ചുവപ്പ് – ജിഹാദി ഭീകരതചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ ജനരക്ഷായാത്ര. നല്ല ജനപങ്കാളിത്തവും വാര്‍ത്താപ്രാധാന്യവും യാത്രയ്ക്ക് ലഭിക്കുന്നുണ്ട്. യാത്ര പൊളിഞ്ഞേ എന്ന് കോടിയേരിയും യെച്ചൂരിയും ആവര്‍ത്തിക്കുന്നു. പൊളിഞ്ഞ യാത്രയ്ക്കെതിരെ എന്തിനാണാവോ പാര്‍ട്ടി – ഭരണസംവിധാനങ്ങളെല്ലാം ഉപയോഗിച്ചിറങ്ങുന്നത്? കോടിയേരിയുടെ വെപ്രാളം മനസ്സിലാക്കാം. എന്നാല്‍ കോണ്‍ഗ്രസുകാരനായ ഉമ്മന്‍ചാണ്ടി എന്തിനാണാവോ കോടിയേരിയുടെ തോളത്ത് കയറി തൊള്ള തുറക്കുന്നത്? രാക്ഷസയാത്രയാണ് നടക്കുന്നതെന്നാണ് എം.എം. ഹസ്സന്റെ വ്യാഖ്യാനം. ചെന്നിത്തലയും അതേ മട്ടിലാണ്.
ഹസ്സനും രമേശനും ആന്റണിക്കൊപ്പം മാത്രം പൊക്കമുള്ളവരാണെന്ന് സമാധാനിക്കാം. ഉമ്മന്‍ചാണ്ടി അങ്ങിനെയാണോ? ഉന്നതചിന്തയും സമചിത്തതയുമുള്ള ആളല്ലേ? അങ്ങ് ഇങ്ങിനെ ചെറുതാകാമോ? ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തെ അപമാനിക്കാമോ എന്നൊക്കെ ചോദിക്കുന്ന ഉമ്മന്‍ചാണ്ടി, ബിജെപി മുദ്രാവാക്യത്തെ ഒറ്റക്കെട്ടായി നേരിടുമെന്നാണ് പ്രഖ്യാപിച്ചത്.
ആരാണ് സര് കേരളത്തെ അപമാനിച്ചത്? അക്രമ രാഷ്ട്രീയത്തിന്റെ ആശാന്മാരാണ് സിപിഎംകാരെന്ന് എത്രതവണ താങ്കള്‍ പ്രസ്താവിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ സിപിഎംകാര്‍ തങ്ങളുടെ തലയ്ക്കും നെഞ്ചിനും കല്ലെറിഞ്ഞപ്പോള്‍ കല്ലിനെ കൊഞ്ചാന്‍ സന്മനസുണ്ടായ ഉമ്മന്‍ചാണ്ടി ഒന്നോര്‍ക്കണം. സിപിഎം കുത്തി മലര്‍ത്തിയ ഒട്ടനവധി കോണ്‍ഗ്രസുകാരുള്ള സംസ്ഥാനമാണിത്. അവരുടെ ആത്മാക്കളെ ചവിട്ടി തേക്കുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ ത്രിവര്ണപതാകയോടൊപ്പം ചെങ്കൊടി കൂട്ടിക്കെട്ടാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന്റെ ഭാഗമാകാം. പിന്നെ തീവ്രവാദം.
ഉമ്മന്‍ചാണ്ടിയുടെ നേതാവാണല്ലൊ പി. ചിദംബരം. അദ്ദേഹം കേന്ദ്രമന്ത്രിയായിരിക്കെ 2012 ജൂണ്‍ 27ന് വാര്‍ത്താസമ്മേളനത്തില്‍ ഞെട്ടലോടെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതിപ്രകാരമാണ്. ”തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ അഞ്ചുസംഘടനകള്‍ നിരീക്ഷണത്തിലാണ്. പത്രസ്ഥാപനം നടത്തുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു. ചില വ്യവസായ സ്ഥാപനങ്ങളാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത്.” യുപിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ആഭ്യന്തര സുരക്ഷാ സെമിനാറിലും ചിദംബരം ഇതാവര്‍ത്തിച്ചു.
”കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ മാവോവാദികളുടെ സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മാവോവാദത്തേക്കാള് മതമൗലികവാദമാണ് ഇവിടത്തെ പ്രശ്നം. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. ഇവര്‍ പരിധി കടക്കുന്നപക്ഷം കടുത്ത നടപടികളെടുക്കും.
ലഷ്കര്‍ ഭീകരന് അബു ജുന്‍ഡാല്‍ മുംബൈ ഭീകരാക്രമണം നിയന്ത്രിച്ച് കണ്ട്രോള് റൂമിലുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട.് മറ്റൊരു പേരിലാണ് ജുന്‍ഡാല്‍ അറിയപ്പെട്ടിരുന്നത്.
അയാളെപ്പോലെ, മുബൈ ആക്രമണത്തില്‍ പങ്കെടുത്ത എല്ലാ ഭീകരന്മാരെയും സാവധാനത്തിലെങ്കിലും കൃത്യമായി തിരിച്ചറിയാനും ഓരോരുത്തരെയായി പിടികൂടാനും ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു രാജ്യത്തിന്റെയോ ഏജന്‍സിയുടെയോ സഹായമില്ലാതെ ഇത്തരമൊരു ആക്രമണം നടത്താനാവില്ല.” മതതീവ്രവാദം വളര്‍ന്ന് വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് ചിദംബരം പത്രസമ്മേളനവും പ്രസംഗവും തുടങ്ങിയതുതന്നെ.
മുഖ്യമന്ത്രിയായിരിക്കെ കേരളത്തില്‍ മതതീവ്രവാദികളുടെ വളര്‍ച്ച ഉമ്മന്‍ചാണ്ടി സമ്മതിച്ചിട്ടുണ്ട്. 2012 മാര്‍ച്ച് 22ന് നിയമസഭയില്‍ കേരളത്തിനകത്ത് ചില തീവ്രവാദപ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായി മുഖ്യമന്ത്രി അറിയിച്ചു.
മുന്‍പ് അതിര്‍ത്തിയില്‍ മാത്രം ആവശ്യമായിരുന്ന രാജ്യസുരക്ഷാ സംവിധാനങ്ങള്‍ നാട്ടിന്‍പുറങ്ങളിലേക്കും വ്യാപിപ്പിക്കേണ്ട അവസ്ഥയാണ്. വര്‍ഗീയ സംഘടനകള്‍ മാധ്യമങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ആദിവാസികളടക്കമുള്ള അവഗണിക്കപ്പെടുന്ന ഈ വിഭാഗങ്ങളുടെ നിരാശ മുതലെടുക്കാനുള്ള ശ്രമം ഇത്തരം തീവ്രവാദഗ്രൂപ്പുകള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഏതെങ്കിലും ഒരു മതവിഭാഗവുമായി തീവ്രവാദത്തെ ബന്ധപ്പെടുത്തുന്ന സമീപനമല്ല സര്‍ക്കാരിന്റേത്.
തീവ്രവാദത്തിന് മതമില്ലെന്നും അത് ഏതുഭാഗത്തുനിന്ന് ഉയര്‍ന്നുവന്നാലും ഇതിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് എസ്ഐ ബിജു സലീമിനെ അറസ്റ്റ് ചെയ്തത് ശക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് കെ.കെ. ജയചന്ദ്രന്, കോടിയേരി ബാലകൃഷ്ണന്, എം. ഹംസ, രമേശ് ചെന്നിത്തല, കെ. കുഞ്ഞിരാമന്, പിടിഎ റഹീം, കെ.എം. ഷാജി, എംപി വിന്‍സന്റ്, സി. ദിവാകരന്, ജോസ് തെറ്റയില്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്കി.
ഭീകരവാദം സംബന്ധിച്ച് സംസ്ഥാനത്തിന് കിട്ടുന്ന വിവരങ്ങള്‍ ഭീകരവിരുദ്ധ സെന്ററിനെ (എന്‍സിടിസി) അറിയിക്കണമെന്നതുപോലെ അവര്‍ക്ക് കിട്ടുന്ന വിവരങ്ങള്‍ സംസ്ഥാന ഇന്റലിജന്‍സിനെ അറിയിക്കണമെന്ന് കേരളം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ആഭ്യന്തര സുരക്ഷയ്ക്കായി കേന്ദ്രം രൂപവത്കരിക്കുന്ന നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുമെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം 12ന് നടന്ന യോഗത്തില്‍ സംസ്ഥാനത്തിന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 16ന് പ്രധാനമന്ത്രി വിളിക്കുന്ന യോഗത്തില്‍ കൂടുതല്‍ നിര്‍ദ്ദേശം വയ്ക്കും.
സെര്‍ച്ച്, അറസ്റ്റ് തുടങ്ങിയവയെക്കുറിച്ച് സംസ്ഥാന പോലീസിനെ മുന്‍കൂട്ടി അറിയിക്കണം. ഭരണകൂട ഭീകരതയ്ക്ക് സെന്റര്‍ വഴിവയ്ക്കുമെന്ന വാദത്തോട് സര്‍ക്കാര്‍ യോജിക്കുന്നില്ലെന്ന് കുഞ്ഞഹമ്മദ് മാസ്റ്ററുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്കി.
ഇത് കേന്ദ്രം ബിജെപി ഭരണത്തിലുള്ള കാലത്ത് നല്കിയ മറുപടിയല്ലെന്നോര്ക്കണം. ഇടതും വലതും ഒരുമിച്ചുനിന്ന് ഭീകരരെ മഹത്വവല്‍ക്കരിക്കുന്ന വിശേഷവും വികൃതവുമായ കാഴ്ച കേരളത്തിലല്ലാതെ മറ്റൊരിടത്തും കാണാനാവില്ല. ചുവപ്പന്‍ ഭീകരതയില്‍നിന്ന് ആവേശം കൊണ്ടാണ് ജിഹാദി ഭീകരതയുമെന്നതില് സംശയമില്ല. ചെഗുവേര തന്നെയല്ലേ പോപ്പുലര്‍ ഫ്രണ്ടിന്റെയും പ്രചോദനം.
(അവസാനിച്ചില്ല)
പ്രതികരിക്കാൻ ഇവിടെ എഴുതുക: