കൊല്ലം: സംസ്ഥാനസര്‍ക്കാരിന്റെ അനാസ്ഥ മറച്ചുവെച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി റയില്‍വേയ്ക്കെതിരെ സമരത്തിനിറങ്ങുന്നതില്‍ ഒത്തുകളിയെന്ന് സൂചന. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ റയില്‍വേയ്ക്ക് തടസ്സം നില്‍ക്കുന്നത് സംസ്ഥാനമാണെന്ന് വ്യക്തമായിട്ടും കൊടിക്കുന്നില്‍ നടത്തുന്ന തട്ടിക്കൂട്ട് സമരമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
വികസനത്തിനു വേണ്ടി കാലവിളംബം കൂടാതെ പണം അനുവദിച്ചിട്ടും അതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. ഈയടുത്ത കാലത്ത് ജില്ലയില്‍ മൂന്ന് മേല്‍പ്പാലങ്ങള്‍ക്കാണ് റയില്‍ മന്ത്രാലയം ഭരണാനുമതി നല്‍കിയത്. കൊല്ലം കോര്‍പ്പറേഷനിലെ ഇരവിപുരം, കുണ്ടറയിലെ പള്ളിമുക്ക്, ഇളമ്പള്ളൂര്‍ എന്നിവയാണവ.
മുസ്ലീം ലീഗിന് കേന്ദ്ര റയില്‍ സഹമന്ത്രി സ്ഥാനം ഉണ്ടായിരുന്നപ്പോള്‍ പോലും ലീഗ് മണ്ഡലമായ ഇരവിപുരത്ത് മേല്‍പ്പാല നടപടികള്‍ക്കും രൂപരേഖയ്ക്കും അംഗീകാരം ലഭിച്ചിട്ടില്ല. മയ്യനാട് മേല്‍പ്പാലത്തിന് താമസിയാതെ അനുമതി ലഭിക്കും. ഇരവിപുരത്തും പള്ളിമുക്കിലും ഇത് നിര്‍മ്മിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ വസ്തു ഉടമകളുമായുള്ള തര്‍ക്കങ്ങള്‍ കാരണം അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുന്നതുപോലുമില്ല. ഇളമ്പള്ളൂരില്‍ അലൈന്‍മെന്റിന് ഇതുവരെയും അംഗീകാരവും വാങ്ങിച്ചിട്ടില്ല.
പുനലൂര്‍ അടിപ്പാത നിര്‍മ്മാണം പൂര്‍ത്തിയാക്കി ടാറിംഗും കഴിഞ്ഞിട്ട് നാളുകളേറെയായി. പൊതുമരാമത്ത് വകുപ്പിന്റെ അനുബന്ധറോഡ് നിര്‍മ്മാണം അനിശ്ചിതത്വത്തിലാണ്. ഇവിടെ റോഡ് നിര്‍മ്മിക്കാതെ പുനലൂരില്‍ നിന്നും ഇടമണിലേക്ക് ട്രെയിന്‍ ഓടിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതാണ്. എന്നിട്ടും ജനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് സര്‍വീസ് തുടങ്ങിയത്.
കൊല്ലം ജനതയുടെ ദീര്‍ഘകാല ആവശ്യമായിരുന്ന രണ്ടാം ടെര്‍മിനലിന് വേഗത്തില്‍ അനുമതി നല്കിയതും ദ്രുതഗതിയില്‍ പണി നടക്കുന്നതും കൊടിക്കുന്നില്‍ അറിഞ്ഞിട്ടില്ല. രണ്ടാം ടെര്‍മിനല്‍ ഈ വര്‍ഷം തന്നെ ഉദ്ഘാടനം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഡിസംബറില്‍ തന്നെ പാത കമ്മീഷന് ചെയ്യുമെന്ന വിവരം പോലും എംപി അറിഞ്ഞില്ലേയെന്നാണ് യാത്രക്കാരുടെയും ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: