അവസാനം അച്യുതാനന്ദനും വിശ്വാസത്തിന്റെ പാതയിലേക്ക്. എത്ര മനോഹരമായാണ് അദ്ദേഹം ആ മന്ത്രമുച്ചരിച്ചത്. ”ഹരിശ്രീഗണപതയേ നമഃ അവിഘ്നമസ്തു.” നിഷ്കളങ്കനായ ഒരു കുഞ്ഞ് ആശ്ചര്യത്തോടെ, ആകാംക്ഷയോടെ അദ്ദേഹത്തിന്റെ മുഖത്തേക്കുനോക്കിക്കൊണ്ടിരിക്കുന്നു. കാലത്തിന്റെ വികൃതികള്‍.
വിശ്വാസത്തിന്റെ പാതയിലെത്തിയ ഒരുപിടി കമ്യൂണിസ്റ്റുകാരുടെ പേരുകള്‍ ഓര്‍മയില്‍ വരുന്നുണ്ട്. വി.ആര്. കൃഷ്ണയ്യര്‍, പി.ഗോവിന്ദപിള്ള, വയലാര്‍ രാമവര്‍മ്മ, മലയാറ്റൂര്‍ രാമകൃഷ്ണന്, കെ. ആര്. ഗൗരിയമ്മ, ഫിലിപ്പ് എം. പ്രസാദ് അങ്ങനെ പോകുന്നു ആ നീണ്ടനിര. ആ നിരയിലേക്ക് തങ്ങളുടെ പേരുകൂടി ചേര്‍ക്കുകയാണ് അച്യുതാനന്ദനും കടകംപള്ളി സുരേന്ദ്രനും. ഇനി ഗണപതി ഹോമത്തിനു പാര്‍ട്ടി വിലക്കുണ്ടാകില്ലെന്നു പ്രതീക്ഷിക്കാം.
ഇതെല്ലാം കാണുമ്പോള്‍ ഈയുള്ളവന്റെ സന്തോഷം വാക്കുകള്‍ക്ക് അതീതമാണ്. ഈയൊരു മാറ്റം അക്രമരാഷ്ട്രീയത്തില്‍നിന്ന് സനാതന ധര്‍മത്തിലേക്കുള്ള മാറ്റത്തിന്റെ ആരംഭമാകാം. ലോകാ സമസ്തോ സുഖിനോ ഭവന്തു എന്ന മന്ത്രോച്ചാരണത്തോടെ പാര്‍ട്ടി കടന്നുവരുന്നതും കാത്തിരിപ്പാണ് കേരളീയ ജനത. ഇനി കോടിയേരി ബാലകൃഷ്ണനും മറ്റു നേതാക്കള്‍ക്കുമെല്ലാം അപരനെ കൂടാതെ കാടാമ്പുഴയിലെത്തി പൂമൂടല്‍ നടത്താം. ഇതിനെയാണ് പ്രകൃതിനിയമമെന്നു പറയുന്നത്.
അധികം വൈകാതെ, എകെജി സെന്ററിനുമുന്നില്‍ ‘സനാതന വൈരുദ്ധ്യാത്മക പഠനകേന്ദ്രം’ എന്ന ബോര്ഡുവയ്ക്കുമെന്ന് പ്രതീക്ഷിക്കാം.അപ്പോഴെ ഒരു പരിവൃത്തി പൂര്‍ണമാകൂ.
കെ.നന്ദകുമാര്‍
കൊടകര, തൃശൂര്‍
പൊതുമരാമത്ത് തട്ടിപ്പ്
പൊതുമരാമത്തു റോഡുകളെ സംബന്ധിച്ചു പരാതി വിളിച്ചുപറയാന്‍ വകുപ്പ് മന്ത്രി ടോള്‍ ഫ്രീ 18004257771 എന്ന നമ്പര്‍ ഏര്‍പ്പാടാക്കി എന്ന് കണ്ട് വിളിച്ചു. ഭാഗ്യം കുറെനേരം ആയപ്പോള്‍ മറുപടി കിട്ടി. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ തിരക്കിലാണ്. ബീപ് ശബ്ദം കേട്ടശേഷം, പേര്, മൊബൈല്‍ നമ്പര്‍, താലൂക്ക്, ജില്ലാ, റോഡിന്റെ പേര് മുതലായവ പറയുക, റെക്കോഡ് ചെയ്യും. റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞാല്‍ 3 പ്രെസ്സ് ചെയ്യണം എന്നും കേട്ടു. പിന്നെ ഒന്നും ഇല്ല.
ഫോണ്‍ കട്ട് ആകുന്നു. ഇത് ഒരു പ്രാവശ്യം അല്ല പലതവണ ആവര്‍ത്തിച്ചു. എന്തിനാണ് ഈ തരം ഊഡായിപ്പ്.
രാജന് ടി.കെ. ഗാന്ധിനഗര്‍,
മൂവാറ്റുപുഴ
ജാഗ്രത നിര്‍ണയിക്കുന്നതിലെ പൊരുത്തക്കേടുകള്‍
ഈശ്വരവിശ്വാസവും പാര്‍ട്ടി നിലപാടും ഞങ്ങള്‍ സാധാരണക്കാര്‍ക്കു മനസ്സിലാകുന്നില്ല. ഞങ്ങളുടെ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം എന്ന ചോദ്യമാണ് ഓര്‍മ്മവരുന്നത്. ഒരുവശത്ത് വിശ്വാസമില്ല എന്നുപറയുകയും, ഭാര്യയുടെയും മക്കളുടെയുമൊക്കെ ഒഴികഴിവ് പറഞ്ഞ് ക്ഷേത്രദര്‍ശനവും വഴിപാടുകളും നടത്തുന്നതായിട്ടാണ് കാണുന്നത്.
വിളക്കുകൊളുത്തില്ല എന്നുപറഞ്ഞ ഗൗരിയമ്മ പാര്‍ട്ടി വിട്ടപ്പോള്‍ നാരീപൂജയ്ക്കായി ഇരുന്നുകൊടുത്തു. ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറി വഴിപാടു വിവാദത്തില്‍പ്പെട്ടപ്പോള്‍ അതേപേരുള്ള ഭക്തനെ കണ്ടുപിടിച്ച് അയാളുടെ തലയില്‍ വച്ചു.
വിശ്വാസമില്ല എന്നുപറയുമ്പോഴും പാര്‍ട്ടി ഉപഘടകങ്ങള്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു. ദേവസ്വം മന്ത്രി ക്ഷേത്രത്തില്‍ പോയതും വഴിപാടുകഴിച്ചതും വിശ്വാസത്തിന്റെ ഭാഗമായതിനാല്‍ ജാഗ്രത ക്കുറവാണ് എന്നു വിധിയെഴുതിയ പാര്‍ട്ടിയുടെ സമുന്നത നേതാക്കള്‍ വിജയദശമി ദിവസം പാര്‍ട്ടി ഓഫീസുകളിലും ക്ഷേത്രങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും എഴുത്തിനിരുത്താന്‍ മത്സരിക്കുന്നു. വിശ്വാസത്തെ അത്രയ്ക്കു വിശ്വാസമില്ലെങ്കില്‍ ചെഗുവേര ദിനത്തിലോ കാറല്‍ മാര്‍ക്സ് ദിനത്തിലോ എഴുത്തുനിരുത്തിയാല് പോരേ. ഈ ഇരട്ടത്താപ്പ് ഞങ്ങള്‍ക്ക് പിടികിട്ടുന്നില്ലെന്ന് അതാ പറഞ്ഞത്.
കെ.ജി. ഉണ്ണികൃഷ്ണന്,
കണ്ണന്‍കുളങ്ങര,തൃപ്പൂണിത്തുറ
ഭക്തരായ സഖാക്കള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുമോ?
കടകംപള്ളി സുരേന്ദ്രന് ഗുരുവായൂര്‍ സന്ദര്‍ശനം നടത്തിയതില്‍ തെറ്റില്ല; വഴിപാടു നടത്തിയതാണത്രേ തെറ്റ്. ദേവസ്വം ബോര്‍ഡ് ഭരിക്കാം; അമ്പലഭരണത്തിലും പങ്കാളികളാകാം; പക്ഷേ ചില്ലിക്കാശുപോലും കാണിക്കയിടരുത്. അമ്പലത്തിന് വരുമാനമുണ്ടാക്കുന്ന ഒരു പുഷ്പാഞ്ജലി പോലും വഴിപാടായി നടത്തരുത്. ശത്രുസംഹാര പുഷ്പാഞ്ജലിയോ തുലാഭാരമോ ആണ് നടത്തിയിരുന്നതെങ്കില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തായതുതന്നെ!
സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഭക്തിയാകാം; ക്ഷേത്രദര്‍ശനം നടത്താം; വഴിപാടുകളും നടത്താം. പക്ഷെ കറകളഞ്ഞ തനി കമ്യൂണിസ്റ്റുനേതാക്കള്‍ക്ക് അതൊന്നും പാടില്ല. നേതാക്കളെ കണ്ടുപഠിക്കേണ്ട, മാതൃകയാകേണ്ട. അണികള്‍ക്കു മുന്നില്‍ ക്ഷേത്രാചാരങ്ങള്‍ അനുഷ്ഠിക്കുന്ന നേതാവ് തെറ്റല്ലേ കാണിക്കുന്നത്? ഏതായാലും കടകംപള്ളിയുടെ തെറ്റ് പാര്‍ട്ടി തല്ക്കാലം ക്ഷമിച്ചു; ഇനി ആവര്‍ത്തിക്കില്ല എന്ന ഉറപ്പില്‍. ഏതായാലും നേതാക്കള്‍ക്കും പാര്‍ട്ടി ഭാരവാഹികള്‍ക്കും ക്ഷേത്രദര്‍ശനം സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് നന്നായിരിക്കും. പാര്‍ട്ടിക്കാര്‍ക്കു മാത്രമല്ല അവരുടെ കുടുംബാംഗങ്ങള്‍ക്കും ക്ഷേത്രദര്‍ശനം, വഴിപാട് നടത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍.
ക്ഷേത്രങ്ങളില്വച്ചുള്ള വിവാഹം, ചോറൂണ്, എഴുത്തിനിരുത്തല്‍ തുടങ്ങി എത്രയോ ഇനങ്ങള്‍. ഇതിലൊക്കെ ഏതറ്റംവരെ പോകാം എന്നതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചാല്‍ നേതാക്കള്‍ക്കും അണികള്‍ക്കും ഉപകാരപ്പെടും.
കെ.വി. സുഗതന്,
എരമല്ലൂര്‍, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: