തിരുവനന്തപുരം: മഴ നനഞ്ഞുകൊണ്ട് സേനാവിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് രാഷ്ടപതി രാംനാഥ് കോവിന്ദ് വ്യത്യസ്ഥനായി. രാഷ്ട്രപതിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ രാംനാഥ് കോവിന്ദ് തലസ്ഥാനത്ത് വിമാനം ഇറങ്ങുമ്പോള്‍ മഴയുണ്ടായിരുന്നു.
ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് കുട ചൂടി. എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുമ്പോഴും മഴ തുടര്‍ന്നു. ഈ സമയം കുടചൂടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും രാംനാഥ് കോവിന്ദ് നിരുത്സാഹപ്പെടുത്തി. മഴ വകവെയ്ക്കാതെ തന്നെ സൈന്യം നല്കിയ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു.
രാവിലെ 9.15ന് എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ രാഷ്ട്രപതിക്ക് ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരുടെ നേതൃത്വത്തിലാണ് രാംനാഥ് കോവിന്ദിനെ സ്വീകരിച്ചത്.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി, കെ. രാജു, മേയര്‍ വി.കെ. പ്രശാന്ത്, എയര്‍ മാര്‍ഷല്‍ ആര്.കെ.എസ്. ഭാദൗരിയ, എം.എല്‍.എമാരായ ഒ. രാജഗോപാല്‍, വി.എസ്. ശിവകുമാര്‍, എം. വിന്‍സെന്റ്, ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, റിയര്‍ അഡ്മിറല്‍ കെ. സ്വാമിനാഥന്, ബ്രിഗേഡിയര്‍ മൈക്കിള്‍ എ.ജെ. ഫെര്‍ണാണ്ടസ്, വിംഗ് കമാന്റര്‍ എച്ച്.എന്‍. ഗാബ്റെ, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് തുടങ്ങിയര്‍ സ്വീകരിക്കാനെത്തി.
9.45ന് കൊല്ലം അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി മഠത്തിലെ വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനത്തിനായി രാഷ്ട്രപതി പ്രത്യേക ഹെലികോപ്റ്ററില്‍ യാത്ര തിരിച്ചു. ഗവര്‍ണര്‍ പി. സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
ചടങ്ങില്‍ പങ്കെടുത്ത് ഉച്ചക്ക് 1.15ന് തിരികെ തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ എത്തിയ രാഷ്ട്രപതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഔപചാരിക യാത്രയയപ്പ് നല്കി. 1.25 ഓടെ അദ്ദേഹം ദല്‍ഹിയിലേക്ക് മടങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക: