാണിത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ വീട്ടിലേക്ക് സിപിഐക്കാരനായ സ്ഥലം എംഎല്‍എയുടെ നേതൃത്വത്തില്‍ റവന്യൂവക ഭൂമി കീറിമുറിച്ച് ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിച്ചാണ് ഈ അനധികൃതനീക്കം നടക്കുന്നത്.
കോണ്‍ഗ്രസ് നേതാവിന്റെ വീടുള്‍പ്പെടെ നിരവധി വീടുകളിലെത്താന്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പോയുടെ പുറത്ത് കിഴക്ക് വശത്തായി പഞ്ചായത്ത് റോഡ് ഉണ്ടെങ്കിലും ഈ റോഡ് പ്രയോജനപ്പെടത്താതെയാണ് എംഎല്‍എ സര്‍ക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തി റോഡ് നിര്‍മ്മിക്കാന്‍ നീക്കം ആരംഭിച്ചത്. ബ്ലോക്ക് പ്രസിഡന്റിന്റെ വീട്ടിലെത്താന്‍ നിലവില്‍ മൂന്ന് വഴികള്‍ ഉണ്ടെങ്കിലും അത് പ്രയോജനപ്പെടുത്താതെയാണിത്. ഇത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ ചാത്തന്നൂര്‍ പിഡബ്ല്യുഡി വകുപ്പ് ഓഫീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം ഇന്നലെയും കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലേക്ക് ലോറി കയറാനുള്ള വീതിക്ക് റോഡ് നിര്‍മ്മിച്ചു നല്‍കാനുള്ള നീക്കമാണ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്.
റോഡ് നിര്‍മ്മാണം തടയുന്നതിന് ബിജെപി ചാത്തന്നൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എസ്.പ്രശാന്ത്, ഏറം സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി. നിര്‍മ്മാണം നിര്‍ത്താമെന്ന ഉറപ്പില്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: