പീരുമേട്: താലൂക്കിലെ റേഷന്‍ വിതരണത്തില്‍ ആസൂത്രണത്തിലെ പാളിച്ച മൂലം തോട്ടം തൊഴിലാളികളടക്കമുള്ള കാര്‍ഡുടമകള്‍ വലയുന്നു. വാതില്‍പടി വിതരണം വന്നതോടെ അതാത് കടകളില്‍ സാധനങ്ങള്‍ എത്തിച്ച് നല്‍കുകയാണ് പതിവ്. ചെറിയ ഗോഡൗണും തൊഴിലാളികളുടെ കുറവുമാണ് ദുരിതത്തിന് പ്രധാനക്കാരണം.
വാതില്‍പടി വിതരണം തുടങ്ങുന്നതിന് മുമ്പ് വണ്ടിപ്പെരിയാറ്റിലെ സ്വകാര്യ ഏജന്‍സിയാണ് കുമളി, വണ്ടിപ്പെരിയാര്‍ എന്നീ മേഖലകളില്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചിരുന്നത്. പിന്നീട് ഇവയുടെ വിതരണം കൂടി കുട്ടിക്കാനത്ത് പ്രവര്‍ത്തിക്കുന്ന എഫ്സിഐ ഗോഡൗണിലേയ്ക്ക് മാറ്റി. അറക്കുളം ഡിപ്പോയില്‍ നിന്നാണ് ഇവിടെ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നത്. സ്ഥല പരിമിതി മൂലം സമീപത്തെ സ്വകാര്യ കടമുറിയിലും സാധനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. അധികമായി 50 കടകള്‍ കൂടി ഇതേ സ്ഥലത്തേയ്ക്ക് വന്നതാണ് താലൂക്കിലെ റേഷന്‍ വിതരണം തടസപ്പെടാന്‍ കാരണമെന്ന് അധികൃതരും പറയുന്നു.
150ഓളം റേഷന്‍ കടകള്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപ്പുതറ, കുമളി, പെരിയാര്‍, ഏലപ്പാറ എന്നീ ഫര്‍ക്കകളിലായി പരിശോനയ്ക്കായി നാല് റേഷനിങ് ഇന്‍സ്പെക്ടര്‍മാരും ഉണ്ട്. ഇവരുടെ സേവനവും പലസമയത്തും പ്രയോജനപ്പെടുന്നില്ലെന്നും പരാതിയുണ്ട്.
ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ ഏറെയും അധിവസിക്കുന്ന മേഖലയില്‍ ഭക്ഷ്യധാന്യങ്ങള്‍ അമിത തുക നല്കി വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങള്‍. സാധനമെത്തി 20 ദിവസം വേണം വിതരണം പൂര്‍ത്തിയാകാന്‍ എന്നാണ് അധികൃതര്‍ പറയുന്നത്. ഒരു ദിവസം മൂന്നോ, നാലോ ലോഡുകളാണ് കടകളിലേക്ക് പോകുന്നത്.
റേഷന്‍ വിതരണത്തിലെ അപാകതകളെക്കുറിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് ഏതാനം മാസങ്ങളായി റേഷന്‍ വിതരണം സുഗമായിരുന്നു. എന്നാല്‍ പുതിയ കടകള്‍ കൂടി വന്നതോടെ മാസ അവസാനം മാത്രമാണ് റേഷന്‍ വാങ്ങാനാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ആഴ്ചയുടെ അവസാന ദിവസം റേഷന്‍ കടകളില്‍ എത്തുന്ന തൊഴിലാളികള്‍ക്ക് ഇത് ഏറെ ദുരിതമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: