തൃശൂര്‍: ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ ജനമനസ്സാക്ഷിയുണര്ത്തുന്ന ജനരക്ഷായാത്ര ഇന്ന് സാംസ്കാരിക നഗരിയിലെത്തും. സിപിഎം-എന്‍ഡിഎഫ് ക്രിമിനല്‍സംഘം ജീവനെടുത്ത ഒട്ടേറെ പ്രവര്‍ത്തകരുടെ നാടാണ് തൃശൂര്‍. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന തൃശൂരിനെ കൊലക്കളമാക്കി മാറ്റിയതില്‍ സിപിഎമ്മിന്റേയും എന്‍ഡിഎഫ് – പോപ്പുലര്‍ ഫ്രണ്ട് സംഘടനകളുടേയും പങ്ക് വളരെ വലുതാണ്. പിണറായി വിജയന് സര്‍ക്കാര്‍ അധികാരമേറ്റതുതന്നെ കൊടുങ്ങല്ലൂരില്‍ വല്ലത്ത് പ്രമോദ് എന്ന യുവാവിന്റെ ജീവരക്തത്തില്‍ ചവിട്ടിയാണ്.
തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഎം നടത്തിയ പ്രകടനം അക്രമാസക്തമാവുകയായിരുന്നു. റോഡരികില്‍ കാഴ്ചക്കാരനായി നിന്ന പ്രമോദിനെ ഇരുമ്പ് വടികൊണ്ടും കല്ലുകൊണ്ടും തലക്കടിച്ച് കൊലപ്പെടുത്തി. പ്രമോദ് ചെയ്ത തെറ്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി പോസ്റ്റര്‍ ഒട്ടിച്ചു എന്നതായിരുന്നു.
കൊടുങ്ങല്ലൂരില്‍ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ സംഘപരിവാര്‍ പ്രസ്ഥാനത്തിന് എട്ട് ധീരന്മാരായ പ്രവര്‍ത്തകരെ നഷ്ടപ്പെട്ടിട്ടുണ്ട്. യുവമോര്‍ച്ച ജില്ലാസെക്രട്ടറിയായിരുന്ന കൈപ്പമംഗലത്തെ ഗണേശന് 82ല്‍ ചുവപ്പ് ഭീകരതയുടെ ഇരയായി. ആര്‍എസ്എസ് താലൂക്ക് കാര്യവാഹും ജനസമ്മതനുമായിരുന്ന ടി.സതീശനെ 84ല്‍ സിപിഎം ക്രിമിനല്‍ സംഘം വെട്ടിവീഴ്ത്തി. ബിജെപി മതിലകം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.വിദ്യാസാഗറിനെ 96ല്‍ വകവരുത്തി.
തൊട്ടടുത്ത വര്‍ഷം ജംഇയ്യത്തുല്‍ ഇഹ്സാനിയ എന്ന മുസ്ലീം ഭീകരസംഘടന ചക്കരപ്പാടത്ത് ടി.എസ്. സന്തോഷിനെ കൊലപ്പെടുത്തി. കാട്ടാക്കുളത്ത് ബിജെപി പ്രവര്ത്തകന് ലിബീഷ് ബാബുവിനെ സിപിഎം ക്രിമിനലുകള്‍ കൊലപ്പെടുത്തി. യുവമോര്‍ച്ച മുനിസിപ്പല്‍ സെക്രട്ടറി എ.എന്‍.സത്യേഷിനെ എന്‍ഡിഎഫ് – സിപിഎം ക്രിമിനല്‍സംഘം വെട്ടിക്കൊന്നു. വിപി തുരുത്തിലെ യുവമോര്‍ച്ച പ്രവര്ത്തകന് ടി.പി.സനല്‍കുമാര്‍ 2007ല്‍ സിപിഎം കൊലക്കത്തിക്കിരയായി.
കൊടകര ആളൂരിലെ വള്ളിവട്ടത്തുകാരന്‍ വി.കെ.ഷാജു (36) കേരള ഫീഡ്സിലെ കയറ്റിറക്ക് തൊഴിലാളിയായിരുന്നു. 2007 ഫെബ്രുവരി 12ന് രാവിലെ ഏഴരക്ക് കമ്പനിയില്‍ ജോലിക്ക് കയറാന്‍ വസ്ത്രം മാറിക്കൊണ്ടിരിക്കെ ഷാജുവിനെ സംഘടിച്ചെത്തിയ മാര്‍ക്സിസ്റ്റ് അക്രമിസംഘം വെട്ടിക്കൊന്നു. അമ്മയും അനുജനും രണ്ടനുജത്തിമാരും ഭാര്യയും രണ്ടുമക്കളുമടങ്ങിയ കുടുംബം അതോടെ അനാഥമായി.
കൊടകര വാസുപുരം കാട്ടൂര്‍ വീട്ടില്‍ അഭിലാഷ് (31) വധിക്കപ്പെട്ടത് 2015 ആഗസ്റ്റ് 28നാണ്. അന്ന് തിരുവോണമായിരുന്നു. കുടുംബം പോറ്റാന്‍ അന്നും ഓട്ടോറിക്ഷ ഓടിക്കാന്‍ പോയതാണ് അഭിലാഷ്. വീടിനരികിലെ റോഡില്‍വെച്ച് മൃഗീയമായി വെട്ടിയും കുത്തിയുമാണ് മാര്‍ക്സിസ്റ്റ് ക്രിമിനല്‍സംഘം അഭിലാഷിനെ കൊന്നത്. ചാവക്കാട് പെരിയമ്പലത്ത് മണികണ്ഠന് എന്ന യുവാവ് കൊല്ലപ്പെട്ടത് എന്‍ഡിഎഫ് ക്രിമിനല്‍ സംഘത്തിന്റെ കത്തിമുനയിലാണ്. 2004 ജൂണ്‍ 12നായിരുന്നു ആ സംഭവം. ദേശീയപാതയില്‍ പെരിയമ്പലത്തുവെച്ച് എന്‍ഡിഎഫ് സംഘം മണികണ്ഠനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
1995ലാണ് ചാലക്കുടി കോനൂരില്‍ കോപ്പിവീട്ടില് ബിജുവിനെ സിപിഎം പ്രവര്‍ത്തകര്‍ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടില്‍ നിന്ന് വിളിച്ചിറക്കി രണ്ട് കിലോമീറ്റര്‍ ദൂരം ക്രൂരമായി മര്‍ദ്ദിച്ച് നഗരി കാണിക്കല്‍ നടത്തി കോനൂര്‍ ജംഗ്ഷനില്‍ അമ്മയുടെ മുന്നില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ദരിദ്രകുടുംബത്തില്‍പ്പെട്ട പരിയാരം കാഞ്ഞിരപ്പിള്ളി രതീഷിനെ 2004ല്‍ പാറമടയില്‍ പണിയെടുത്തുകൊണ്ടിരിക്കുമ്പോള്‍ നാല്‍പ്പതോളം സിപിഎം ക്രിമിനല്‍സംഘം വളഞ്ഞ് ആക്രമിച്ചു. തടയാന്‍ ചെന്ന അമ്മയുടെ കൈ തല്ലിയൊടിച്ചു. പിന്നീട് രതീഷിനെ വെട്ടിക്കൊലപ്പെടുത്തി. കേസില്‍ 21 പ്രതികളുണ്ട്.
മൂര്‍ക്കനിക്കരയിലെ തമ്പി നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. തമ്പിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് ആര്‍എസ്എസ് പ്രവര്‍ത്തനം ശക്തിപ്പെട്ടതോടെ തമ്പിയെ വകവരുത്താന്‍ സിപിഎം തീരുമാനിച്ചു. മൂന്ന് പതിറ്റാണ്ട് മുമ്പ് തൃശൂരിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ത്ത രാഷ്ട്രീയ കൊലകളുടെ തുടക്കമായിരുന്നു അത്. ഈ പ്രദേശത്ത് പിന്നീടും ഒട്ടേറെ കൊലകള്‍ സിപിഎം നടത്തി. സജിന്‍ലാല്‍-വിജിന്‍ലാല്‍ സഹോദരന്മാര് മൃഗീയമായ സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം മുക്കാട്ടുകരയില്‍ നിര്‍മ്മല്‍ എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തി.
ചാവക്കാട് ഇരട്ടപ്പുഴയില്‍ പ്രസാദ് എന്ന യുവാവിനെ 2000 ഏപ്രില്‍ 14ന് വിഷുദിനത്തിലാണ് സിപിഎം സംഘം കൊലപ്പെടുത്തിയത്. വീട്ടുകാര്‍ക്ക് മുന്നില്‍വെച്ച് മൃഗീയമായി വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു.ഒറ്റപ്പിലാവ് സുരേഷ്ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം മുന്‍ ഏരിയ സെക്രട്ടറിയും ബാലാജിഎം പാലിശ്ശേരിയും കൂട്ടരും ഇപ്പോള്‍ അഴികള്‍ക്കകത്താണ്. മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരിയുടെ സഹോദരനാണ് ബാലാജി. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സുരേഷ്ബാബുവിനെ ജോലികഴിഞ്ഞ് വരുംവഴി ഒറ്റപ്പിലാവില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കേസില്‍ പ്രതികളായ ബാലാജിയും കൂട്ടരും ശിക്ഷിക്കപ്പെട്ടത്.
സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന തൃശൂരിനെ കൊലക്കളമാക്കുന്നതില്‍ സിപിഎമ്മിന്റേയും എന്‍ഡിഎഫിന്റേയും ക്രിമിനല്‍സംഘം വഹിക്കുന്ന പങ്ക് ചെറുതല്ല. ഇത്രയും പ്രവര്‍ത്തകരുടെ ജീവനെടുത്തിട്ടും കലിയടങ്ങാതെ രക്തദാഹവുമായി അലയുകയാണ് അവര്‍. ഒടുവില്‍ സ്വന്തം പാര്ട്ടിക്കാര്ക്കുനേരെതന്നെ ആ കൊലക്കത്തി ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. ഏറ്റവും ഒടുവിലായി കൊടുങ്ങല്ലൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മുഹമ്മദ് സിയാദിനെ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ജനമദ്ധ്യത്തില്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തി.
ശ്രീനാരായണപുരത്തെ ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ ഈ കേസില്‍ ഇപ്പോള്‍ റിമാന്റിലാണ്. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്തെ നവാസ് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. നവാസിന്റെ കുടുംബം സിപിഎം അനുഭാവികളും.യാതൊരു പ്രകോപനവുമില്ലാതെയാണ് സിപിഎം ക്രിമിനല്‍സംഘം നവാസിനെ വീടിനടുത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ക്വട്ടേഷന്‍ എടുത്തവര്‍ക്ക് ആളുമാറിപ്പോയെന്നാണ് പിന്നീട് പാര്‍ട്ടി നേതൃത്വം നല്കിയ വിശദീകരണം. ഇതേത്തുടര്‍ന്ന് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് പെരിഞ്ഞനത്ത് ജനങ്ങള്‍ സിപിഎമ്മിനെ ബഹിഷ്കരിക്കുകയായിരുന്നു. നവാസിന്റെ വീട്ടുപരിസരത്ത് വോട്ടുചോദിച്ച് ചെല്ലാന്‍പോലും സിപിഎമ്മിനായില്ല.
കൊലപാതകങ്ങള്‍ക്കുപുറമെ ഈ ക്രിമിനല്‍ സംഘങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ജീവഛവമായും അംഗവിഹീനരായും കഴിയുന്നവര്‍ ഒട്ടേറെയാണ്.
കണ്ണൂര്‍ കഴിഞ്ഞാല്‍ സിപിഎം ഏറ്റവുമധികം രാഷ്ട്രീയ കൊലകള്‍ നടത്തിയിട്ടുള്ളത് തൃശൂരിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സിപിഎമ്മിന്റെ ഫാസിസ്റ്റ് ധിക്കാരത്തിന് കീഴടങ്ങാതെ ജനാധിപത്യപരമായി സംഘപരിവാറും ബിജെപിയും ഏറ്റവുമധികം വളര്‍ച്ച നേടിയിട്ടുള്ള ജില്ലകളിലൊന്നാണ് തൃശൂര്‍. ഇതുതന്നെയാണ് അവരെ പ്രകോപിപ്പിക്കുന്നതും.
1990കള്‍ക്ക് ശേഷമാണ് ജില്ലയില്‍ ജിഹാദി തീവ്രവാദം ശക്തിപ്പെട്ടത്. ആദ്യകാലത്ത് മദനിയുടെ ഐഎസ്സിന്റെ പേരിലായിരുന്നു ജില്ലയിലെ തീരപ്രദേശങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെങ്കില്‍ പിന്നീടത് പോപ്പുലര്‍ ഫ്രണ്ടിന്റേയും എന്‍ഡിഎഫിന്റേയും രൂപത്തിലേക്ക് മാറുകയായിരുന്നു. കൊടുങ്ങല്ലൂര്‍, വാടാനപ്പിള്ളി, പാവറട്ടി, ചാവക്കാട് മേഖലകളിലാണ് ജിഹാദി ഭീകരത ഏറ്റവും ശക്തമായിട്ടുള്ളത്. പലപ്പോഴും പോലീസിലേയും ഭരണത്തിലേയും ചിലരുടെ ഒത്താശയോടെതന്നെ കടത്തിക്കൊണ്ടുവരുന്ന വന്തോതിലുള്ളകുഴല്പ്പണവും മയക്കുമരുന്നും ഈ ജിഹാദി ഭീകരതക്ക് വളമിടുന്നു.
ജനരക്ഷായാത്രയുടെ അഭൂതപൂര്‍വമായ ജനപങ്കാളിത്തവും അംഗീകാരവും ഈ ഭീകരസംഘങ്ങളെ കുറച്ചൊന്നുമല്ല വിറളിപിടിപ്പിക്കുന്നത്. ഇതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍. വിവിധ സ്ഥലങ്ങളില്‍ ജനരക്ഷായാത്രയുടെ പോസ്റ്ററുകളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. എന്നാല്‍ ഇത്തരം അക്രമങ്ങളെ അതിജീവിച്ച് ജനരക്ഷായാത്രയെ ഐതിഹാസിക സംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് തൃശൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും.
ഇന്ന് വൈകീട്ട് മണ്ണുത്തിയില്‍ നിന്നാരംഭിക്കുന്ന പദയാത്ര അഞ്ചുമണിയോടെ വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ്ങ് ചൗഹാന് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, വി.കെ.സിങ്ങ്, യുവമോര്‍ച്ച ദേശീയ അധ്യക്ഷ പൂനം മഹാജന്, കുമ്മനം രാജശേഖരന് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: