വിളപ്പില്‍: കരമനയാറിന്റെ വശ്യത അനുഭവിച്ചറിയാന്‍ ദിനംപ്രതി നിരവധി പേരെത്തുന്ന പേയാട് അരുവിപ്പുറം. നിരനിരയായി നില്ക്കുന്ന പാറക്കൂട്ടങ്ങള്‍ പുഴയ്ക്ക് വേറിട്ടൊരു ചന്തം നല്കുന്നു. പുഴ കാണാനെത്തുന്നവര്‍ പറപ്പുറത്തിരുന്ന് സെല്‍ഫിയെടുത്തും കുശലം പറഞ്ഞും നേരം കൊല്ലുന്നത് ഇവിടെ പതിവ് കാഴ്ച. പക്ഷേ, ഈ പുഴയുടെ രൗദ്രഭാവം നാട്ടുകാര്‍ക്ക് നന്നായറിയാം. മരണം പതിയിരിക്കുന്ന ആനക്കയങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടിവിടെ. അരുവിപ്പുറം കടവില്‍ നാട്ടുകാരുടെ കണ്ണീരു വീഴുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയായിരിക്കുന്നു.
ഇന്നലെ രണ്ട് പ്ലസ്ടു വിദ്യാര്‍ഥികളുടെ ചേതനയറ്റ ശരീരങ്ങള്‍ കൂടി കണ്ടെടുത്തതോടെ ഇവിടെ അഞ്ചു വര്‍ഷത്തിനിടെ മരിച്ചവരുടെ എണ്ണം പതിനാറായി. ഒരു വര്‍ഷം മുമ്പ് പതിനാലാമത്തെയാളിന്റെ മൃതദേഹം കരയ്ക്ക് കയറ്റുമ്പോള്‍ ഇവിടുത്തുകാര്‍ വിളപ്പില്‍ പഞ്ചായത്തുകാരോട് കേണപേക്ഷിച്ചു അപകടം പതിയിരിക്കുന്ന അരുവിപ്പുറം കടവില്‍ അപായസൂചനാ ബോര്‍ഡ് സ്ഥാപിക്കണമെന്ന്. അടിയൊഴുക്കും ആഴക്കയങ്ങള്‍ നിറഞ്ഞ പുഴയുടെ മധ്യഭാഗത്തേക്ക് നീന്തലറിയുന്ന നാട്ടുകാരാരും പോകാറില്ല. പുഴയിലെ ചതിക്കുഴികള്‍ പരിചിതമല്ലാത്ത പുറംനാട്ടുകാരാണ് കയങ്ങള്‍ മുറിച്ചുകടക്കാറുള്ളത്.
രാത്രിയുടെ മറവില്‍ വൈഢൂര്യ നിധിക്കായി പുഴയുടെ നടുവില്‍ ആഴമേറിയ കുഴികള്‍ തീര്‍ത്തവരെ തടയാന്‍ അധികൃതര്‍ക്കായില്ല. ഇങ്ങനെ നിധിക്കായി തോണ്ടിയ കുഴികളാണ് അരുവിപ്പുറം കടവിന് ശാപമായത്. പഞ്ചായത്ത് ഈ കടവില്‍ ബോര്‍ഡ് സ്ഥാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഇവിടെ മരണം തുടര്‍ക്കഥയാകുമെന്ന് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: