കൊട്ടാരക്കര: കൊല്ലം-ചെങ്കോട്ട ഗേജ്മാറ്റ പ്രവര്‍ത്തികള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പുകിട്ടിയിട്ടും തട്ടിപ്പ് സമരത്തിന് കൊടിക്കുന്നില്‍ സുരേഷ് ഒരുങ്ങുന്നു. സമരം നടത്തി വീണ്ടും എട്ടുകാലി മമ്മൂഞ്ഞാകാനാണ് എംപിയുടെ ശ്രമമെന്ന് വ്യാപകമായി പരിഹാസം. ഇത്തവണ കമ്മീഷന് ചെയ്യാന്‍ തീരുമാനിച്ച റെയില്‍വേ ലൈനിനുവേണ്ടി ഉപവാസസമരവുമായാണ് കൊടിക്കുന്നില്‍ പ്രഹസനനാടകത്തിനിറങ്ങുന്നത്.
അതേസമയം ഈ വര്‍ഷം തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കമ്മീഷനിങിനുള്ള തയ്യാറെടുപ്പുകള്‍ ദ്രുതഗതിയിലാണെന്ന് ദക്ഷിണ റയില്‍വേ നിര്‍മ്മാണവിഭാഗം സിഎഒ എല്‍. സുധാകര്‍റാവു സ്ഥലം എംപി കൂടി ആയ തനിക്ക് രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് എന്‍.കെ. പ്രേമചന്ദ്രന് അറിയിച്ചു. ഇതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനവും നടക്കുകയാണ്. ടണലുകളും പ്രതികൂല സാഹചര്യങ്ങളും പ്രവര്‍ത്തനത്തെ മെല്ലെയാക്കുന്നുണ്ടെങ്കിലും പണികള്‍ പുരോഗമിക്കുകയാണ്. മഴയും മണ്ണിടിച്ചിലും തടസ്സങ്ങള്‍ സൃഷ്ടിച്ചെങ്കിലും പ്രവര്‍ത്തനം പുരോഗമിക്കുന്നു.
കമ്മീഷനിങ് അടുത്തുതന്നെ ഉറപ്പാണെന്ന വിവരം റയില്‍വേയിലെ ചില സില്ബന്ധികള് കൊടിക്കുന്നിലിന് ചോര്‍ത്തി നല്‍കിയതായാണ് വിവരം. അതിന്റെ അവകാശവും സ്വന്തമാക്കാനുള്ള അടവിനായി പിന്നെ അടുത്ത നീക്കങ്ങള്‍. മധുര ഡിവിഷന് കാട്ടുന്ന അവഗണനക്കെതിരെ ഉപവാസസമരമെന്ന് അന്ന് തന്നെ പോസ്റ്ററും അടിച്ചിറക്കി. കഴിഞ്ഞ ദിവസം പത്രസമ്മേളനവും നടത്തി.
‘എന്തുകൊണ്ടാണ് ലൈന്‍ കടന്നുപോകുന്ന സ്ഥലത്തെ എംപിയെ കൂട്ടാത്തതെ’ന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് സമരത്തില്‍ താല്പര്യമില്ലെന്നായിരുന്നു കൊടിക്കുന്നിലിന്റെ മറുപടി.
ഇടമണ്‍ മുതല്‍ ആര്യങ്കാവ് വരെയുള്ള റയില്‍വേ ലൈനിനുവേണ്ടി സമരം ചെയ്യേണ്ടത് കൊല്ലം എംപിയാണ്. 1998ല്‍ നിര്‍മ്മാണം തുടങ്ങിയ കൊല്ലം-ചെങ്കോട്ട റെയില്‍വേ ലൈനിലെ പുനലൂര്‍ വരെയുള്ള ഭാഗം 2010ല്‍ ഉദ്ഘാടനം നടത്തിയെങ്കിലും പുനലൂര്‍ മുതലുള്ള ഭാഗങ്ങളിലെ ഇടമണ്‍ മുതല്‍ ആര്യങ്കാവ് വരെയുള്ള 16 കിലോമീറ്റര്‍ ദൂരം യുപിഎ സര്‍ക്കാരിന്റെ കാലത്തും കൊടിക്കുന്നില്‍ മന്ത്രിയായപ്പോഴും മുടങ്ങിക്കിടക്കുകയായിരുന്നു.
എന്‍ഡിഎ അധികാരത്തിലേറിയ ശേഷമാണ് രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാതയുടെ നിര്‍മ്മാണം ഊര്‍ജ്ജിതമാക്കിയതും റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുകയും പുതിയ ട്രയിനുകള്‍ ആരംഭിക്കുകയും ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ സമയബന്ധിതമായി പണികള്‍ പൂര്‍ത്തികരിക്കുമ്പോള്‍ തന്റെ സമ്മര്‍ദ്ദഫലമായാണ് ഇതെല്ലാം കൊണ്ട് വന്നത് എന്നാക്കി മാറ്റാനുള്ള തത്രപ്പാടിലാണ് കൊടിക്കുന്നില്‍.
മന്ത്രിയായ സമയത്ത് സ്വന്തം ഓഫീസ് സ്റ്റാഫില്‍പോലും ഒരു ദളിതനെ നിയമിക്കാത്ത കൊടിക്കുന്നില്‍ ദളിത് സ്നേഹവുമായി തിരുവനന്തപുരത്ത് സമരമിരുന്ന കൂട്ടത്തിലാണ്. ബെയ്ലി പാലവും പുത്തൂര്‍, കറ്റാനം പോസ്റ്റ്ഓഫീസ് കെട്ടിടങ്ങളും പാങ്ങോട്- ശിവഗിരി തീര്ത്ഥാടനപാതയും പാലരുവി എക്സ്പ്രസുമടക്കമുള്ള കേന്ദ്രപദ്ധതികള്‍ പോസ്റ്ററടിച്ച് തന്റെ മാത്രം അക്കൗണ്ടിലാക്കുക എന്ന തന്ത്രമാണ് ഇപ്പോള്‍ പാര്‍ട്ടിയിലും ഒറ്റപ്പെട്ട കൊടിക്കുന്നിലിന്റെ പിടിവള്ളി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാവുകയാണ് പുതിയ സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: