ഉത്തര്‍പ്രദേശ് : രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി മഹാസമ്മേളനത്തില്‍ അമിത് ഷായും സ്മൃതി ഇറാനിയും.
കഴിഞ്ഞ 3 തലമുറകളായി കോണ്‍ഗ്രസ്സിനെ സ്നേഹിച്ച ജനങ്ങള്‍ക്ക് തിരികെ ലഭിച്ചത് വഞ്ചനയാണെന്ന് അമിത്ഷാ വിമര്‍ശിച്ചു.
അമേഠിയിലെ ജനങ്ങളുടെ വോട്ടു നേടി പാര്‍ലമെന്റിലെത്തിയ രാഹുല്‍ സ്വന്തം മണ്ഡലത്തിനു വേണ്ടി എന്തു ചെയ്തുവെന്ന് വ്യക്തമാക്കണം.
രാജ്യത്തെ മറ്റൊരിടത്തും കാണാത്ത സ്ഥിതി വിശേഷമാണ് അമേഠിയില്‍ തനിക്ക് കാണാന്‍ കഴിഞ്ഞത്. ഈ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച നേതാവിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ തോറ്റ വ്യക്തി ജനങ്ങള്‍ക്ക് വേണ്ടി ചെയ്തു. വികസനത്തിന്റെ മോദി മോഡലും ഗാന്ധി മോഡലും നിങ്ങള്‍ തന്നെ വിലയിരുത്തണമെന്നും അമിത് ഷാ പറഞ്ഞു.
ജനങ്ങളിലേക്കിറങ്ങി ചെന്ന് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്നുവെന്ന് അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തുന്ന ഇടപെടലുകളെ പ്രശംസിച്ച് അദ്ദേഹം പറഞ്ഞു.
സ്വന്തം മണ്ഡലം സന്ദര്‍ശിക്കാന്‍ പോലും സമയം കണ്ടെത്താതെ രാഹുല്‍ ഗാന്ധി അമേഠിയിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം രാജ്യത്തെ പാവപെട്ടവര്‍ക്ക് വേണ്ടി 106 ക്ഷേമ പദ്ധതികളാണ് തയ്യാറാക്കിയത്. ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്റെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അമിത്ഷാ നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: