പാലക്കാട്: ഇരുട്ടിലാക്കിയും കള്ളക്കേസെടുത്തും അക്രമം നടത്തിയും ബിജെപിയുടെ ജനരക്ഷായാത്രയെ പരാജയപ്പെടുത്താന്‍ സര്‍ക്കാര്‍-സിപിഎം ശ്രമം. യാത്രക്കെതിരായ കള്ളപ്രചരണങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞപ്പോഴാണ് അക്രമ മാര്‍ഗ്ഗങ്ങളിലൂടെ പരാജയപ്പെടുത്താന്‍ ശ്രമങ്ങള്‍ തുടങ്ങിയത്.
കണ്ണൂര്‍ ജില്ലയിലാകമാനം അക്രമമഴിച്ചുവിട്ട് സിപിഎം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കോഴിക്കോട്ടും മലപ്പുറത്തും പ്രചരണ സാമഗ്രികള്‍ നശിപ്പിച്ചു.കോഴിക്കോട്ടും മലപ്പുറത്തും സര്‍ക്കാര്‍ പിന്തുണയോടെയായിരുന്നു യാത്രക്കെതിരായ സിപിഎം നീക്കം. കോഴിക്കോട്ട് പദയാത്ര എലത്തൂരില്‍ നിന്നാരംഭിച്ചപ്പോള്‍ പതിനായിരങ്ങളാണ് അണിചേര്‍ന്നത്. നേരം ഇരുട്ടിയതോടെ തെരുവ് വിളക്കുകണച്ചായിരുന്നു പരാജയപ്പെടുത്താനുള്ള ശ്രമം. മൂന്നു മണിക്കൂര്‍ കൊണ്ടാണ് പദയാത്ര കോഴിക്കോട് നഗരത്തിലെത്തിയത്.
ഈ സമയമത്രയും നഗരം ഇരുട്ടിലായിരുന്നു. മലപ്പുറത്തും തെരുവ് വിളക്കുകളണച്ച് സിപിഎം വിദ്വേഷം തീര്‍ത്തു. കുറ്റിപ്പുറത്തു നിന്ന് എടപ്പാള്‍ വരെ പത്തുകിലോമീറ്റര്‍ ദൂരം കൂരിരുട്ടിലായിരുന്നു യാത്ര. ഇന്നലെ പാലക്കാട്ട് മുണ്ടൂരില്‍ നിന്ന് യാത്ര തുടങ്ങി ഇരുട്ടു പരന്നപ്പോള്‍ തെരുവ് വിളക്കുകളെല്ലാം അണഞ്ഞു. കുറേ നേരത്തിനു ശേഷമാണ് വീണ്ടും വെളിച്ചം വന്നത്.
അതീവസുരക്ഷയിലാണ് കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര നടക്കുന്നത്. യാത്രയില്‍ പങ്കെടുക്കുന്ന പ്രമുഖരെല്ലാം ഇസെഡ് കാറ്റഗറി സുരക്ഷയുള്ളവരുമാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രഫട്നാവിസ്, ബിജെപി വക്താവ് ഷാനവാസ് ഹുസൈന്, കേന്ദ്രമന്ത്രിമാരായ ധര്മ്മേന്ദ്രപ്രധാന്, ആര്.കെ.സിംഗ് തുടങ്ങി അതീവ സുരക്ഷയുള്ള നിരവധി പ്രമുഖര്‍ പദയാത്രയിലടക്കം പങ്കെടുക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ സിപിഎം തെരുവ് വിളക്കണച്ച് പ്രതികാരം ചെയ്യുന്നത്.
ജനകീയ മുന്നേറ്റത്തെ തടസ്സപ്പെടുത്താന്‍ സിപിഎം സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തുകയാണെന്ന് കുമ്മനം രാജരേഖരന്‍ പറഞ്ഞു. വൈദ്യുതിമന്ത്രി എം.എം.മണിയുടെ നിര്‍ദേശപ്രകാരം വഴിവിളക്കുകള്‍ ഓഫ് ചെയ്തത് ഇതിന് ഉദാഹരണമാണെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: