കരുനാഗപ്പള്ളി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ നടപടികള്‍ പൂര്‍ണ ലക്ഷ്യത്തിലെത്തണമെങ്കില്‍ സ്വാര്‍ത്ഥതയും അഹങ്കാരവും കൂടി ഇല്ലാതാകണമെന്ന് മാതാ അമൃതാനന്ദമയീ ദേവി. നോട്ട് പിന്‍വലിച്ചത് ഈ ദിശയിലുള്ള ബാഹ്യ നടപടി മാത്രമാണ്. സ്വാര്‍ത്ഥതയും അഹന്തയും കൂടി ഇല്ലാതായാല്‍ നമ്മുടെ രാജ്യം ഭൂമിയിലെ സ്വര്‍ഗമാകും. അറുപത്തിനാലാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ അമൃതപുരിയിലെത്തിയ പതിനായിരങ്ങള്‍ക്ക് പിറന്നാള്‍ സന്ദേശം പകരുകയായിരുന്നു അമ്മ.
ജന്മദിനമാഘോഷിക്കുന്നത് അതിലുള്ള താത്പര്യം കൊണ്ടല്ല. ലോകത്തിന്റെ ശ്രദ്ധ അശരണ കോടികളിലേക്ക് എത്തിക്കാനാണ്. ഇരുളടഞ്ഞ ചില ജീവിതങ്ങളിലെങ്കിലും ഒരു തിരിവെട്ടം കൊളുത്താനായാല് ആ കൃതാര്‍ത്ഥതയാണ് പ്രേരണ, അമ്മ പറഞ്ഞു.
കര, ഫിഷിനുള്ളതല്ല, സെല്ഫിഷിനുള്ള ഇടമാണെന്ന് കുഞ്ഞുമത്സ്യത്തോട് ഒരു അമ്മമത്സ്യം പറഞ്ഞു കൊടുത്തതായി കഥയുണ്ട്. ഇന്ന് മത്സ്യം മീന്‍പിടിത്തക്കാരനെ പിടിക്കുന്ന കാലമാണ്. ആഗ്രഹങ്ങളാണ് നമ്മളെ ഭരിക്കുന്നത്.
പണ്ട് എല്ലാവരുടെ കൈയിലും വാച്ച് ഉണ്ടായിരുന്നില്ല. പക്ഷേ, എല്ലാത്തിനും സമയമുണ്ടായിരുന്നു. ഇന്ന് കൊച്ചുകുട്ടികള്‍ക്കു പോലും വാച്ചുണ്ട്. എന്നാല്‍, ഒന്നിനും സമയമില്ല. വിശാലമായ കളിക്കളങ്ങള്‍ പോലും ടിവിയിലാണ്. ഫേസ്ബുക്കില്‍ ഫ്രണ്ട്സ് ധാരാളമുണ്ട്. എന്നാല്‍, എല്ലാവരും ഒറ്റപ്പെടല്‍ അനുഭവിക്കുന്നു. വേപ്പുമരങ്ങള്‍ ഇന്ന് നമ്മുടെ മുറ്റത്തില്ല. എന്നാല്‍, വാക്കുകളില്‍ വേപ്പിന്റെ കയ്പ്പ് വേണ്ടുവോളമുണ്ട്.
സ്നേഹവും ആത്മാര്‍ത്ഥതയുമില്ലാത്ത മുഖംമൂടികളുടെ ലോകത്താണ് നാം ജീവിക്കുന്നത്. ലോകം ഉറ്റുനോക്കുന്നത് നിഷ്കാമ സേവനത്തിന് മനസ്സുള്ളവരെയാണ്. സേവനം ചെയ്യാനുള്ള ഒരു അവസരവും പാഴാക്കരുത്. ഈ മണ്ണിന്റെ മാറില്‍ ഒരു മുറിപ്പാട് അവശേഷിപ്പിച്ച് പോകേണ്ടവരല്ല നമ്മള്. ഭൂമിദേവിയുടെ മുടിയില്‍ പൂക്കള്‍ ചാര്‍ത്തി പോകേണ്ടവരാണ്, അമ്മ ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: