പത്തനാപുരം: ക്യാന്‍സര്‍ രോഗികള്‍ക്കായി സ്വന്തം മുടി ദാനം ചെയ്ത് ഗാന്ധിഭവന്റെ ആയുഷും കവിതയും അമ്പിളിയും മാതൃകയായി. ഗാന്ധിഭവന് സെക്രട്ടറി ഡോ:പുനലൂര്‍ സോമരാജന്റെ മകള്‍ അമിതയുടെ ഭര്‍ത്താവ് ആയുഷ് ജെ. പ്രതാപ്, എംഎസ്സി കമ്പ്യൂട്ടര്‍ ബിരുദധാരിണിയുമായ പി. കവിത, ഗാന്ധിഭവന് കൂട്ടു കുടുംബത്തിലെ അമ്പിളി എന്നിവരാണ് കായംകുളം ചേതനയുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടിയില്‍ കേശദാതാക്കളായത്.
അവയവദാനംപോലെ തന്നെ മഹത്തരമായ കേശദാനത്തിന് കഴിഞ്ഞ 14 മാസമായി താന്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കാനായി വളര്‍ത്തിയ മുടിയാണ് നന്മയുടെ ഹൃദയത്തോടെ ആയുഷ് ദാനം ചെയ്തത്. അനാഥയായ തന്റെ ജീവിതത്തിന് പ്രതീക്ഷകള്‍ നല്കിയ ഗാന്ധിഭവനുവേണ്ടി, അര്‍ബുദത്തെ തുടര്‍ന്ന് തുണിത്തൊട്ടിലില്‍ ജീവിതം തള്ളിനീക്കി വിടപറഞ്ഞ അമ്മയുടെ ആത്മാവിനുള്ള കാണിയ്ക്കയായാണ് കവിത സ്വന്തം മുടി ക്യാന്‍സര്‍ രോഗികള്‍ക്കായി ദാനം ചെയ്തത്. ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് രണ്ടുകുട്ടികളുമായി ഗാന്ധിഭവനില്‍ കഴിഞ്ഞുവരുന്ന അമ്പിളി കേശദാനചടങ്ങില് വെച്ച് ആഗ്രഹമറിയിച്ച് കേശദാനം ചെയ്യുകയായിരുന്നു.
ക്യാന്‍സര്‍ രോഗികള്‍ കീമോത്തെറാപ്പിക്ക് വിധേയരാകുമ്പോള്‍ അവരുടെ മുടികൊഴിയുന്നു. മുടി നഷ്ടപ്പെടുന്നതിലെ മനോവിഷമവും അതിലേറെ അപകര്ഷതബോധവും കൂടിയാകുമ്പോള്‍ രോഗികളില്‍ ഏറിയ പങ്കും സ്വയം ഒതുങ്ങിക്കൂടാനും പുറംലോകത്തെ അഭിമുഖീകരിക്കാനും തയ്യാറാകില്ല. സ്വാഭാവിക മുടികൊണ്ടുതന്നെ വിഗ് തയ്യാറാക്കി ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്നതാണ് സന്നദ്ധ സംഘടനയായ കായംകുളം ചേതനയുടെ കേശദാന പരിപാടി. തൃശൂര്‍ അമല ക്യാന്‍സര്‍ സെന്ററിന്റെ സഹായത്തോടെയാണ് ചേതന ഈ പരിപാടി നടപ്പിലാക്കുന്നത്. അമലയില്‍ നിന്നാണ് വിഗുകള്‍ സൗജന്യമായി തയ്യാറാക്കി വാങ്ങുക. അഞ്ചുപേരുടെ മുടി ഉപയോഗപ്പെടുത്തി ഒരു ക്യാന്‍സര്‍ രോഗിക്ക് സൗജന്യമായി വിഗ് നല്‍കാനാകും. പണം കൊടുത്താണ് വാങ്ങുന്നതെങ്കില്‍ ഇത്തരമൊരു വിഗിന് മുപ്പതിനായിരം രൂപാ മുതല്‍ ഒരു ലക്ഷം രൂപാ വരെ വിലവരും. പുനലൂര്‍ സോമരാജന്, ഫാ. ബിന്നി നെടുമ്പുറത്തി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: