ഗുവാഹത്തി: അരങ്ങേറ്റക്കാരായ ന്യൂ കാലിഡോണിയയെ ഗോള്‍ മഴയില്‍ മുക്കി ഫ്രാന്‍സ് അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിലെ തുടക്കം ഗംഭീരമാക്കി. രണ്ട് സെല്‍ഫ് ഗോളുകളുടെ അകമ്പടിയോടെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം.
ഫ്രാന്‍സിനുവേണ്ടി അമിനെ ഗൗരി രണ്ട് ഗോളടിച്ചു. ക്ലോഡിയോ ഗോമസിന്റെയും മാക്സെന്‍സ് കാക്വരെറ്റിന്റെയും ഇസിഡോറിന്റെയും വകയാണ് മറ്റ് മൂന്ന് ഗോളുകള്‍. അഞ്ചാം മിനിറ്റില്‍ ബര്‍ണാഡ് ഇവയും 43-ാം മിനിറ്റില്‍ വനെസ്സെയുമാണ് സ്വന്തം വലയില്‍ പന്തെത്തിച്ചത്. തൊണ്ണൂറാം മിനിറ്റില്‍ വെഡെംഗസാണ് ന്യൂ കാലിഡോണിയയുടെ ആശ്വാസഗോള്‍ നേടിയത്. ആദ്യപകുതിയില്‍ തന്നെ ഫ്രാന്‍സ് ആറ് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.
മുന്‍പ് ഫ്രഞ്ച് കോളനി രാജ്യമായിരുന്ന ന്യൂ കാലിഡോണിയയ്ക്ക് ആ ആനുകൂല്യമൊന്നും നല്കാന് കൗമാര താരങ്ങള്‍ തയ്യാറായില്ല. തുടക്കം മുതല്‍ എതിര് ബോക്സിലേക്ക് മുന്നേറിയ ഫ്രാന്‍സുകാര്‍ അഞ്ചാം മിനിറ്റിലാണ് ആദ്യം മുന്നിലെത്തിയത്. ഫ്രഞ്ച് മുന്നേറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെ ബര്‍ണാഡ് സ്വന്തം വലയില്‍ പന്തെത്തിക്കുകയായിരുന്നു. 20-ാം മിനിറ്റില്‍ കൂട്ടായ മുന്നേറ്റത്തിനൊടുവില്‍ അമിനെ ഗൗരി ലക്ഷ്യം കണ്ടു. 30-ാം മിനിറ്റില്‍ ക്ലോഡിയോ ഗോമസിലൂടെ ഫ്രാന്‍സ് ലീഡ് ഉയര്‍ത്തി. മൂന്നു മിനിറ്റിനുശേഷം അമിനെ ഗൗരി തന്റെ രണ്ടാമത്തെയും ടീമിന്റെ നാലാം ഗോളും കണ്ടെത്തി.
40-ാം മിനിറ്റില്‍ മാക്സെന്‍സ് കാക്വരറ്റ് ലീഡ് ഉയര്‍ത്തിയപ്പോള്‍ മൂന്നു മിനിറ്റിനുശേഷം കിയാം വന്നെസെ സ്വന്തം വലയില്‍ പന്തെത്തിച്ച് ഫ്രാന്‍സിന്റെ ലീഡ് ഉയര്‍ത്തി. ഇതോടെ ആദ്യ പകുതിയില്‍ തന്നെ ഫ്രാന്‍സ് 6-0ന്റെ ലീഡ് നേടി.
പിന്നീട് 55-ാം മിനിറ്റില്‍ ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കാലിഡോണിയ ഗോളി തടുത്തിട്ടു. മാക്സെന്‍സ് കാക്വരെറ്റ എടുത്ത കിക്കാണ് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തിയത്. പിന്നീടും ഫ്രാന്‍സിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. 90-ാം മിനിറ്റില്‍ അപ്രതീക്ഷിതമായി ന്യൂ കാലിഡോണിയ വെഡെംഗസിലൂടെ ഒരു ഗോള്‍ നേടിയെങ്കിലും തൊട്ടടുത്ത മിനിറ്റില്‍ ഇസിഡോറിലൂടെ ഫ്രഞ്ച് കൗമാരനിര ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
11ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഫ്രാന്‍സിന് ജപ്പാനും ന്യൂ കാലിഡോണിയയ്ക്ക് ഹോണ്ടുറാസുമാണ് എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: