തിരുവനന്തപുരം: എന്‍സിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തില്‍ എന്‍സിപി നേതാവിനെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ. മന്ത്രി തോമസ് ചാണ്ടിയുടെ അടുത്ത അനുയായിയും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്പറേഷന് ചെയര്‍മാനുമായ സുല്‍ഫിക്കര്‍ മയൂരിയെ പ്രതിയാക്കണമെന്ന് ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് ഡിജിപിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫോണിലൂടെ സുല്‍ഫിക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഉഴവൂര്‍ വിജയനെ മാനസികമായി തളര്‍ത്തിയെന്നും രോഗം വഷളാകാന്‍ ഇടയാക്കിയെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. സുല്‍ഫിക്കര്‍ മയൂരി ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പരാതിക്കാരനായ പായ്ച്ചിറ നവാസ് ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. മയൂരിക്കെതിരെ വധഭീഷണിക്കേസ് അടക്കമുള്ളവ ചുമത്തി കേസെടുക്കാമെന്നാണ് ശ്രീജിത്തിന്റെ റിപ്പോര്‍ട്ട്.
അടികൊടുക്കുമെന്നും കൊല്ലുമെന്നും വേണമെങ്കില്‍ രണ്ടോ മൂന്നോ കോടി രൂപ മുടക്കാന്‍ ബുദ്ധിമുട്ടില്ലെന്നുമൊക്കെയാണ് ശബ്ദരേഖയിലുള്ളത്. ഇത് ശാസ്ത്രീയമായി പരിശോധിച്ചശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഉഴവൂര്‍ വിജയന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് എന്‍സിപി കോട്ടം ജില്ലാ കമ്മിറ്റിയും ആലപ്പുഴ വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം റോജോ ജോസഫും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
ഭാര്യയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും കായംകുളത്തെ ഗൃഹപ്രവേശനത്തിലും പങ്കെടുത്തശേഷം രണ്ട് എന്‍സിപി പ്രവര്‍ത്തകര്‍ക്കൊപ്പം മടങ്ങവെ സുല്‍ഫിക്കര്‍ ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു. കൂടുംബാംഗങ്ങളെക്കുറിച്ച് അശ്ലീലവും അപവാദവും പറയുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. തുടര്‍ന്ന് രക്തസമ്മര്‍ദം ഉയര്‍ന്ന വിജയനെ ആശുപത്രിയിലാക്കുകയായിരുന്നു.
എ.കെ. ശശീന്ദ്രന് ഒഴിയുകയും തോമസ് ചാണ്ടി മന്ത്രിസ്ഥാനം ഏറ്റെടുക്കുകയും ചെയ്തതിന് പിന്നാലെ പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമായി. സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്, തോമസ് ചാണ്ടിയുടെ എതിര്‍പക്ഷത്താണെന്ന ധാരണ പരന്നതോടെ അദ്ദേഹത്തിനെതിരെ പാര്‍ട്ടിയില്‍ ആക്ഷേപങ്ങള്‍ ശക്തമായി. ഇതിനിടെയാണ് സുല്‍ഫിക്കര്‍ മയൂരി, ഉഴവൂര്‍ വിജയനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. അതേസമയം മന്ത്രി തോമസ് ചാണ്ടിയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല. പകരം അദ്ദേഹത്തെ നേരില്‍ കാണാതെ ഓഫീസില്‍നിന്ന് ചോദ്യാവലി പൂരിപ്പിച്ചുവാങ്ങുകയാണ് ഐജിയുടെ നേതൃത്വത്തിലുള്ള സംഘം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: