കരുനാഗപ്പള്ളി: വിശ്വപ്രേമത്തിന്റെ അലകടലായി അമൃതപുരി. കിലോമീറ്ററുകളോളം കുടിവെള്ളം ചുമക്കേണ്ട ഗതികേട് അനുഭവിക്കുന്ന കശ്മീരിലെ പണ്ടേരിയും ശൗചാലയങ്ങളില്ലാത്ത കേരളത്തിലെ ഗ്രാമങ്ങളും വെളിച്ചമെത്താത്ത കുടിലുകളും എല്ലാം കാരുണ്യത്തിന്റെ വിരല്‍സ്പര്‍ശംകൊണ്ട് സനാഥമായ കാഴ്ചയായിരുന്നു മാതാ അമൃതാനന്ദമയീദേവിയുടെ അറുപത്തിനാലാം പിറന്നാള്‍ ആഘോഷവേദി പകര്‍ന്നത്. ഇരുളടഞ്ഞ ജീവിതങ്ങളില്‍ ചെറുതിരി കൊളുത്തുവാനുള്ളതാണ് തനിക്ക് പിറന്നാളെന്ന അമ്മയുടെ വാക്കുകള്‍ക്ക് കര്‍മ്മം കൊണ്ട് പൂര്‍ത്തീകരണം. ജീവകാരുണ്യത്തിന്റെ സേതുബന്ധനത്തില്‍ അണ്ണാറക്കണ്ണനാകാന്‍ മോഹിച്ച് ലോകം അമൃതപുരകിയിലേക്ക് ഒഴുതകിയെത്തി.
രാവിലെ 5ന് നടത്തിയ ഗണപതി ഹോമത്തോടെ ആ യിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചത്. തുടര്‍ന്ന് 5.30ന് ലളിതാസഹസ്രനാമജപവും ഭദ്രദീപം തെളിയ്ക്കലും നടന്നു. 6.45ഓടെഅമൃതാനന്ദമയീമഠം ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റ് സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗം, പിന്നെ അമ്മയ്ക്ക് പിറന്നാള്‍ പ്രണാമമായി പ്രശസ്ത ചലച്ചിത്ര താരം ശോഭനയുടെ നൃത്തവിരുന്ന്.
ഒന്‍പതു മണിയോടെ വേദിയിലെത്തിയ അമ്മയുടെ പാദ പൂജയ്ക്ക് അമൃതസ്വരൂപാനന്ദപുരി നേതൃത്വം നല്കി. തുടര്‍ന്ന് അമ്മ നല്കിയ ജന്മദിനസന്ദേശം ആധുനിക ജീവിതചര്യകളില്‍ നാം പാലിക്കേണ്ട കാര്യങ്ങള്‍ എടുത്തു പറഞ്ഞു കൊണ്ടുള്ളതായിരുന്നു. ധര്‍മ്മത്തെ മുന്‍നിര്‍ത്തിയും മനസ്സിനെ നിയന്ത്രിച്ചുമായിരിക്കണം മനുഷ്യന് ജീവിതം മുന്നോട്ടു പോകേണ്ടതെന്നും മണ്ണില്‍ മുറിവുകളുണ്ടാക്കാതെ ഭൂമീദേവിയുടെ മുടിയിലെ പുഷ്പങ്ങളാകാന് എല്ലാവര്ക്കു സാധിക്കണമെന്നും അമ്മ പറഞ്ഞു.
ജീവകാരുണ്യത്തിന്റെ സമാനതകളില്ലാത്ത ഏടുകള്‍ തുറന്നു കാട്ടുന്നതായിരുന്നു ജയന്തി സമ്മേളനം. തലേന്നാള്‍ രാഷ്ട്രപതി സമര്‍പ്പിച്ച പദ്ധതികളുടെ തുടര്‍ച്ചയെന്നോണം പ്രമാണപത്രവിതരണം വേദിയില്‍ നടന്നു.
ഈ വര്‍ഷം മഠം കേരളത്തില്‍ മാത്രം നിര്‍മ്മിച്ചുനല്‍കിയത് എണ്ണായിരം ശൗചാലയങ്ങള്‍. അതിന്റെ സാക്ഷ്യപത്രം കൈമാറിയത് കരുനാഗപ്പള്ളി എംഎല്‍എ ആര്. രാമചന്ദ്രന്. വൈദ്യുതി എത്താത്ത ഗ്രാമങ്ങള്‍ക്ക് ഇ സൈക്കിളുകള്‍ നല്കിയ അമൃതവിദ്യാലയത്തിന്റെ പ്രവര്‍ത്തനം വേദിയില്‍ വരച്ചുകാട്ടി. സൈക്കിളിലെ ഡൈനമോയും സൗരോര്‍ജവും സമന്വയിപ്പിച്ചാണ് അവിശ്വസനീയമായ ഈ വെളിച്ച വിതരണം.
സൗജന്യ ശസ്ത്രക്രിയ, അമൃത കുടീരം പദ്ധതികളുടെ താക്കോല്‍ദാനം, ഹെല്‍ത്ത് കാര്‍ഡ് വിതരണം., ഇടുക്കി, അട്ടപ്പാടി ഗ്രാമങ്ങളിലെ ഡിജിറ്റല്‍ സാക്ഷരത നേടിയ കുട്ടികള്‍ ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം. തുടങ്ങി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍. ഏഷ്യയില്‍ ആദ്യത്തേതും ലോകത്ത് പത്താമത്തേതുമായ കൈ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പതിനൊന്നംഗസംഘം വേദിയില്‍ അമ്മയ്ക്കൊപ്പം നിരന്നതും ശ്രദ്ധേയമായി.
ജയന്തി സമ്മേളനത്തില്‍ കേന്ദ്ര പട്ടികവര്‍ഗ മന്ത്രി ജൂവല്‍ ഒറോം, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന്, കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്, പ്രമോദ് മാധ്വരാജ്, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എംപിമാരായ സുരേഷ്ഗോപി, കെ.സി. വേണുഗോപാല്‍, എം.കെ.രാഘവന്, എംഎല്‍എമാരായ ആര്.രാമചന്ദ്രന്, ഒ.രാജഗോപാല്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പി.സി.ജോര്‍ജ്, വി.എസ്.ശിവകുമാര്‍ ,ബി ജെ പി ദേശീയ ഉപാദ്ധൃക്ഷന് ശ്യാം ജാജു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: