കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ പടര്‍ന്ന് പിടിച്ച കാട്ടുതീയില്‍ 10 മരണം.100 ലധികം പേര്‍ക്ക് പൊള്ളലേറ്റു. 500ഓളം കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചതായി അധികൃതര്‍ വ്യക്തമാക്കി. മരിച്ചവരില്‍ ഏഴു പേര് സൊനോമ, രണ്ടു പേര് നാപാ, ഒരാള്‍ മെന്‍ഡോസിനോ കൗണ്ടി സ്വദേശികളാണ്. പൊള്ളലേറ്റവരെ നാപ, സൊനോമ മേഖലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ നിന്ന് 20,000ല്‍ അധികം പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി. നകനത്ത പുകയും ശ്വാസ തടസവും അടക്കമുള്ള ബുദ്ധിമുട്ടുകളും പ്രദേശ വാസികള്‍ നേരിടുന്നുണ്ട്.
വടക്കന്‍ കാലിഫോര്‍ണിയയിലെ 1500 വീടുകളും കച്ചവട സ്ഥാപനങ്ങളും അഗ്നിക്കിരയായി. ദുരന്തമേഖലയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ അധികൃതരുടെ തീവ്രശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 20,000 പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചതായി കാലിഫോര്‍ണിയ സ്റ്റേറ്റ് ഫോറസ്റ്റി ആന്‍ഡ് പ്രൊട്ടക്ഷന്‍ മേധാവി കെന്‍ പിംലോട്ട് അറിയിച്ചു.
കാട്ടു തീയില്‍ 10,000 ഏക്കര്‍ ഭൂമി പൂര്‍ണമായി കത്തിനശിച്ചെന്ന് അഗ്നിശമനസേനയുടെ വെബ്സൈറ്റില്‍ അറിയിച്ചു. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദുരന്ത സാഹചര്യത്തില്‍ സൊനോമ, നാപാ അടക്കം എട്ടു കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവര്‍ണര്‍ ജെറി ബ്രൗണ്‍ പറഞ്ഞു. 1933 ഒക്ടോബറില്‍ ലോസ് ആഞ്ചലസിലെ ഗ്രിഫിത്ത് പാര്‍ക്കിലുണ്ടായ അഗ്നിബാധയില്‍ 29 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: