സമ്പൂര്‍ണ വിപ്ലവത്തിന്റെ ആചാര്യന്. അടിയന്തരാവസ്ഥയുടെ പേരില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഭാരതത്തിനുമേല്‍ അടിച്ചേല്പിച്ച ജനാധിപത്യധ്വംസനത്തെ ഗാന്ധിയന്‍ സമരമുറയിലൂടെ പരാജയപ്പെടുത്തിയ ജനാധിപത്യത്തിന്റെ സംരക്ഷകന്‍. ഇതായിരുന്നു ജെപി എന്നറിയപ്പെടുന്ന ജയപ്രകാശ് നാരായണന്.
1974ല്‍ ജെപി സമ്പൂര്‍ണ വിപ്ലവത്തിന് ആഹ്വാനം ചെയ്തു. ഇന്ത്യന്‍ രാഷ്ട്രീയം ശുദ്ധീകരിക്കുന്നതിന് വിദ്യാര്‍ത്ഥികളോടും കര്‍ഷകരോടും തൊഴിലാളിപ്രസ്ഥാനങ്ങളോടും അഹിംസാത്മകമായ സമരം നയിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഛാത്ര സംഘര്‍ഷ സമിതിയുടെ കുടക്കീഴില് അഴിമതിയും അധികാരപ്രമത്തതയും നിറഞ്ഞ ഇന്ദിരാ ഭരണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത് ജെപിയുടെ ആഹ്വാനപ്രകാരമായിരുന്നു.
1975 ജൂണ്‍ 24ന് രാംലീല മൈതാനത്ത് നടന്ന പടുകൂറ്റന്‍ റാലിയെ ജെപി അഭിസംബോധന ചെയ്തു. അഴിമതിയില്‍ കുളിച്ചുനിന്ന ഭരണകൂടത്തിനെതിരെ അദ്ദേഹം യുദ്ധം പ്രഖ്യാപിച്ചു. അധാര്‍മികവും നിയമവിരുദ്ധവുമായ ആജ്ഞകള്‍ പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ ബാദ്ധ്യസ്ഥരല്ലെന്ന് അദ്ദേഹം പറഞ്ഞു. ”നിങ്ങളുടെ പ്രതിബദ്ധത ഇന്ത്യന്‍ ഭരണഘടനയോടാണ്, വ്യക്തികളോടല്ല,” അദ്ദേഹം അവരെ ഓര്‍മപ്പെടുത്തി.
അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തു എന്നതിന്റെ പേരില്‍ 1975 ജൂണ്‍ 12ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജഗ്മോഹന്‍ലാല്‍ സിഹ്ന ഇന്ദിരയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കുകയും ചെയ്തു.
ഈ വിധി ചോദ്യം ചെയ്ത് ഇന്ദിരാ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതിവിധി ശരിവച്ച ജസ്റ്റീസ് വി.ആര്.കൃഷ്ണയ്യര്‍ ഇന്ദിരയ്ക്ക് എംപി എന്ന നിലയില്‍ ലഭിച്ചുവന്ന എല്ലാ ആനുകൂല്യങ്ങളും നിര്‍ത്തുകയും വോട്ടിംഗില്‍നിന്ന് വിലക്കുകയും ചെയ്തു. എന്നിരുന്നാലും പ്രധാനമന്ത്രിയായി തുടരാന്‍ അനുവദിച്ചു.
1975ല്‍ നവനിര്‍മാണ്‍ പ്രസ്ഥാനത്തിന്റെ പിന്നാലെ ഗുജറാത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ജെപി നയിച്ച ജനകീയ പ്രതിഷേധങ്ങളും ഗുജറാത്തിലെ തെരഞ്ഞെടുപ്പു തോല്‍വിയും പ്രതികൂലമായ കോടതിവിധിയും ഇന്ദിരാ ഗാന്ധിയെ ജനാധിപത്യത്തിന്റെ മുഖംമൂടി അഴിച്ചുവച്ച് യഥാര്‍ത്ഥ ഫാസിസ്റ്റു മുഖം പുറത്തെടുക്കാന്‍ പ്രേരിപ്പിച്ചു. അവര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇന്ദിര അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് അധികമാരും ശ്രദ്ധിക്കപ്പെടാതെപോയ മറ്റൊരു കാരണംകൂടി ഉണ്ടായിരുന്നു. 1975 മെയ് 13ന് കേരളത്തിലെ കോഴിക്കോട് സാമൂതിരി ഹൈസ്കൂളില്‍ നടന്നുകൊണ്ടിരുന്ന ആര്‍എസ്എസിന്റെ സംഘശിക്ഷാവര്‍ഗില്‍ ജെപി പങ്കെടുത്തു.
ജനസംഘവും ആര്‍എസ്എസും ഫാസിസ്റ്റാണെന്ന് താന്‍ കരുതുന്നില്ലെന്ന് ജെപി തുറന്ന് പറഞ്ഞത് അന്നായിരുന്നു. ഈ ഒത്തുചേരലില്‍ ഇന്ദിര അപകടം മണത്തു. സമ്പൂര്‍ണവിപ്ളവത്തിന്റെ ആചാര്യന് ലോകത്തെ ഏറ്റവും വലിയ സര്‍ക്കാരിതര സന്നദ്ധ സംഘടനയുമായി കൈകോര്‍ക്കുന്നത് തന്റെ രാഷ്ട്രീയാധികാരത്തിന് വെല്ലുവിളിയായേക്കാമെന്ന് അവര്‍ കരുതി. അഴിമതിഭരണത്തിനെതിരെ ജനകീയരോഷം നുരഞ്ഞുപൊന്തുകയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ പിന്തുണയ്ക്കുന്ന ജെപി പ്രസ്ഥാനം അവര്‍ക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ചു. അതിനുപുറമേ മറ്റൊരപകടംകൂടി അവര്‍ക്ക് താങ്ങാനാവുമായിരുന്നില്ല. അതുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യം അവര്‍ ചെയതത് ജെപിയെ ഇരുമ്പഴിക്കുള്ളിലാക്കുകയും ആര്‍എസ്എസിനെ നിരോധിക്കുകയുമായിരുന്നു.
അടിയന്തരാവസ്ഥയില്‍ ആയിരക്കണക്കിന് രാഷ്ട്രീയ എതിരാളികള്‍ തുറുങ്കിലടയ്ക്കപ്പെട്ടു. മാധ്യമ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി, പൗരസ്വാതന്ത്ര്യങ്ങള്‍ എടുത്തുമാറ്റി, മനുഷ്യാവകാശങ്ങള്‍ ധ്വംസിച്ചു, ജനാധിപത്യപരമായി തെരഞ്ഞെടുത്ത നിയമസഭകള്‍ പിരിച്ചുവിട്ടു. തെരഞ്ഞെടുപ്പുകള്‍ സസ്പെന്‍ഡ് ചെയ്തു. ഭരണഘടനപോലും തന്നിഷ്ടംപോലെ അവര്‍ ഭേദഗതി ചെയ്തു.
ജയപ്രകാശ് നാരായണന്, മൊറാര്‍ജി ദേശായി, അടല്‍ ബിഹാരി വാജ്പേയ്, ലാല്‍ കൃഷ്ണ അദ്വാനി, ആചാര്യ കൃപലാനി, ചന്ദ്രശേഖര്‍, ചരണ്‍ സിങ്, വിജയലക്ഷ്മി പണ്ഡിറ്റ്, രാജ് നാരായണ്‍, മധു ലിമായെ തുടങ്ങിയ ആയിരക്കണക്കിന് സമാദരണീയരായ നേതാക്കന്മാരെ ജയിലിലടയ്ക്കാന്‍ സ്വേഛാധിപതിയായ ഇന്ദിരയ്ക്ക് മനസ്സാക്ഷിക്കുത്തുണ്ടായില്ല.
കുല്‍ദീപ് നയ്യാര്‍, ബി.ജി.വര്‍ഗീസ്, കെ.ആര് മല്‍ക്കാനി എന്നീ പ്രമുഖ പത്രപ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകവഴി സത്യസന്ധമായ വാര്‍ത്തകളുടെ ഉറവിടംതന്നെ അവര്‍ ഇല്ലാതാക്കി. ഒറ്റ രാത്രികൊണ്ട് സമുന്നതരെല്ലാം ഫാസിസ്റ്റുകളും ഇന്ദിരാ ഗാന്ധി മാത്രം ജനാധിപത്യത്തിന്റെ കാവല്‍ മാലാഖയുമായി മാറി!
അര്‍ദ്ധരാത്രിയില്‍ അറസ്റ്റുചെയ്യപ്പെട്ട ജെപി അന്നു പറഞ്ഞ വാക്കുകള്‍ ഇന്ദിരയുടെ കാര്യത്തില്‍ അറം പറ്റുന്നതുപോലെയായി, ”വിനാശകാലേ വിപരീതബുദ്ധി”. രാജ്യമെമ്പാടും നടന്ന സമരങ്ങള്‍ക്ക് പ്രയോജനമുണ്ടായി. ഇന്ദിര തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതയായി. തെരഞ്ഞെടുപ്പില്‍ ഇന്ദിരയും മകന് സഞ്ജയ് ഗാന്ധിയുമുള്‍പ്പെടെ കോണ്‍ഗ്രസുകാരെല്ലാം തറപറ്റി. ജനതാ പാര്‍ട്ടി അധികാരത്തിലേറി. മൊറാര്‍ജി ദേശായ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
പിന്നീട് അടല്‍ ബിഹാരി വാജ്പേയ്യുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം കൊടുത്ത എന്‍ഡിഎ സര്‍ക്കാര്‍ ജെപിയെ ഭാരത് രത്ന നല്കി ആദരിച്ചു.
ജെപിയുടെ കരുത്തായി നിഴല്‍പോലെ കൂടെയുണ്ടായിരുന്നയാളാണ് നാനാജി ദേശ്മുഖ്. വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണ സ്വയംപര്യാപ്തത എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രം പത്മവിഭൂഷണ്‍ നല്കി നാനാജിയെ ആദരിച്ചു. ജനസംഘത്തിന്റെ സമുന്നത നേതാവും രാജ്യസഭ അംഗവുമായിരുന്നു അദ്ദേഹം.
”ഞാന്‍ മനസ്സിലാക്കിയ നാനാജി” എന്ന പേരില്‍ അദ്ദേഹത്തെ അടുത്തറിയാവുന്ന എസ്.ഗുരുമൂര്‍ത്തി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ 2010 മാര്‍ച്ച് 3ന് എഴുതിയ ലേഖനം നാനാജിയുടെ ജീവിതത്തിലേക്ക് സവിശേഷ ശ്രദ്ധ നല്‍കുന്നതാണ്.
ആര്‍എസ്എസിലൂടെ വന്ന നാനാജി അസാമാന്യ സംഘാടകനായിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ് സ്ഥാപകന്‍ രാംനാഥ് ഗോയങ്കയും നാനാജിയും തമ്മില്‍ ഗാഢബന്ധമായിരുന്നു. ഭാരതത്തിന്റെ നന്മമാത്രമായിരുന്നു രണ്ടുപേരുടെയും ലക്ഷ്യം. ഭയമെന്താണെന്നറിയാത്തവരായിരുന്നു അവര്‍.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ശുദ്ധീകരണ പ്രസ്ഥാനങ്ങളിലൊന്നായ ബീഹാര്‍ സമരത്തിന് നേതൃത്വം വഹിക്കാന്‍ ജെപിയെ പ്രേരിപ്പിച്ച അവിസ്മരണീയമായ ഒരു സംഭവംകൂടി ഗുരുമൂര്‍ത്തി അതില്‍ അനാവരണം ചെയ്യുന്നു.
രാം നാഥ്ജി, നാനാജി, 1942ലെ ഒളിപ്രവര്‍ത്തനങ്ങളിലെ നായകനായിരുന്ന അച്യുത് പട്വര്ദ്ധന്, പ്രസിദ്ധ ഹിന്ദി കവി രാം ധാരി സിങ് ദിന്‍കര്‍ എന്നിവര്‍ 1973 ബംഗളൂരുവിലെ ദി ഇന്ത്യന്‍ എക്സ്പ്രസ് ഗസ്റ്റ്ഹൗസില്‍ ഒത്തുകൂടി. ഏകാധിപതിയാവുകയും ജുഡീഷ്യറിയും ബ്യൂറോക്രസിയുമുള്‍പ്പെടെ ജനാധിപത്യസ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ തുടങ്ങിയിരിക്കുന്ന ഇന്ദിരാ ഗാന്ധിക്കെതിരെ ശക്തമായ.
പ്രസ്ഥാനം നയിക്കാന്‍ ജെപിയോട് അഭ്യര്‍ത്ഥിച്ചു. ആരോഗ്യകാരണങ്ങളാല്‍ ജെപി അത് വിസമ്മതിക്കുകയുണ്ടായി. ഒരു തീരുമാനത്തിലെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. തിരുപ്പതിയില്‍ ദര്‍ശനം കഴിഞ്ഞ് ചെന്നൈയിലെത്തി വീണ്ടും ആലോചന തുടരാമെന്ന് അവര്‍ തീരുമാനിച്ചു.
തിരുപ്പതിയിലെ ദര്‍ശനവേളയില്‍ എല്ലാവരുടെയും മുമ്പില്‍വച്ച് രാം ധാരി സിങ് ദിന്‍കര്‍ പ്രാര്‍ത്ഥിച്ചത് ഇതായിരുന്നു, ”ഭഗവാനെ, എനിക്കവശേഷിച്ചിട്ടുള്ള നാളുകള്‍ മാതൃഭൂമിയുടെ സേവനത്തിനായി ജെപിക്കു നല്‍കണേ.” അതിനുശേഷം അവര്‍ രാംനാഥ്ജിയുടെ മൗണ്ട് റോഡിലുള്ള എക്സ്പ്രസ് എസ്റ്റേറ്റിലെ വീട്ടിലെത്തി.
മണിക്കൂറുകള്‍ക്കകം ദിന്‍കര്‍ ഗോയങ്കയുടെ മടിയിലേക്ക് വീണു. അധികം താമസിയാതെ മരിക്കുകയും ചെയ്തു. ഭഗവാന് ബാലാജി ദിന്‍കറിന്റെ പ്രാര്‍ത്ഥന കേട്ടു എന്നതില്‍ സംശയമില്ല. ദൈവത്തിന്റെ ഇടപെടലിന് സാക്ഷിയായ ജെപിക്ക് മറുത്തൊന്നും പറയാനുമായില്ല. ദൈവം തീരുമാനിച്ചത് മനുഷ്യന് നിഷേധിക്കുവാനാകുമോ? അനാരോഗ്യവും പ്രായവും മറന്ന് സ്വതന്ത്ര ഇന്ത്യ കണ്ടതില്‍ വച്ചേറ്റവും ശക്തമായ അഴിമതിവിരുദ്ധ മുന്നേറ്റത്തിന് നേതൃത്വം വഹിക്കാന്‍ ജെപി തയാറായി.
ഈ സമരത്തിന്റെ തീയും ചൂടുമാണ് ഇന്ദിരയെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചത്. ലോകസംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ ലോകം കണ്ട ഏറ്റവും വലിയ ഒളിപ്രവര്‍ത്തനങ്ങളിലേക്കും തികച്ചും സമാധാനപരമായ പ്രതിഷേധസമരങ്ങളിലേക്കും അതു വളര്‍ന്നു. 1977ല്‍ അത് ജനതാതരംഗമായി ഇന്ദിരയെ കടപുഴക്കിയെറിയുകയും ചെയ്തു. ത്യാഗധന്യമായ ജീവിതംകൊണ്ടു മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യം കനത്ത വെല്ലുവിളി നേരിട്ടപ്പോള്‍ ഒരു രക്ഷകനായെത്തിയത് ജെപിയായിരുന്നു.
അദ്ദേഹത്തിന്റെ വലംകൈ ആയിരുന്നത് നാനാജിയും. സംഘര്‍ഷസമിതിയുടെ നായകനായും ജനതാ പാര്‍ട്ടിയുടെ വിജയശില്പികളില് പ്രമുഖനായും നാനാജി ജെപിക്ക് കരുത്തു പകര്‍ന്നു. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യമായി നാനാജി മത്സരിക്കുകയും ജയിക്കുകയും ചെയ്തു. മൊറാര്‍ജി വളരെയേറെ നിര്‍ബന്ധിച്ചിട്ടും അദ്ദേഹം മന്ത്രിസഭയില്‍ ചേര്‍ന്നില്ല.
ജനതാ പാര്‍ട്ടി പിളരുകയും 1980ല്‍ ഭാരതീയ ജനതാ പാര്‍ട്ടി രൂപംകൊള്ളുകയും ചെയ്തു. നാനാജി സജീവ രാഷ്ട്രീയം വിട്ടു.സാമൂഹ്യ പരിഷ്കരണത്തിനും മാനവിക-ആദ്ധ്യാത്മിക മൂല്യങ്ങള്‍ക്കുമായി തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. ഉത്തര്‍ പ്രദേശിലെ ഗോണ്ടയിലെ ദരിദ്രജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക പുരോഗതിക്കായി പ്രവര്‍ത്തനമാരംഭിച്ചു.
മഹാരാഷ്ട്രയിലെ ബീഡിലും അത് ആവര്‍ത്തിച്ചു. ചിത്രകൂട ജില്ലയിലെ 500 ഗ്രാമങ്ങളുടെ ഉദ്ധാരണമായിരുന്നു ലക്ഷ്യം. ചിത്രകൂടയിലെ 80 ഗ്രാമങ്ങള്‍ വ്യവഹാരങ്ങളില്ലാത്ത ഗ്രാമങ്ങളായി. ആര്‍എസ്എസിന്റെ മാര്ഗ്ഗദര്ശനത്തില് മാതൃഭൂമിയുടെ പരമോന്നതിക്കായി ജീവിതം സമര്‍പ്പിച്ച കര്‍മയോഗിയായിരുന്നു നാനാജി.
സ്വന്തം ശരീരം എഐഐഎംഎസിന് സംഭാവന ചെയ്തുകൊണ്ട് അദ്ദേഹം ”രാഷ്ട്രായ സ്വാഹ” എന്ന മന്ത്രം മരണശേഷവും സാര്‍ത്ഥകമാക്കി.
(ലേഖകന്‍ അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന അദ്ധ്യക്ഷനാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: