ബാസല്‍: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിലേക്ക് യോഗ്യത നേടാന്‍ ഫ്രാന്‍സിനും സ്വിറ്റ്സര്‍ലന്‍ഡിനും കാത്തിരിക്കണം. ഇന്നലെ നടന്ന മത്സരങ്ങളില്‍ ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വീഡന്, ബെല്‍ജിയം, ഗ്രീസ് ടീമുകള്‍ വിജയം നേടി.
ഗ്രൂപ്പ് എയില്‍ സ്വീഡന് വിജയിച്ചതോടെയാണ് ടിക്കറ്റിനുള്ള ഫ്രാന്‍സിന്റെ കാത്തിരിപ്പ് നീണ്ടത്. ഫ്രാന്‍സ് ഒമ്പതാം റൗണ്ട് മത്സരത്തില്‍ 1-0ന് ബള്‍ഗേറിയയെ പരാജപ്പെടുത്തി. മൂന്നാം മിനിറ്റില്‍ ബ്ലെയ്സ് മാറ്റിയൂഡിയാണ് ഗോള്‍ നേടിയത്. ഈ വിജയത്തോടെ 20 പോയിന്റുമായി ഫ്രാന്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. എന്നാല്‍ മറ്റൊരു മത്സരത്തില്‍ സ്വീഡന് മറുപടിയില്ലാത്ത 8 ഗോളുകള്‍ക്ക് ലക്സംബര്‍ഗിനെ തകര്‍ത്തതാണ് ഫ്രാന്‍സിന്റെ കാത്തിരിപ്പ് നീളാന്‍ കാരണം.
മത്സരത്തില്‍ മാര്‍ക്ക്സ് ബര്‍ഗ് നാല് ഗോളുകള്‍ നേടി. ഗ്രാന്‍ഗ്വിസ്റ്റ് രണ്ടും മിഖയോല് ലസ്റ്റിഗ്, ടോയ്വോനെന്‍ എന്നിവര്‍ ഓരോ തവണയും ലക്ഷ്യം കണ്ടു. 19 പോയിന്റുമായി സ്വീഡന് രണ്ടാം സ്ഥാനത്ത്. മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബെലാറസിനെ പരാജയപ്പെടുത്തി. അവസാന മത്സരത്തില്‍ ഫ്രാന്‍സിന് ബെലാറസും സ്വീഡന് നെതര്‍ലന്‍ഡ്സുമാണ് എതിരാളികള്‍.
ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡും പോര്‍ച്ചുഗലും ജയിച്ചതോടെയാണ് യോഗ്യതക്കായി അവസാന റൗണ്ട് വരെ കാത്തിരിക്കേണ്ടിവന്നത്. സ്വിറ്റ്സര്‍ലന്‍ഡ് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഹംഗറിയെയും പോര്‍ച്ചുഗല്‍ 2-0ന് അണ്ടോറയെയും കീഴടക്കി. 9 മത്സരങ്ങൡ നിന്ന് സ്വിറ്റ്സര്‍ലന്‍ഡിന് 27ഉം പോര്‍ച്ചുഗലിന് 24ഉം പോയിന്റുകളുണ്ട്. അവസാന മത്സരത്തില്‍ പോര്‍ച്ചുഗലിന് എതിരാളികള്‍ സ്വിറ്റ്സര്‍ലന്‍ഡാണ്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ പോര്‍ച്ചുഗലിനും സമനിലയില്‍ കലാശിച്ചാല്‍ സ്വിറ്റ്സര്‍ലന്‍ഡിനും നേരിട്ട് യോഗ്യത ലഭിക്കും.
ഗ്രൂപ്പ് എച്ചില് നേരത്തെ തന്നെ യോഗ്യത നേടിയ ബെല്‍ജിയം മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബോസ്നിയ ഹെര്‍സഗോവിനയെ തോല്‍പ്പിച്ചു. മറ്റ് മത്സരങ്ങളില്‍ എസ്റ്റോണിയ 6-0ന് ജിബ്രാള്‍ട്ടറിനെയും ഗ്രീസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സൈപ്രസിനെയും തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: