ഗുവാഹത്തി: കളിക്കളത്തില്‍ സര്‍വ്വാധിപത്യം തുടരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറ്റൊരു പരമ്പര കൂടി സ്വന്തമാക്കാന്‍ ഇറങ്ങുന്നു. ഇന്ത്യ- ഓസീസ് രണ്ടാം ട്വന്റി 20 മത്സരം ഇന്ന് നടക്കും. വിജയിച്ചാല്‍ ഇന്ത്യയ്ക്ക് മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാകും. ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ 1-0 ന് മുന്നിലാണ്. നേരത്തെ 4-1 ന് ഇന്ത്യ ഏകദിന പരമ്പര നേടിയിരുന്നു.
എസിഎ ബര്‍സപ്പാര സ്റ്റേഡിയത്തിലാണ് മത്സരം. ഇതാദ്യമായാണ് ഈ സ്റ്റേഡിയത്തില്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരം അരങ്ങേറുന്നത്.ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒമ്പതു വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തോല്‍പ്പിച്ചത്. 2012 സെപ്റ്റംബറിനുശേഷം ട്വന്റി 20 യില്‍ ഇന്ത്യ ഓസീസിനെതിരെ തോല്‍വിയറിഞ്ഞിട്ടില്ല. തുടര്‍ച്ചയായി ഏഴു മത്സരങ്ങളില്‍ വിജയം നേടി.
അവസാനം കളിച്ച 14 മത്സരങ്ങളില്‍ പത്തിലും ഇന്ത്യ വിജയക്കൊടി നാട്ടി.ആധിപത്യം തുടരുന്ന ഇന്ത്യയെ തളയ്ക്കാന്‍ ഓസീസിന് കഠിന പ്രയ്തനം തന്നെ നടത്തേണ്ടിവരും. വിജയം നേടിയാലെ അവര്‍ക്ക് പരമ്പരയില്‍ തിരച്ചുവരാനാകൂ. അവസാന മത്സരം 13 ന് ഹൈദരാബാദില്‍ നടക്കും.
പുതിയ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുവേന്ദ്ര ചഹലുമാണ് ഓസീസിന് ഭീഷണിയുയര്‍ത്തുന്നത്. നാല് ഏകദിനങ്ങളിലും ഒരു ട്വന്റി 20 മത്സരങ്ങളിലുമായി ഇവര്‍ 16 വിക്കറ്റുകള്‍ വീഴ്ത്തി.
പരിക്കേറ്റ് നാട്ടിലേയ്ക്ക് മടങ്ങിയ സ്റ്റീവ് സ്മിത്തിന് പകരം ഡേവിഡ് വാര്‍ണറാണ് ഓസീസിനെ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: