കൊച്ചി: ഇടത്-വലതു മുന്നണികളുടെ ഭരണത്തില്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളം ക്രിമിനലുകളുടെ സ്വന്തം നാടായി മാറുന്നു. സംസ്ഥാനത്ത് 10 വര്‍ഷത്തിനിടെ ക്രിമിനല്‍ കേസുകളില്‍ 35 ശതമാനം വര്‍ധന. സ്ത്രീകളെ ആക്രമിച്ച കേസുകളില്‍ 64.22 ശതമാനവും കുട്ടികളെ ആക്രമിച്ച കേസുകളില്‍ 19 ശതമാനവുമാണ് വര്‍ധന. സംസ്ഥാന സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ കണക്കിലാണ് ഞെട്ടിപ്പിക്കുന്ന വിവരം. കുറ്റകൃത്യങ്ങള്‍ തടയാന്‍ ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയെന്ന് തെളിയിക്കുന്നതാണ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ ഈ കണക്കുകള്‍.
2008ല്‍ 2,52,408 ക്രിമിനല്‍ കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. 2016 ആയപ്പോഴേക്കും കേസുകളുടെ എണ്ണം 7,07,870 ആയി ഉയര്‍ന്നു. 2017 ജൂലൈ വരെ 3,88,879 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഐപിസി അനുസരിച്ച് 2008ല്‍ 1,10,620 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കില്‍, 2016ല്‍ ഇത് 2,60,097 ആയി ഉയര്‍ന്നു. 2017ല്‍ ഇതുവരെ 1,46,854 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. സ്പെഷ്യല്‍ ആന്‍ഡ് ലോക്കല്‍ ലോ (എസ്എല്‍എല്‍) അനുസരിച്ച് 2008ല്‍ 1,41,788 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2016ല്‍ 4,47,773 ആയി ഉയര്‍ന്നു. 2017 ഇതുവരെ 2,42,025 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമവും കേരളത്തില്‍ കുത്തനെ ഉയര്‍ന്നു. 2008ല്‍ 9,706 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2016 ആയപ്പോഴേക്കും ഇത് 15,114 ആയി. 2017ല്‍ ഇതുവരെ 8,793 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബലാത്സംഗക്കേസുകള്‍ ഇരട്ടിയായി. 2008ല്‍ 548 പേരാണ് ബലാത്സംഗത്തിനിരയായത്. 2016 ആയപ്പോള്‍ ഇത് 1,656 ആയി. 2017 ഇതുവരെ 1,153 കേസ്.
കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാകുന്നില്ല. നേരത്തെ റസിഡന്റ്സ് അസോസിയേഷനുകള്‍, സന്നദ്ധഃസംഘടനകള് എന്നിവയുമായി ചേര്‍ന്ന് കുറ്റകൃത്യങ്ങള്‍ തടയാന്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇത് നിലച്ചതും ക്രിമിനല്‍ കേസുകള്‍ ഉയരാനിടയാക്കി. രാഷ്ട്രീയ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോലീസ് കണ്ണടയ്ക്കുന്നതും തിരിച്ചടി. പലപ്പോഴും കുറ്റകൃത്യങ്ങളുണ്ടായ ശേഷം മാത്രമാണ് പോലീസ് ഇടപെടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: