വിളപ്പില്‍: കരമനയാറ്റിലെ പേയാട് അരുവിപ്പുറം ആനക്കയത്തില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. തിരുവനന്തപുരം ശ്രീവരാഹം ക്ഷേത്രത്തിനു സമീപം സിദ്ധാര്‍ഥ് (17), തിരുമല പെരുകാവ് തൈവിളയില്‍ വിവേക് (17) എന്നിവരെയാണ് ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ ഒഴുക്കില്‍പെട്ട് കാണാതായത്.
നഗരത്തിലെ സ്കൂളുകളില്‍ പഠിക്കുന്ന 12 അംഗ സംഘം പേയാട് കുണ്ടമണ്‍കടവിലുള്ള സുഹൃത്ത് ഹരിപ്രസാദിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. പിറന്നാള്‍ സദ്യയ്ക്കുശേഷം സമീപത്തെ അരുവിപ്പുറം കടവില്‍ കുളിക്കാനെത്തിയതായിരുന്നു സംഘം. അടിയൊഴുക്കുള്ള പുഴയില്‍ നീന്തുന്നതിനിടെ സിദ്ധാര്‍ഥും വിവേകും ആഴമുള്ള കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു. വിളപ്പില്‍ശാല പോലീസും കാട്ടാക്കട, ചെങ്കല്‍ചൂള എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനയും ശനിയാഴ്ച രാത്രിവരെ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.
ഇന്നലെ പുലര്‍ച്ചെ 6 ന് ചാക്കയില്‍ നിന്നെത്തിയ അഗ്നിശമനസേനയുടെ പ്രത്യേക മുങ്ങല്‍വിദഗ്ധരായ സ്കൂബ ഡൈവേഴ്സ് തിരച്ചിലിനെത്തി. ലീഡിംഗ് ഫയര്മാന് സുരേഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ ആറംഗ സ്കൂബ ടീം ഒരു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആനക്കയത്തിലെ ചേറില്‍ പുതഞ്ഞുകിടന്ന ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. അഞ്ചുവര്‍ഷത്തിനിടെ അരുവിപ്പുറം കടവില്‍ പൊലിഞ്ഞത് പതിനാറ് ജീവനുകളാണ്. കെല്‍ട്രോണില്‍ ജീവനക്കാരനായ ജയചന്ദ്രന്റെയും ഐടി ഉദ്യോഗസ്ഥ ബിന്ദുവിന്റെയും രണ്ട് മക്കളില്‍ ഇളയയാളാണ് തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി സിദ്ധാര്‍ഥ്. പാപ്പനംകോട് ശ്രീ ചിത്ര എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥി ഗൗതം സഹോദരനാണ്. മുരുകന്-ബിന്ദു ദമ്പതികളുടെ ഇളയ മകനാണ് വിവേക്. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. സിഎ വിദ്യാര്‍ഥിനി ധനുഷ ഏക സഹോദരിയാണ്. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: