ജിഹാദി ഭീകരതക്കെതിരായ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ ജിഹാദികളേക്കാള്‍ ആവേശമാണ് സിപിഎമ്മിന്. പോപ്പുലര്‍ ഫ്രണ്ട്, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ മതമൗലികവാദ സംഘടനകളേക്കാള്‍, കേരളത്തില്‍ മുസ്ലിം തീവ്രവാദമില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ നുണപ്രചാരണത്തിന് നേതൃത്വം നല്‍കുകയാണ് ഇടതു നേതാക്കള്‍. ലൗ ജിഹാദിനെ വെള്ളപൂശാന്‍ ജിഹാദികളുടെ നുണകളേറ്റുപിടിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് കോടിയേരി നാണംകെട്ടു. ജിഹാദികളുടെ രക്ഷാകര്‍തൃസ്ഥാനം സ്വയമേറ്റെടുത്ത് സിപിഎം രംഗത്തെത്തുമ്പോള്‍ ‘റെഡ് ജിഹാദി’ന്റെ വിളനിലമായി മാറുകയാണ് കേരളം.
ഐഎസ്സിന്റെ തലസ്ഥാനം: രാജ്യത്ത് ഏറ്റുമധികം ആളുകള്‍ മുസ്ലിം ഭീകരസംഘടനയായ ഐഎസ്സില്‍ ചേര്‍ന്നതിന്റെ ‘ബഹുമതി’ കേരളത്തിനാണ്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 21 പേര് അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. എണ്‍പതോളം മലയാളികള്‍ ഐഎസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. പതിനഞ്ചോളം പേര് കൊല്ലപ്പെട്ടു. തുര്‍ക്കിയില്‍നിന്നും നാടുകടത്തപ്പെട്ട കണ്ണൂര്‍ സ്വദേശിയായ ഐഎസ് ഭീകരന് ഷാജഹാനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി ഇയാള്‍ മൊഴി നല്കി.
മതംമാറ്റ ഭീകരത, ലൗ ജിഹാദ്: ഇതരമതസ്ഥരെ മതംമാറ്റി ചാവേറുകളാക്കുന്ന തീവ്രവാദ പദ്ധതി കേരളത്തില്‍ വ്യാപകമാണ്. ഐഎസ്സിലെത്തിപ്പെട്ട നാല് പേര്- നിമിഷ (ഫാത്തിമ), ബെസ്റ്റിന് (യഹിയ), മെറിന് (മറിയം), ബെക്സണ്‍ (ഈസ)- മതംമാറ്റത്തിനിരയായവര്. ബെസ്റ്റിനും ബെക്സണും ക്രൈസ്തവരും സഹോദരങ്ങളുമാണ്. കൊച്ചി സ്വദേശിനിയായ മറിയവും ക്രൈസ്തവ കുടുംബാംഗമാണ്. ബെക്സണ്‍ നിമിഷയെയും ബെസ്റ്റിന് മറിയത്തെയും വിവാഹം ചെയ്തു. അഫ്ഗാനിലെ ഐഎസ് കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ ബെസ്റ്റിന് കൊല്ലപ്പെട്ടു.
കണക്കുകള്‍ നിയമസഭയില്‍: 2012 ജൂണ്‍ 25ന് സിപിഎം എംഎല്‍എ കെ.കെ. ലതികയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ നല്കിയ മറുപടി ലൗ ജിഹാദിനുള്ള തെളിവാണ്. 2006 മുതല്‍ 2012 വരെ 7713 പേര് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ടതായി രേഖാമൂലം നല്കിയ മറുപടിയില്‍ പറയുന്നു. ഇതില്‍ 2667 പേര് പെണ്‍കുട്ടികളാണ്. 2195 ഹിന്ദു പെണ്‍കുട്ടികളും 492 ക്രിസ്ത്യന്‍ പെണ്‍കുട്ടികളും മതംമാറി മുസ്ലിമായി. ഇതേ കാലയളവില്‍ ക്രിസ്ത്യന്‍ മതം സ്വീകരിച്ച പെണ്‍കുട്ടികള്‍ 79, ഹിന്ദുമതം സ്വീകരിച്ച പെണ്‍കുട്ടികള്‍ രണ്ട്. മുസ്ലിം മതത്തിലേക്ക് മാത്രം അസാധാരണമായി പെണ്‍കുട്ടികള്‍ മതംമാറുന്നത് ഗൂഢാലോചന വ്യക്തമാക്കുന്നു.
കെസിബിസിയും പറഞ്ഞു: ലൗ ജിഹാദിനെതിരെ ക്രൈസ്തവ സഭകളും രംഗത്തെത്തിയിരുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ 2600 ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്ലിമാക്കിയതായി കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ (കെസിബിസി) 2009ല്‍ ആരോപിച്ചു. ആഗോള തലത്തിലുള്ള ഇസ്ലാമിക പദ്ധതിയാണ് കേരളത്തിലെ ലൗ ജിഹാദെന്നും സമുദായാംഗങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കെസിബിസിയുടെ വിജലന്‍സ് കമ്മീഷന് ഫോര്‍ സോഷ്യല്‍ ഹാര്‍മണി മുന്നറിയിപ്പ് നല്കി.
വി.എസ്സിന്റെ തുറന്നുപറച്ചില്‍: മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന് 2010ല്‍ ജിഹാദി ഭീകരതക്കെതിരെ തുറന്നടിച്ചിരുന്നു. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നതെന്ന് വി.എസ്. മുന്നറിയിപ്പ് നല്കി. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ സംഘടന പണമൊഴുക്കുന്നതായും ഇതര മതങ്ങളിലെ യുവാക്കളെ മുസ്ലിമാക്കാന്‍ പരിശ്രമിക്കുന്നതായും വി.എസ്. പറഞ്ഞു. എന്നാല്‍ വി.എസ്. ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ഇപ്പോള്‍ ജിഹാദികള്‍ക്ക് മനുഷ്യാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തിരിക്കിലാണ്.
അഖിലയും ആതിരയും: വൈക്കത്തെ അഖിലയെയും ചെര്‍പ്പുളശ്ശേരിയിലെ ആതിരയെയും മതംമാറ്റിയത് ഒരേ ആളുകളെന്ന് എന്‍ഐഎ കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ടുകാര്‍, വനിതാ നേതാവ് സൈനബ, മഞ്ചേരിയിലെ വിവാദ മതംമാറ്റ കേന്ദ്രം സത്യസരണി എന്നിവര്‍ക്ക് നിരവധി മതംമാറ്റങ്ങളുമായി ബന്ധമുണ്ട്. എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിനിയായിരുന്ന അനൂജയെ മതംമാറ്റി കൊലപ്പെടുത്തിയയാളുടെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം വ്യക്തമാണ്. ഐഎസ്സില്‍ ചേര്‍ത്ത നിമിഷയെ മതംമാറ്റിയത് സത്യസരണിയിലാണ്.
സത്യസരണിയിലെത്തിച്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ മതംമാറ്റിയ കാസര്‍കോട് സ്വദേശി ആതിര അടുത്തിടെ ലൗ ജിഹാദ് സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ ചതി മനസിലാക്കി ഇസ്ലാം ഉപേക്ഷിച്ച് തിരിച്ചെത്തിയിട്ടുണ്ട്. ഇതില്‍ ഒരാളോടെങ്കിലും സംസാരിക്കാന്‍ കോടിയേരി തയ്യാറായാല്‍ ലൗ ജിഹാദിന്റെ ഭീകരത തിരിച്ചറിയാനാകും. പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഷെഫീന്‍ ജഹാനുമായുള്ള അഖിലയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതിക്കെതിരെ മുസ്ലിം സംഘടനകള്‍ ഹര്‍ത്താല്‍ നടത്തി ഭീഷണി മുഴക്കിയത് മതംമാറ്റങ്ങളുടെ പിതൃത്വം ആര്‍ക്കെന്ന് വ്യക്തമാക്കുന്നു.
പറവൂരിലെ ലഘുലേഖ: ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും പരസ്യമായ പിന്തുണ ഇതര മതങ്ങളെ ആക്ഷേപിക്കാന്‍ ജിഹാദികള്‍ക്ക് ധൈര്യം പകരുന്നു. വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന് പ്രവര്‍ത്തകര്‍ പറവൂരില്‍ വിതരണം ചെയ്ത ലഘുലേഖകളില്‍ ബഹുദൈവാരാധനയെ ആക്ഷേപിക്കുന്നതായി കണ്ടെത്തി. കഴിഞ്ഞ ആഗസ്തില്‍ 37 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അതേസമയം ജിഹാദികളെ പ്രീണിപ്പിക്കാന്‍ ഇവര്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയും കേസെടുത്തു.
കനകമല: കണ്ണൂരിലെ കനകമലയില്‍ ഐഎസ്സിന്റെ കേരളാ രൂപമായ അന്‍സാറുള്‍ ഖിലാഫയുടെ രഹസ്യ യോഗം ചേര്‍ന്നത് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍. ഹൈക്കോടതി ജഡ്ജിമാര്‍, രാഷ്ട്രീയ നേതാക്കള്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, വിദേശികള്‍ തുടങ്ങിയവരെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കാനായിരുന്നു യോഗം. കേരള, തമിഴ്നാട് സ്വദേശികളായ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.
വാഗമണ്‍ സിമി ക്യാമ്പ്: 2007 ഡിസംബറിലാണ് രാജ്യത്തിനെതിരെ യുദ്ധത്തിന് യുവാക്കളെ തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെ വാഗമണ്ണില്‍ നിരോധിത മുസ്ലിം തീവ്രവാദ സംഘടനയായ സിമിയുടെ ക്യാമ്പ് നടന്നത്. 38 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ ആരംഭിച്ചിട്ടില്ല. കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരിക്കെ നടന്ന സംഭവം കേരള പോലീസ് അറിയുന്നത്, അഹമ്മദാബാദ്, ബാംഗ്ലൂര്‍ സ്ഫോടനത്തിലെ പ്രതികളെ ഗുജറാത്ത് പോലീസ് അറസ്റ്റു ചെയ്തപ്പോഴാണ്. പരിശീലനം നടന്നത് കേരളത്തിലാണെന്ന് പ്രതികള്‍ സമ്മതിച്ചിരുന്നു.
നാറാത്ത് കേസ്: 2013 ഏപ്രില്‍ 23ന് നാറാത്ത് ഭീകര പ്രവര്‍ത്തനത്തിനുള്ള പരിശീലനത്തിനിടെ മുസ്ലിം തീവ്രവാദികള്‍ അറസ്റ്റിലായി. 22 പേര്‍ക്കെതിരെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷവും രണ്ട് മുതല്‍ 21 വരെ പ്രതികള്‍ക്ക് അഞ്ച് വര്‍ഷവും തടവ്. 22ാം പ്രതിയെ കുറ്റവിമുക്തനാക്കി. 23, 24 പ്രതികള്‍ക്കെതിരെ അന്വേഷണം നടക്കുന്നു.
കോഴിക്കോട് ഇരട്ട സ്ഫോടനം: 2006 മാര്‍ച്ച് മൂന്നിന് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്റ്, പുതിയ ബസ്റ്റാന്റ് എന്നിവിടങ്ങളില്‍ സ്ഫോടനം. ഒരു പോലീസുകാരന് പരിക്കേറ്റു. രണ്ട് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രണ്ട് പേരെ വെറുതെ വിട്ടു. ഇതിനെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍.
കളമശ്ശേരി ബസ്സ് കത്തിക്കല്‍: ബോംബ് സ്ഫോടനക്കസില്‍ കോയമ്പത്തൂര്‍ ജയിലിലുള്ള ഭീകരന് മദനിക്ക് പിന്തുണയുമായി 2005 സപ്തംബര്‍ ഒമ്പതിന് കളമശ്ശേരിയില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ബസ് കത്തിച്ചു. 14 പ്രതികള്‍. 13 പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. മദനിയുടെ ഭാര്യ സൂഫിയ മദനിയും പ്രതിയാണ്. പ്രതിയായ അബ്ദുള്‍ റഷീദ് ജമ്മു കശ്മീരില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
പാനായിക്കുളം സിമി ക്യാമ്പ്: 2006 ആഗസ്ത് 15ന് പാനായിക്കുളത്ത് ഹാപ്പി ഓഡിറ്റോറിയത്തില്‍ നടന്ന തീവ്രവാദ ക്യാമ്പിലെ ഒന്ന്, രണ്ട് പ്രതികള്‍ക്ക് 14 വര്‍ഷം തടവും മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികള്‍ക്ക് 12 വര്‍ഷം തടവും വിധിച്ചു. 11 പേരെ വെറുതെ വിട്ടു.
കശ്മീര്‍ റിക്രൂട്ട്മെന്റ്: 2008 ഒക്ടോബറില്‍ കശ്മീരില്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നാല് മലയാളി ഭീകരര്‍ കൊല്ലപ്പെട്ടു. രക്ഷപ്പെട്ട ഒരു ഭീകരന് പിന്നീട് ഹൈദരാബാദില്‍ അറസ്റ്റിലായി. പത്ത് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ലക്ഷ്കറെ തൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്റര്‍ തടയിന്റവിട നസീറുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഇരട്ട ജീവപര്യന്തം.
കൈവെട്ട് കേസ്: പ്രവാചക നിന്ദയാരോപിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ താലിബാന് കോടതി വിധിപ്രകാരം തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ.ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റി. അധ്യാപകന് മഠയനെന്നായിരുന്നു സിപിഎം നേതാവ് എം.എ. ബേബി ആക്ഷേപിച്ചത്. ഇടത് സര്‍ക്കാരും സിപിഎം നേതാക്കളും അധ്യാപകന് ആക്രമിക്കപ്പെടേണ്ടവനാണെന്ന വികാരമുണ്ടാക്കി. പത്ത് പ്രതികളെ എട്ട് വര്‍ഷം തടവിനും മൂന്ന് പേരെ മൂന്ന് വര്‍ഷം തടവിനും ശിക്ഷിച്ചു. തെളിവില്ലാത്തതിനാല്‍ 18 പ്രതികളെ വെറുതെവിട്ടു.
കാസര്‍കോട് കലാപം: 2009 നവംബര്‍ 15ന് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നല്കിയ സ്വീകരണ സമ്മേളനത്തിന്റെ മറവില്‍ ഹിന്ദുവിരുദ്ധ കലാപം അരങ്ങേറി. ലീഗ് പ്രവര്‍ത്തകര്‍ സമീപത്തുള്ള ദളിത് കോളനി ആക്രമിച്ചു. അക്രമികളെ തുരത്താന്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു ലീഗ് പ്രവര്‍ത്തകനും സംഘര്‍ഷത്തിനിടെ മറ്റൊരു പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ലീഗ് നേതാക്കള്‍ക്കെതിരെ തെളിവ് ലഭിച്ചപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടു.
മലപ്പുറം, കൊല്ലം കലക്ടറേറ്റ് സ്ഫോടനം: 2016 ജൂണ്‍ 15നാണ് കൊല്ലം കലക്ടറേറ്റ് പരിസരത്ത് സ്ഫോടനമുണ്ടായത്. ഒരാള്‍ക്ക് പരിക്കേറ്റു. കേസില്‍ യുഎപിഎ ചുമത്തി മൂന്ന് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിന് മലപ്പുറം കലക്ടറേറ്റിലും സ്ഫോടനമുണ്ടായി. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള ബേസ് മൂവ്മെന്റാണ് സ്ഫോടനത്തിന് പിന്നില്‍.
മദനിയും തടിയന്റവിട നസീറും: ഭീകരവാദിയായ മദനിയെ മഹാത്മാവെന്ന് വിളിച്ചത് ഇ.എം.എസ്സാണ്. ഇ.കെ. നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ മദനിക്ക് ഇരയുടെ പരിവേഷം നല്കി ഇപ്പോള്‍ ആഘോഷിക്കുന്നതും സിപിഎമ്മാണ്. ബെംഗളൂരു സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന മദനിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് 2006ല്‍ നിയമസഭയില്‍ പ്രമേയം പാസാക്കി ഇടതു വലത് മുന്നണികള്‍ ജിഹാദി പ്രേമം തെളിയിച്ചു. ദക്ഷിണേന്ത്യയിലെ ലക്ഷ്ക്കറെ തൊയ്ബ കമാന്ററായിരുന്ന തടിയന്റവിട നസീര്‍ മദനിയുടെ അടുത്ത അനുയായിയാണ്. മദനി സ്ഥാപിച്ച ഐഎസ്എസ്സിലൂടെയാണ് നസീര്‍ ഭീകരപ്രവര്ത്തനത്തിലെത്തുന്നത്.
മാറാട് കൂട്ടക്കൊല: 2003 മെയ് രണ്ടിനാണ് മാറാട് കടപ്പുറത്ത് എട്ട് ഹിന്ദുക്കളെ ജിഹാദികള്‍ കൂട്ടക്കൊല ചെയ്തത്. സമീപത്തുള്ള പള്ളിയിലാണ് കൊലപാതകികള്‍ക്ക് സംരക്ഷണമൊരുക്കിയത്. ഗൂഢാലോചനയും വിദേശ സംഘടനകളുടെ പങ്കും സിബിഐ അന്വേഷിക്കണമെന്ന ജുഡീഷ്യല്‍ കമ്മീഷന് ശുപാര്‍ശ ഇടതു വലത് മുന്നണികള്‍ സംയുക്തമായി അട്ടിമറിച്ചു. 2009 ജനവരിയില്‍ മുസ്ലിം ലീഗ് നേതാവ് പി.പി. മൊയ്തീന് കോയ ഉള്‍പ്പെടെ 62 പ്രതികള്‍ക്ക് മാറാട് പ്രത്യേക കോടതി ജീവപര്യന്തം തടവ് വിധിച്ചു. ശിക്ഷ ശരിവെച്ച ഹൈക്കോടതി 24 പേര്‍ക്ക് കൂടി ജീവപര്യന്തം വിധിച്ചു. മുസ്ലിം ലീഗ്, സിപിഎം പ്രവര്‍ത്തകരാണ് ശിക്ഷിക്കപ്പെട്ട പ്രതികള്‍. കഴിഞ്ഞ വര്‍ഷം ഗൂഢാലോചന കേസ് സിബിഐ ഏറ്റെടുത്തു. ലീഗ് നേതാവ് മായിന്‍ ഹാജി ഇതില്‍ പ്രതിയാണ്.
ചേകന്നൂര്‍ മൗലവി: 1993 ജൂലൈ 29നായിരുന്നു ഇസ്ലാം മതത്തിലെ പരിഷ്കരണവാദിയായിരുന്ന ചേകന്നൂര്‍ മൗലവിയുടെ തിരോധാനം. സുന്നി ടൈഗര്‍ ഫോഴ്സ് എന്ന തീവ്രവാദ സംഘടന കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുമായി ബന്ധപ്പെട്ട രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാളെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചു. എട്ട് പേരെ വെറുതെ വിട്ടു. ഇതരസംസ്ഥാനങ്ങളില്‍ കൊല്ലപ്പെട്ട സ്വതന്ത്രചിന്തകരുടെ പടം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന സിപിഎം കേരളത്തിലെ ചേകന്നൂരിനെ ഓര്‍മ്മിക്കാറു പോലുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: