ന്യൂദല്‍ഹി: ലോകകപ്പ് ഫുട്ബോളില്‍ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് വീരോചിത തോല്‍വി. കരുത്തരായ കൊളംബിയക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. കൊളംബിയക്ക് വേണ്ടി പെനലോസ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ഇന്ത്യയുടെ ആശ്വാസഗോള്‍ ജീക്സണ് സിങ് തൗങ്ജാം സ്വന്തം പേരിലാക്കി. വിജയത്തോടെ കൊളംബിയക്ക് രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റായി.രണ്ട് കളികളും തോറ്റ ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍ കടക്കാതെ പുറത്തായി.
അമേരിക്കക്കെതിരെ കളിച്ച ടീമില്‍ നാല് മാറ്റങ്ങളുമായാണ് ഇന്ത്യന്‍ കോച്ച് ലൂയിസ് ഡി മാറ്റോസ് ടീമിനെ കളത്തിലിറക്കിയത്. കോമള്‍ തട്ടാല്‍, അനികേത് ജാദവ്, സുരേഷ് സിങ്, ജിതേന്ദ്ര സിങ് എന്നിവര്‍ക്ക് പകരം ബോറിസ് താങ്ജാം, റഹിം അലി, നമിത് ദേശ്പാണ്ഡെ, ജീക്സണ് സിങ് തൗങ്ജാം എന്നിവരാണ് ആദ്യ ഇലവനില്‍ ഇടംനേടിയത്.
കളിയില്‍ വ്യക്തമായ മുന്‍തൂക്കം കൊളംബിയക്കായിരുന്നെങ്കിലും പ്രതിരോധക്കോട്ടകെട്ടി ഇന്ത്യ എതിരാളികളെ പിടിച്ചുകെട്ടി. അഞ്ചാം മിനിറ്റില്‍ ഗുട്ടാവോ കര്വജലിന്റെ മുന്നേറ്റം ഇന്ത്യന്‍ പ്രതിരോധം വിഫലമാക്കി. പിന്നീട് 10-ാം മിനിറ്റില്‍ 35 വാര അകലെനിന്ന് തോമസ് ഗുട്ടറെസ് തൊടുത്തബുള്ളറ്റ് ഷോട്ടും ലക്ഷ്യത്തില്‍ നിന്ന് അകന്നുപറന്നു. അധികം കഴിയും മുന്നേ ഇന്ത്യക്ക് ഗോള്‍ നേടാനുള്ള സുവര്‍ണ്ണാവസരം കൈവന്നു. പന്തുമായിമുന്നേറിയശേഷം നിന്‍തോയിംഗാന്‍ബ മീട്ടെയ് അഭിജിത് സര്‍ക്കാരിന് മറിച്ചു നല്കി. പന്ത് കിട്ടിയ അഭിജിത്ത് എടുത്ത ഷോട്ട് നേരെ കൊളംബിയ ഗോൡയുടെ കൈകളിലേക്കായി. 36-ാം മിനിറ്റില്‍ കൊളംബിയക്ക് ലീഡ് ഉയര്‍ത്താന്‍ അവസരം ലഭിച്ചു. എന്നാല്‍ ലിയന്‍ഡ്രോ കാംപസിന്റെ അളന്നുമുറിച്ച ഹെഡ്ഡര്‍ ഉജ്ജ്വലമായി ഡൈവ് ചെയ്ത് ഇന്ത്യന്‍ ഗോളി ധീരജ് സിങ് രക്ഷപ്പെടുത്തി.
42-ാം മിനിറ്റില്‍ ഒരിക്കല്‍ കൂടി ധീരജ് ങ്ങിന്റെ മിന്നുന്ന പ്രകടനം ഇന്ത്യയുടെ രക്ഷയ്ക്കെത്തി. കളി പരിക്കു സമയത്തേക്ക് കടന്ന ഉടനെ ഇന്ത്യ ലീഡ് നേടിയെന്ന് തോന്നിച്ചു. ബോക്സിന് തൊട്ടുപുറത്തുനിന്ന് മലയാളി താരം കെ.പി. രാഹുല്‍ പായിച്ച ബുള്ളറ്റ് ഷോട്ട് മുഴുനീളെ പറന്ന കൊളംബിയന്‍ ഗോളിയെ മറികടന്നെങ്കിലും ക്രോസ്ബാറില്‍ത്തട്ടി മടങ്ങി. ആദ്യ പകുതി ഗോള്‍രഹിതമായി കലാശിച്ചു.
രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റായപ്പോള്‍ കൊളംബിയ ആദ്യ ഗോള്‍ നേടി. സ്വന്തം പകുതിയില്‍ നിന്ന് നീട്ടിക്കിട്ടിയ പന്ത് പിടിച്ചെടുത്തശേഷം രണ്ട് ഇന്ത്യന്‍ താരങ്ങളെ മറികടന്ന് ബോക്സിന് തൊട്ടുപുറത്തുനിന്ന് പെനലോസ പറത്തിയ ഇടംകാലന്‍ ബുള്ളറ്റ് ലോങ് റേഞ്ചര്‍ ഫുള്‍ലെങ്ത്തില്‍ പറന്ന ധീരജ് സിങിനെ മറികടന്ന് പോസ്റ്റിന്റെ വലത്തേ മൂലയില്‍ കയറി (1-0). 51-ാം മിനിറ്റില്‍ രാഹുലിന്റെ ഒരു ഹെഡ്ഡറും പാഴായി. പിന്നീടും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തി കൊളംബിയന്‍ പ്രതിരോധത്തെ പരീക്ഷിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഒടുവില്‍ 82-ാം മിനിറ്റില്‍ ജീക്സണ് സിങ് തൗങ്ജാമിലൂടെ ഇന്ത്യ സമനില പിടിച്ചു. ഒരു കോര്‍ണര്‍ കിക്കില്‍ നിന്ന് ഉയര്‍ന്നുവന്ന പന്ത് ബുള്ളറ്റ് ഹെഡ്ഡറിലൂടെ ജീക്സണ് വലയിലെത്തിക്കുകയായിരുന്നു.
ലോകകപ്പിലെ ഇന്ത്യയുടെ ആദ്യഗോളായി ഇത്. സമനില പിടിച്ചതിന്റെ ആഹ്ലാദത്തിന് ഒരു മിനിറ്റേ ആയുസ്സുണ്ടായുള്ളൂ. മൈതാനമധ്യത്തുനിന്നും നീട്ടിക്കിയ പന്ത് പിടിച്ചെടുത്ത് പെനലോസ ബോക്സില്‍ പ്രവേശിച്ചപ്പോള്‍ തടയാന്‍ ആരുമുണ്ടായില്ല. കിട്ടിയ അവസരം മുതലെടുത്ത് പെനലോസ അനായാസം പന്ത് ഇന്ത്യന്‍ വലയിലെത്തിച്ചു. പിന്നീട് അവസാന മിനിറ്റുകളില്‍ ഇന്ത്യന്‍ കൗമാരനിര കൈമെയ് മറന്ന് പൊരുതിയെങ്കിലും സമനിലഗോള്‍ നേടാന്‍ കഴിഞ്ഞില്ല. 12ന് നടക്കുന്ന അവസാന മത്സരത്തില്‍ ഘാനയാണ് ഇന്ത്യയുടെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: