ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ഇന്ന് അന്തര്‍ദേശീയ മാനസികാരോഗ്യ ദിനം ആചരിക്കുകയാണ്. ലോകത്ത് നാലിലൊരാള്‍ക്ക് ജീവിതകാലത്തിനിടെ ഏതെങ്കിലും തരത്തിലുളള മാനസിക സമ്മര്‍ദ്ദത്തിന് സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മാനസികാരോഗ്യത്തെക്കുറിച്ച് ആഗോളതലത്തില്‍ ബോധവല്‍ക്കരണം, മാനസികാരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ ശ്രമങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും പങ്കുവയ്ക്കല്‍, ഇവയുടെ ഏകോപനം എന്നിവയാണ് ഈ ദിനാചരണത്തിലൂടെ ഡബ്ല്യുഎച്ച്ഒ പ്രധാനമായി ലക്ഷ്യമിടുന്നത്. മനഃശാസ്ത്ര – മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ എല്ലാവര്ക്കും എന്നതാണ് 2016-ലെ മാനസികാരോഗ്യ ദിനത്തിന്റെ ചിന്താവിഷയവും മുദ്രാവാക്യവും.
ശാരീരിക – മാനസിക ആരോഗ്യത്തെയും വ്യക്തിബന്ധങ്ങളെയും സാമൂഹ്യ ബന്ധങ്ങളെയും വിപരീതമായി ബാധിക്കാന്‍ തുടങ്ങിയാല്‍ ചികിത്സ തേടേണ്ട അവസ്ഥയാണ് മാനസിക സമ്മര്‍ദ്ദം. മാനസിക രോഗ ചികിത്സയില്‍ നാം വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ല. 125 കോടിയിലേറെ ജനങ്ങളുളള ഇന്ത്യയില്‍ 10 ലക്ഷം രോഗികള്‍ക്ക് രണ്ട് സൈക്യാട്രിസ്റ്റ് എന്നതാണ് ഡോക്ടര്‍ -രോഗി അനുപാതം. ഒരു ലക്ഷത്തിന് 0.2% ആണ് സൈക്യാട്രി ബെഡ്ഡിന്റെ അനുപാതം. അതേസമയം മാനസിക രോഗികളുടെ എണ്ണം വര്‍ഷംതോറും ക്രമാതീതമായി വര്‍ദ്ധിച്ചുവരികയുമാണ്.
പുതിയ കണക്കു പ്രകാരം ഇന്ത്യയില്‍ 130 കോടിയിലധികം ആളുകളെങ്കിലും പത്തുകോടിയോളം പേര് വിവിധ മാനസിക രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരാണ്. ഇവയില്‍ ഒരു കോടിയോളം പേര് ആശുപത്രികളില്‍ കിടന്നുചികത്സിക്കേണ്ട ഗുരുതരമായ മാനസിക രോഗങ്ങള്‍ അനുഭവിക്കുന്നവരുമാണ്. എന്നാല്‍ ഇവിടെയുളളതാകട്ടെ 45 ഓളം സര്‍ക്കാര്‍ ആശുപത്രികളും 4000 സൈക്യാട്രിസ്റ്റുകളും! മനോരോഗ വിദഗ്ധരെപ്പോലെ മറ്റ് അനുബന്ധ മാനസികാരോഗ്യ പ്രവര്‍ത്തനങ്ങളുടെ എണ്ണത്തിലും ക്ഷാമം രൂക്ഷമാണ്. കേരളത്തിലാകട്ടെ ദേശീയ ശരാശരിയുടെ മൂന്നിരട്ടി മാനസിക പ്രശ്നങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ ആത്മഹത്യയും ഹൃദയാഘാതവും ഇന്ത്യയില്‍ കൂടിവരുന്നു.
മാനസികാരോഗ്യത്തെക്കുറിച്ചുളള ശരിയായ ബോധവല്‍ക്കരണ പരിപാടികള്‍ അത്യാവശ്യമാണ്. മാനസിക രോഗം മറച്ചുവയ്ക്കേണ്ടതല്ല, ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുന്ന ഒന്നാണെന്ന് സമൂഹത്തെ മനസ്സിലാക്കിക്കൊടുക്കുക. അപ്പോള്‍ മറ്റു രോഗത്തിനു ചികിത്സ തേടുന്നതുപോലെ ഒരു മാനസികരോഗാശുപത്രിയിലോ മാനസികാരോഗ്യ കേന്ദ്രത്തിലോ ചികിത്സ തേടുവാനുളള കാഴ്ചപ്പാട് എല്ലാവര്ക്കും ലഭിക്കും.
മാനസിക രോഗികള്‍ക്കും അന്തസ്സോടും അഭിമാനത്തോടും ജീവിക്കുന്നതിനുളള അവസരം ഒരുക്കുക, അവരെ ഒരിക്കലും സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നു മാറ്റിനിര്‍ത്താതിരിക്കുക. തുടക്കത്തിലേയുളള കൗണ്‍സിലിങ്ങും അല്പം മരുന്നുംകൊണ്ട് ഭൂരിപക്ഷം രോഗങ്ങളും ഭേദമാകും. അതുകൊണ്ട് മരുന്നും കൗണ്‍സിലിങ്ങും ആധ്യാത്മികതയും ഉള്‍പ്പെട്ട ചികിത്സാ പദ്ധതി ആണ് ഇന്നിന്റെ ആവശ്യം.
(ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍സ് അസോസിയേഷന് മുന്‍ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: