കരുനാഗപ്പള്ളി: പരൗഖിലെ ചേരിയില്‍ നിന്ന് രാഷ്ട്രപതിയുടെ ഔന്നത്യത്തിലേക്കെത്തിയ രാംനാഥ് കോവിന്ദിന് അമൃതപുരിയില്‍ കണ്ടതും കേട്ടതുമെല്ലാം സേവനത്തിന്റെയും സാന്ത്വനത്തിന്റെയും അടയാളങ്ങളായി. ശൗചാലയങ്ങളില്ലാത്ത ഗ്രാമങ്ങള്‍, അക്ഷരവെളിച്ചമെത്താത്ത ചേരികള്‍, മലിനമായ ജലസ്രോതസ്സുകള്‍, ആരോഗ്യമില്ലാത്ത സമൂഹം….. കൈത്താങ്ങും കരുതലുമായി സ്നേഹാമൃതം പകര്‍ന്ന് മാതാ അമൃതാനന്ദമയി നിലകൊള്ളുന്നത് നേരിട്ട് അറിയുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിളക്കുമരങ്ങളായി പ്രശോഭിച്ച ആദിശങ്കരന്റെയും അയ്യങ്കാളിയുടെയും പിന്മുറക്കാരിയാണ് അമ്മയെന്ന് അമൃതപുരിയിലെത്തിയ പതിനായിരങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്ന് കായംകുളം എന്‍ടിപിസി ഗ്രൗണ്ടില്‍ തയ്യാറാക്കിയ ഹെലിപ്പാഡിലാണ് രാഷ്ട്രപതി എത്തിയത്. ആകാശനീലിമയാര്‍ന്ന കുര്‍ത്ത ധരിച്ച് ഹെലിപ്പാഡിലെത്തിയ രാഷ്ട്രപതിക്ക് ഊഷ്മളമായ വരവേല്പാണ് ലഭിച്ചത്. 11.15 ഓടെയാണ് അദ്ദേഹം അമൃതപുരി ആശ്രമത്തിലെ വേദിയില്‍ എത്തിയത്. മഠം തയ്യാറാക്കിയ ജീവകാരുണ്യപദ്ധതികള്‍ നാടിന് സമര്‍പ്പിക്കുകയായിരുന്നു രാഷ്ട്രപതിയുടെ ദൗത്യം. കനത്ത സുരക്ഷയിലായിരുന്നു പരിപാടികള്‍.
ഗണപതി വിഗ്രഹം നല്‍കിയായിരുന്നു മഠം രാഷ്ട്രപതിയെ സ്വീകരിച്ചത്. സേവാപദ്ധതികളെ കുറിച്ച് മഠം വൈസ് പ്രസിഡന്റ് സ്വാമി അമൃതസ്വരൂപാനന്ദപുരി വിവരിച്ചു. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഗുണഭോക്താക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ രാഷ്ട്രപതി നല്കി.
സമര്‍പ്പണത്തിന് മുമ്പ് വേദിയില്‍ അവയുടെ ദൃശ്യവാങ്മയം അവതരിപ്പിക്കപ്പെട്ടു. മലിനമായ ജലസ്രോതസ്സുകളും കുടിവെള്ളം മുട്ടിയ ജനതയുമാണ് പുതിയകാലം നേരിടുന്ന വെല്ലുവിളി എന്ന ബോധ്യത്തിലാണ് ജീവാമൃതം പദ്ധതി അവതരിപ്പിക്കപ്പെട്ടത്. ക്ലാപ്പന പഞ്ചായത്തിലെ പദ്ധതിയുടെ നടത്തിപ്പ് വീഡിയോ ചിത്രമായി. സ്വച്ഛ്ഭാരതിനെ പിന്‍പറ്റിയാണ് വെളിയിട വിസര്‍ജ്യ വിമുക്ത ഗ്രാമങ്ങളുടെ സൃഷ്ടി മഠം ഏറ്റെടുത്തത്. 101 ഗ്രാമങ്ങളാണ് ഇത്തരത്തില്‍ ഏറ്റെടുത്തത്. 12 ഗ്രാമങ്ങള്‍ സമ്പൂര്‍ണ ശുചിത്വഗ്രാമങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. അമൃതാസേര്വ് എന്ന സമാനതകളില്ലാത്ത സേവനപരിപാടികളിലൂടെയാണ് സ്വാശ്രയഗ്രാമങ്ങള്‍ മഠം സൃഷ്ടിച്ചെടുത്തത്.
ഫരീദാബാദില്‍ മഠം ആരംഭിക്കാന്‍ പോകുന്ന ആശുപത്രിയെക്കുറിച്ച് കൃതജ്ഞതാഭരിതമായ വാക്കുകളിലാണ് രാഷ്ട്രപതി സംസാരിച്ചത്. സേവനത്തിന്റെയും സാന്ത്വനത്തിന്റെയും സ്പര്‍ശമാകും ആ ഉദ്യമമെന്ന് അദ്ദേഹം പറഞ്ഞു. മടങ്ങും മുമ്പ് രാഷ്ട്രത്തിനായി പ്രവര്‍ത്തിക്കാന്‍ ഊര്ജ്ജമേകണമെന്നായിരുന്നു അമ്മയ്ക്ക് മുന്നില്‍ രാഷ്ട്രപതിയുടെ പ്രാര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: