ന്യൂദല്‍ഹി: വൈക്കം സ്വദേശിനി അഖിലയുടെ മതംമാറ്റത്തില്‍ ഹിപ്നോട്ടിസവും മസ്തിഷ്കപ്രക്ഷാളനവും നടന്നതായി ദേശീയ അന്വേഷണ ഏജന്‍സി. ഇവയില്‍ പരിശീലനം ലഭിച്ചയാളുകള്‍ കേസില്‍ ഉള്‍പ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് എന്‍ഐഎ അഭിഭാഷകന് മനീന്ദര്‍ സിംഗ് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ മനീന്ദര്‍ സിങ്ങിനെ വാദം തുടരാന്‍ അനുവദിക്കാതെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഷെഫീന്‍ ജഹാന്റെ അഭിഭാഷകന് ദുഷ്യന്ത് ദവെ രാഷ്ട്രീയ ആരോപണങ്ങളുന്നയിച്ച് ബഹളംവെച്ചു.
കേസ് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അമിത് ഷായും യോഗി ആദിത്യനാഥും കേരളത്തിലെത്തി സംഭവത്തെ ലൗ ജിഹാദാക്കി പ്രചരിപ്പിച്ചെന്നും ദവെ ആരോപിച്ചു. കോടതിയില്‍ രാഷ്ട്രീയ പ്രസംഗങ്ങളല്ല, നിയമവശങ്ങളാണ് ഉന്നയിക്കേണ്ടതെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ദവെയെ താക്കീത് ചെയ്തു. രാഷ്ട്രീയ നേതാക്കളുടെ പേര് പരാമര്‍ശിച്ചതില്‍ പ്രതിഷേധമറിയിച്ച കോടതി വാദം നിര്‍ത്തിവെച്ചു. തുടര്‍ന്ന് കേസ് ഈ മാസം മുപ്പതിലേക്ക് മാറ്റി.
ദവെ കോടതിയെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് മനീന്ദര്‍ സിംഗ് ചൂണ്ടിക്കാട്ടി. ഇതിനെതിരെ വീണ്ടും രംഗത്തെത്തിയ ദവെ എന്‍ഐഎ ബിജെപിയുടെ കളിപ്പാവയാണെന്ന് ആരോപിച്ചു. ഇരുവരും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ അരങ്ങേറി. താങ്കള്‍ മുതിര്‍ന്ന അഭിഭാഷകനാണ്. ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. താങ്കളുടെ കേസിനെ താങ്കള്‍ തന്നെ തകര്‍ക്കുകയാണെന്ന് ദവെയോട് രോഷാകുലനായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഖിലയും ഷെഫീന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ദവെയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും ദവെ നിലവിട്ട് പെരുമാറിയിരുന്നു. ഉച്ചത്തില്‍ സംസാരിച്ചും ആക്രോശിച്ചും ജഡ്ജിമാരെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നു ശ്രമം.
മാനസികാരോഗ്യമുള്ള പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ അച്ഛന് കസ്റ്റഡിയില്‍ വെക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അവള്‍ക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകാന്‍ അനുവദിക്കണം. കേസില്‍ അഖിലയുടെയും അച്ഛന് അശോകന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അഭിപ്രായം കേള്‍ക്കും. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടും രണ്ടാണ്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ വി. ഗിരിയോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. നിയമപരമായി സാധിക്കില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് വ്യക്തമാക്കിയ ഗിരി ഈ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച് കോടതിയാണ് തീരുമാനിക്കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.
അഖിലയെ നേരില്‍ക്കണ്ട് മൊഴിയെടുക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അനുവദിക്കണമെന്ന സംസ്ഥാന മനുഷ്യവകാശ കമ്മീഷന്റെ ഹര്‍ജി കോടതി തള്ളി. ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മതഭീകരര്‍ മതംമാറ്റി ഐഎസ്സില്‍ ചേര്‍ത്ത തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ അമ്മ ബിന്ദു സമ്പത്ത് ഉള്‍പ്പെടെയുള്ളവര്‍ കക്ഷി ചേരാന്‍ നല്കിയ അപേക്ഷ കോടതി പരിഗണിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: