2006ല്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ പ്രഖ്യാപനം പ്രകൃതി സ്നേഹികള്‍ക്ക് പ്രത്യാശയും ഭൂമാഫിയയ്ക്ക് കനത്ത തിരിച്ചടിയുമായിരുന്നു. ഗ്രാമത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന വട്ടവട പഞ്ചായത്തിലെ വട്ടവട, കൊട്ടാക്കമ്പൂര്‍ എന്നീ വില്ലേജുകളില്‍പ്പെടുന്ന പ്രദേശം ഉദ്യാനമാക്കാനുള്ള നീക്കം ജൈവവ്യവസ്ഥയെ പിടിച്ചുനിര്‍ത്തുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിലയിരുത്തി. ഉദ്യാനത്തിന്റെ പ്രഖ്യാപനം ഭൂമാഫിയയുടെ വേരറുക്കുമെന്ന് മാഫിയ തിരിച്ചറിഞ്ഞു. എങ്ങനെയും ഉദ്യാനം പ്രാവര്‍ത്തികമാക്കുന്നത് തടയാന്‍ മാഫിയ പദ്ധതി തയ്യാറാക്കി. ഉദ്യാനം പ്രാവര്‍ത്തികമാക്കുന്നതിന് കണ്ടുവച്ചിരിക്കുന്ന ഭൂമിയിലെ പട്ടയ വസ്തു ഏതൊക്കെയെന്ന് റവന്യു അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനായി നടപടികള്‍ നീക്കിയപ്പോള്‍ ഗ്രാമവാസികള്‍ ഒന്നടങ്കം എതിര്‍ത്തു.
കുറിഞ്ഞി ഉദ്യാനത്തിന്റെ സര്‍വ്വേ നടപടികള്‍ തടസപ്പെടുത്താന്‍ വട്ടവടയിലെയും കൊട്ടാക്കമ്പൂരിലെയും കര്‍ഷകരെ മുന്നിട്ടിറക്കിയത് ഇടതുപക്ഷക്കാരാണ്. സിപിഎമ്മാണ് ഇത്തരം നീക്കത്തിന് പിന്നില്‍നിന്ന് പ്രവര്‍ത്തിച്ചതെന്ന് ചില ഗ്രാമവാസികള്‍ സമ്മതിക്കും.
2014 സപ്തംബറില്‍ സര്‍വ്വെ സൂപ്രണ്ട് ജയകുമാര്‍, കടവരി ഡെപ്യൂട്ടി റെയ്ഞ്ചര്‍ അബൂബക്കര്‍ എന്നിവര്‍ വസ്തുവില്‍ സര്‍വ്വെ നടത്താന്‍ എത്തി. സിപിഎമ്മിന്റെ നിര്‍ദ്ദേശ പ്രകാരം ഗ്രാമവാസികള്‍ ഇവരെ തടഞ്ഞു. കര്‍ഷകരുടെ കൈവശമിരിക്കുന്ന പ്രദേശത്ത് സര്‍വ്വെ നടത്താന്‍ നീക്കം നടത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഭൂമാഫിയ സംഘം വ്യാപകമായി പ്രചരിപ്പിച്ചു. അന്ന് മടങ്ങിപ്പോയ സര്‍വ്വെ സംഘത്തെ പിന്നീട് കൊട്ടാക്കമ്പൂരിലേക്ക് എത്താന്‍ അനിവദിച്ചിട്ടില്ല.
കുറിഞ്ഞി ഉദ്യാനം രൂപീകരിക്കുന്നതിനുളള നടപടികള്‍ തുടര്‍ന്നാല്‍ വ്യാജരേഖയുടെ പിന്‍ബലത്തിലും, അല്ലാതെയും കൈവശംവച്ചിട്ടുളള ഭൂമിയെല്ലാം സര്‍ക്കാരിലേക്ക് ഏറ്റെടുക്കുമെന്ന് അറിയാവുന്ന ഭൂമാഫിയ, നിര്‍ത്തിവച്ച നടപടി ആരംഭിക്കുമ്പോഴെല്ലാം പ്രദേശവാസികളായ സാധാരണ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയും, അവരെ ഉപയോഗിച്ച് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും.
അടുത്തകാലത്ത് ശ്രീറാം വെങ്കട്ടരാമന് സബ്കളക്ടറായിരുന്നപ്പോള്‍ ഇടുക്കി എം.പി ജോയ്സ് ജോര്‍ജ്ജിനും കുടുംബത്തിനുമടക്കം 33 പേര്‍ക്ക് കൈവശഭൂമിയുടെ രേഖകള്‍ ഹാജരാക്കുവാന്‍ നോട്ടീസ് അയക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് വട്ടവട നിവാസികളായ ആളുകളെ സംഘടിപ്പിച്ച് കര്‍ഷക സംഘം എന്ന സംഘടനയുടെ പേരില്‍ ഒരു മാസത്തോളം ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസിന്റെ മുന്പില് സമരം നടത്തുകയും, പരിശോധന അട്ടിമറിക്കുകയുമുണ്ടായി. ജോയ്സിനും ബന്ധുക്കള്‍ക്കും അന്ന് നോട്ടീസ് അയച്ചിരുന്നു.
വ്യാജപട്ടയംവഴി കൈവശപ്പെടുത്തിയ ഭൂമിയാണെങ്കിലും ഭൂമി ഏറ്റെടുക്കുന്നതിന് കൃത്യമായ നടപടിക്രമം പാലിക്കേണ്ടതിനാല്‍ സമരങ്ങള്‍ സംഘടിപ്പിച്ച് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥ സൃഷ്ടിക്കുകയാണ് ഇവരുടെ രീതി. 1964-ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരമാണ് ബ്ലോക്ക് നമ്പര്‍ 58-ലെ വ്യാജ പട്ടയങ്ങള്‍ നിര്‍മ്മിച്ചിട്ടുളളത്. അതിനാല്‍ ഇതേ ചട്ടങ്ങളിലെ നടപടിക്രമം അനുസരിച്ച് പട്ടയം ലഭിച്ചയാള്‍ക്കും കൈമാറി ലഭിച്ചയാള്‍ക്കും നോട്ടീസയച്ച് ഇവര്‍ക്ക് ബോധിപ്പിക്കാനുളള വസതുതകള്‍ നേരില്‍ കേള്‍ക്കണം.
രേഖകളുടെ സാധുതകള്‍ പരിശോധിച്ച് ഈ പട്ടയങ്ങള്‍ റദ്ദുചെയ്താല്‍ മാത്രമേ ഭൂമി ഏറ്റെടുക്കാനാവൂ. ഈ പരിമിതിയാണ് സമരങ്ങളിലൂടെ ഭൂമാഫിയ മുതലെടുക്കുന്നത്. ഉന്നത രാഷ്ട്രീയക്കാര്‍ ഈ വ്യാജഭൂമി ഇടപാടില്‍ ഉള്‍പ്പെട്ടതിനാല്‍ റവന്യൂ വകുപ്പിന് ഉണ്ടാകുന്ന രാഷ്ട്രീയ പ്രതിരോധം അതിശക്തമാണ്. എങ്ങനെയും പദ്ധതി ഉപേക്ഷിക്കണമെന്നാണ് സമ്മര്‍ദ്ദക്കാരുടെ പക്ഷം.
നാളെ: ഭൂമിതട്ടിപ്പ്: അന്വേഷണം ഇഴയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: