സ്വന്തം ലേഖകന്‍
കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് നടത്തുന്ന ജനരക്ഷാ യാത്രക്ക് ജില്ലയിലെ സിപിഎം ശക്തി കേന്ദ്രങ്ങളില്‍ ലഭിച്ച സ്വീകാര്യതയില്‍ വിറളി പൂണ്ട് പ്രതിഷേധ പരിപാടിയുമായി സിപിഎം ഇന്ന് കണ്ണൂരില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്നാണ് സിപിഎം ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്.
യാത്രയുടെ തുടക്കം മുതല്‍ ജില്ലയിലെ പര്യടനം അവസാനിക്കുന്നതുവരെ പാര്‍ട്ടി പത്രവും നേതൃത്വവും മുഖപത്രവും എല്ലാ ദിവസവും യാത്രയെയും നേതാക്കളേയും അവഹേളിക്കുന്ന നടപടിയുമായി രംഗത്തുണ്ടായിരുന്നു. യാത്രയുടെ ഉദ്ഘാടനം നടന്ന പയ്യന്നൂര്‍ മുതല്‍ ജില്ലയിലെ സമാപന പരിപാടി നടന്ന സിപിഎമ്മിന് സ്വാധീനമുളള കൂത്തുപറമ്പിലടക്കം യാത്രയ്ക്ക് ലഭിച്ചത് വന്‍ സ്വീകരണമായിരുന്നു.
കഴിഞ്ഞ കാലങ്ങളിലെല്ലാം വിവിധ സംഘടനകള്‍ സംസ്ഥാനത്ത് പല പേരുകളില്‍ യാത്രകള്‍ നടത്തിയിരുന്നു. എന്നാല്‍ അന്നൊന്നും കാണാത്ത വെപ്രാളവും അസഹിഷ്ണുതയുമാണ് സിപിഎം നേതൃത്വവും പാര്‍ട്ടി പത്രവും ഇത്തവണ ബിജെപി നടത്തിയ ജാഥയോട് പ്രകടിപ്പിച്ചത്. മാത്രമല്ല അന്നൊന്നും തൊട്ടടുത്ത ദിവസം തന്നെ ഒരു പാര്‍ട്ടിയും യാത്രയ്ക്ക് ബദലായി മറ്റൊരു പരിപാടി നടത്തുകയോ പ്രതിഷേധിക്കുകയോ ചെയ്ത ചരിത്രമില്ല. യാത്രയിലെയും ഇതോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനങ്ങളിലേയും ജനപങ്കാളിത്തം എത്രമാത്രം പാര്‍ട്ടിയെ വിറളി പിടിപ്പിച്ചു എന്നതിലേക്കാണ് ഇന്നത്തെ പരിപാടി വിരല്‍ ചൂണ്ടുന്നത്.
പാര്‍ട്ടി കേന്ദ്രങ്ങളില്‍ കടകളടപ്പിച്ച് നിര്‍ബന്ധിത ഹര്‍ത്താല്‍ നടത്തിയും അനുയായികളെ പുറത്തിറങ്ങരുതെന്ന് ഭീഷണിപ്പെടുത്തിയും ഏതെങ്കിലും യാത്രയെ പരാജയപ്പെടുത്താന്‍ ശ്രമിച്ച ചരിത്രവും മുമ്പെങ്ങും ജില്ലയിലുണ്ടായിട്ടില്ല. പാര്‍ട്ടി നേതൃത്വത്തിന്റെ ഇത്തരം ബഹിഷ്ക്കരണ നടപടികള്‍ ശക്തി കേന്ദ്രങ്ങളില്‍ പാര്‍ട്ടിക്കുളളില്‍ തുടക്കം തൊട്ടെ അഭിപ്രായ ഭിന്നത രൂപം കൊണ്ടിരുന്നു. യാത്ര വന്‍വിജയമാവുകയും പാര്‍ട്ടി പൊതു സമൂഹത്തില്‍ സ്വയം അപഹാസ്യമാവുകയും ചെയ്തതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ക്കും അനുഭാവികള്‍ക്കും അണികള്‍ക്കുമിടയില്‍ നേതൃത്വത്തിന്റെ അസഹിഷ്ണുതാപരമായ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പല പാര്‍ട്ടി ഗ്രാമങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകരും അണികളും പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. യാത്രയെ കാണാന്‍ പോലും പാടില്ലെന്ന് പാര്‍ട്ടി നിഷ്കര്‍ഷിച്ചിട്ടും യാത്ര കാണാനും യാത്രയെ കുറിച്ച് അനുകൂലമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയവരുമായ പാര്‍ട്ടി പ്രവര്‍ത്തകരുടേയും അണികളുടേയും കണക്കുകള്‍ നേതൃത്വം ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്.
ചില കേന്ദ്രങ്ങളില്‍ പാര്‍ട്ടി ചുമതലയുളളവര്‍ പോലും പാര്‍ട്ടിയുടെ ബഹിഷ്കരണ ആഹ്വാനം ലംഘിച്ച് യാത്ര കണ്ടു നിന്നതായി നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സാന്നിധ്യം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് നേതൃത്വത്തിന് കൈമാറിയതായും പറയപ്പെടുന്നു. ഇത്തരക്കാര്‍ക്കെതിരെ വരും ദിവസങ്ങളില്‍ ശാസനയും നടപടികളുമുണ്ടാകുമെന്നാണ് സൂചന. ഏതാനും ദിവസങ്ങളായി നടന്നു വരുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ യാത്രാ ബഹിഷ്ക്കരണവും പാര്‍ട്ടി കേന്ദ്രങ്ങളിലെ ജന പങ്കാളിത്തവും ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്.
സിപിഎം കഴിഞ്ഞ 50 വര്‍ഷക്കാലമായി കണ്ണൂരില്‍ നടത്തുന്ന കൊലപാതക-അക്രമ രാഷ്ട്രീയം കണ്ണൂരിലെ പൊതു സമൂഹവും പാര്‍ട്ടി കേന്ദ്രങ്ങളിലെ പാര്‍ട്ടി അനുഭാവി കുടുംബങ്ങളും മടുത്തു കഴിഞ്ഞുവെന്നതിന്റെ ദൃഷ്ടാന്തമായി മാറിയ യാത്ര പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കും ഇടയില്‍ വന്‍ ചലനമാണ് സൃഷ്ടിച്ചത്. സിപിഎം കേന്ദ്രമായ പയ്യന്നൂരിനു പുറമേ തുടര്‍ന്ന് യാത്ര കടന്നു പോയ പരിയാരം, പാപ്പിനിശ്ശേരി, കല്ല്യാശ്ശേരി, കീച്ചേരി എന്നിവിടങ്ങളിലും മുഖ്യമന്ത്രിയുടെ മണ്ഡമായ ധര്‍മ്മടത്തും സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ പിണറായിയിലും പാനൂരിലെ കൊട്ടോടി അടക്കമുളള പ്രദേശങ്ങളിലും സ്ത്രീകളും കുട്ടികളും അടക്കമുളള നൂറുകണക്കിന് ആളുകളാണ് യാത്രയെ സ്വീകരിക്കാനും പങ്കാളികളാകാനും എത്തിച്ചേര്‍ന്നത്. സിപിഎം ശക്തി കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് ലഭിച്ച വന്‍ സ്വീകാര്യത ഇവിടങ്ങളില്‍ നടക്കാന്‍ പോകുന്ന പരിവര്‍ത്തനത്തിന്റെ ദിശാ സൂചിക കൂടിയായി മാറിയിരിക്കുകയാണ്.
ചുരുക്കത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ സ്ഥിതിയിലാണ് കണ്ണൂരിലെ സിപിഎം നേതൃത്വം. യാത്രയുടെ വിജയത്തില്‍ വിറളിപൂണ്ട് പാര്‍ട്ടി നേതൃത്വം കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ എന്തിനായിരുന്നുവെന്നും വേണ്ടായിരുന്നുവെന്നുമുളള അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുളളില്‍ ശക്തമായിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇതിനെ ചൊല്ലി പാര്‍ട്ടിക്കുളളില്‍ അഭിപ്രായ ഭിന്നത ശക്തമാകുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: