മഞ്ചേരി: പൊതുകുളത്തില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ മഞ്ചേരി പോലീസില്‍ പരാതി നല്കി. തൃക്കലങ്ങോട് പഞ്ചായത്ത് 22ാം വാര്‍ഡ് പെരിങ്കലക്കാട് പുത്തന്കുളമാണ് സാമൂഹ്യവിരുദ്ധര്‍ കയ്യടക്കിയത്. പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ക്ക് കുളിക്കുന്നതിനും വസ്ത്രമലക്കുന്നതിനും ആശ്രയമാണ് ഈ കുളം.
കിടങ്ങഴി, ചെരണി ഭാഗങ്ങളില്‍ നിന്നെത്തുന്ന യുവാക്കള്‍ കുളത്തിലെത്തുന്ന സ്ത്രീകളെ ശല്യം ചെയ്യുന്നത് പതിവായതോടെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. 13 മീറ്റര്‍ നീളവും 9 മീറ്റര്‍ വീതിയുമുള്ള കുളം 2008ല്‍ ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് പുനര്‍ നിര്‍മ്മിച്ചതാണ്. കുളത്തിന്റെ ഭിത്തികള്‍ അക്രമികള്‍ തകര്‍ത്തതായും മുപ്പതോളം പേര് ഒപ്പിട്ട പരാതിയില്‍ പറയുന്നു. മദ്യപാനവും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും കുളത്തിന്റെ പരിസരത്ത് വ്യാപകമാണ്. സാമൂഹ്യ വിരുദ്ധരുടെ പിടിയില്‍ മോചിപ്പിച്ച് പുത്തന്‍കുളം കുടിവെള്ള പദ്ധതി സ്രോതസ്സാക്കി മാറ്റണമെന്നാണ് വാര്‍ഡ് മെമ്പര്‍ യൂസഫ് മേച്ചേരിയുടെ നേതൃത്വത്തിലുള്ള നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: