പാനൂര്‍: കൈവേലിക്കലില്‍ പോലീസിന്റെ മുന്നില്‍ പ്രകോപനം സൃഷ്ടിച്ച് സിപിഎം നടത്തിയ നരനായാട്ടിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പോലീസിനെ ബോംബേറിയുന്നതും സ്ഫോടനം നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സിപിഎം പ്രവര്‍ത്തകര്‍ ഇരുകൈകളിലും ബോംബുമായി നീങ്ങുന്നതും കൊലവിളി മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ സംഭവത്തെയാണ് ആര്‍എസ്എസ് അക്രമമായി സിപിഎം ചിത്രീകരിക്കുകയും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതും.
ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ ആര്‍എസ്എസ് കൈവേലിക്കല്‍ ശാഖാ മുഖ്യശിക്ഷക് അര്‍ജുന്റെ വീടിനു മുന്നില്‍ ബോംബേറിഞ്ഞതോടെയാണ് അക്രമങ്ങള്‍ക്കു തുടക്കമായത്.ആര്‍എസ്എസ് നേതൃത്വം ഉടന്‍ പാനൂര്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തിരുന്നു. പിന്നീട് സിപിഎം പുത്തൂര്‍ ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സംഘാടകസമിതി ഓഫീസ് തകര്‍ക്കപ്പെടുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ തീരുമാനിച്ച് ബിജെപി കേന്ദ്രത്തിലേക്ക് പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുന്നത്. ഇതില്‍ ഒരു വിഭാഗം പങ്കെടുത്തില്ല. ലോക്കല്‍ കമ്മറ്റിയംഗം ബാലന് മാസ്റ്റര്‍, സുരേന്ദ്രന് മാസ്റ്റര്‍, മീത്തലെ കൈവേലിക്കല്‍ ബ്രാഞ്ച് സെക്രട്ടറി സജീവന്, കൈവേലിക്കല്‍ ബ്രാഞ്ച്സെക്രട്ടറി കാട്ടിന്റെവിട സുബി എന്നിവരുടെ നേതൃത്വത്തിലുളള നേതാക്കള്‍ പ്രകടനവും യോഗവും ആവശ്യമില്ലെന്ന് പറഞ്ഞെങ്കിലും ഏരിയാ കമ്മറ്റിയംഗം എന്‍.അനില്‍കുമാര്‍, ലോക്കല്‍സെക്രട്ടറി പൊന്നത്ത് പ്രജീഷ്് എന്നിവരാണ് പ്രകോപനപരമായ പ്രകടനത്തിനു മുന്‍കൈയ്യെടുത്തത്.
ഏഴ് പോലീസ് ജീപ്പിലും ഒരു വാനിലുമായി പാനൂര്‍ സിഐ എം.കെ.സജീവിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹം കൈവേലിക്കല്‍ പ്രകടനം കടന്നു പോകുമ്പോള്‍ ഉണ്ടായിരുന്നു. കൈവേലിക്കല്‍ ഫ്രണ്ട്സ് വായനശാല പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തില്‍ പാറാട്, കുന്നോത്ത്പറമ്പ്, പാലക്കൂല്‍, നിളളങ്ങല്‍, ചെണ്ടയാട് ഭാഗത്തെ പ്രവര്‍ത്തകരാണ് അണിനിരന്നത്. മഹിളാസംഘത്തിന്റെ നേതാക്കളെ മുന്നില്‍ നിരത്തി തൊട്ടുപിറകെ നേതാക്കളും ഏറ്റവും പിറകിലായി സായുധ സംഘങ്ങളായ ക്രിമിനലുകളും അണിനിരന്ന പ്രകടനം ശ്രീനാരായണ മഠത്തിനു മുന്നില്‍ നിന്നും പ്രകോപനം സൃഷ്ടിച്ചിരുന്നു. കൈവേലിക്കല്‍ ടൗണിലെത്തിയ പ്രകടനത്തിന്റെ മുന്‍നിര കടന്നുപോയതോടെ പിറകിലുളളവര്‍ കടകളിലിരുന്ന ബിജെപി പ്രവര്‍ത്തകരായ ഷിനോജ്, രതിഷ് എന്നിവരെ മര്‍ദ്ധിക്കുകയായിരുന്നു. തടയാന്‍ ചെന്ന നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ തല്ലും നടന്നു .ഇതിനിടയിലാണ് കാറിലെത്തിയ അശോകന് എന്ന സിപിഎം പ്രവര്ത്തകന് ബോംബുമായി എത്തുകയും പോലീസിനു നേരെ ബോംബേറിഞ്ഞതും. സിപിഎമ്മുകാര്‍ക്കിടയില്‍ വീണു ബോംബ് പൊട്ടുകയും ഇഎം.അശോകന്, ഭാസ്ക്കരന്‍, ചന്ദ്രന്, ബാലന്, മോഹനന്, സിന്ധു, ലജിഷ തുടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പരിക്കേല്‍ക്കുന്നതും. ചിതറിയോടിയ സിപിഎം പ്രവര്‍ത്തകര്‍ കൈവേലിക്കല്‍ പളളി പരിസരത്തേക്കു നീങ്ങുമ്പോഴാണ് പോലീസിനു നേരെ ബോംബേറിയുന്നത്. അതും വീഡിയോയില്‍ വ്യക്തമായി കാണാം. കറുത്ത ഷര്‍ട്ടിട്ട പ്രവര്ത്തകന് ഇരുകൈകളിലും ബോംബുമായി നീങ്ങുന്നതും കാണാം. വ്യക്തമായ തെളിവുളള ഈ സംഭവത്തെയാണ് ആര്‍എസ്എസ് അക്രമമെന്ന നുണപ്രചരണവുമായി സിപിഎം പ്രചരിപ്പിച്ചത്. ആര്‍എസ്എസ് ജില്ലാശാരീരിക്ക് പ്രമുഖ് കെ.സി.വിഷ്ണുവിനെതിരെ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രകടനം.
സംഘര്‍ഷ പ്രദേശത്ത് പ്രകടനത്തിനും പൊതുയോഗത്തിനും പോലീസ് അനുമതി നല്കിയതും ദുരൂഹമാണ്. സിഐ എം.കെ.സജീവന്, എസ്.ഐ.പ്രകാശന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, ഷിബു എന്നിവര്‍ക്ക് ബോംബേറില്‍ ചീളു തെറിച്ച് പരിക്കുണ്ട്. ഇതിനിടയില്‍ പളളിക്കു സമീപത്ത് വെച്ച് ബിഎംഎസ് പ്രവര്‍ത്തകനായ എലാങ്കോട്ടെ മമ്മേരി പൊയില്‍ അരവിന്ദനു നേരെ അക്രമമുണ്ടായി. ഇയാള്‍ ഓടിച്ചിരുന്ന ഓട്ടോ തകര്‍ക്കുകയും മര്‍ദ്ധിക്കുകയുമായിരുന്നു. തടയാന്‍ ചെന്ന സിഐയെ സിപിഎം മര്‍ദ്ധിച്ചതായും പരാതി ഉണ്ട്.സംഘര്‍ഷത്തിന്റെ തുടര്‍ച്ചയെന്നോളം ആര്‍എസ്എസ് നിയന്ത്രണത്തിലുളള സംഘചേതന ക്ലബിനു നേരെ ഇന്നു പുലര്‍ച്ചെ 3മണിയോടെ ബോംബേറുണ്ടായി. സിപിഎമ്മാണ് അക്രമത്തിനു പിന്നില്ലെന്ന് ആര്‍എസ്എസ് ആരോപിച്ചു. പന്തക്കല്‍, ഒളവിലം, കരിയാട് മേഖലയിലും ആര്‍എസ്എസ് നേതാക്കള്‍ക്കു നേരെ സിപിഎം ഏകപക്ഷീയ അക്രമമാണ് നടത്തുന്നതെന്നും കൈവേലിക്കല്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിച്ചത്തു വരണമെന്നും യഥാര്‍ത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരണമെന്നും ആര്‍എസ്എസ് പാനൂര്‍ ഖണ്ഡ് കാര്യവാഹക് എന്‍.പി.ശ്രീജേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: