കുറിഞ്ഞി ഉദ്യാനം ഉള്‍പ്പെടുന്ന പ്രദേശത്ത് കൃത്യമായ രേഖകളില്ലാതെ സര്‍ക്കാര്‍ ഭൂമി നാട്ടുകാര്‍ കൈവശംവച്ചിട്ടുണ്ട്. കൊട്ടാക്കമ്പൂരില്നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള തട്ടമ്പാറയ്ക്ക് മുകള്‍ ഭാഗത്ത് നൂറുകണക്കിന് ഏക്കര്‍ വസ്തു ഭൂമാഫിയ കൈയേറിയിട്ടുണ്ട്. ഇവിടെ ഗ്രാന്റീസ് മരങ്ങള്‍ ധാരാളമായി നട്ടിരിക്കുകയാണ്.
ഇവിടെനിന്ന് അടിമാലിയിലെ പ്രമുഖ ഗ്രാന്റീസ് വ്യാപാരിക്കാണ് ഭൂമാഫിയ സംഘം ഗ്രാന്റീസ് നല്‍കിയിരുന്നത്. സര്‍ക്കാര്‍ ഭൂമിയില്‍ നടുന്ന ഗ്രാന്റീസ് വെട്ടിക്കടത്തുന്നതിന് വനംവകുപ്പും റവന്യു ഉദ്യോഗസ്ഥരും സഹായമൊരുക്കി. മൂന്നു വര്‍ഷം മുന്‍പ് ഇവിടുന്ന് ഗ്രാന്റീസ് മരം മുറിക്കുന്നതിന് ഗത്യന്തരമില്ലാതെ ജില്ലാഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി.
കുറിഞ്ഞി ഉദ്യാനമായി പരിഗണിച്ച മേഖലയില്‍ ഗ്രാന്റീസ് മരങ്ങള്‍ വ്യാപിച്ചതോടെ ഇവിടെ നിന്നിരുന്ന നീലക്കുറിഞ്ഞി അപ്രത്യക്ഷമായി. ഈ സ്ഥിതി നിലനില്‍ക്കുന്നതിനിടെയാണ് കൊട്ടാക്കമ്പൂര്‍ തട്ടാമ്പാറയ്ക്ക് മുകള്‍ ഭാഗത്ത് വ്യാപകമായി കുറിഞ്ഞി ചെടികള്‍ അടുത്തിടെ നശിപ്പിച്ചത്.
അടുത്ത വര്‍ഷം കുറിഞ്ഞിച്ചെടികള്‍ പൂക്കും. ചെടി നശിപ്പിച്ചാല്‍ ആ പ്രദേശത്ത് നീലക്കുറിഞ്ഞിയുടെ സാന്നിധ്യമില്ലെന്ന് വരുത്തിത്തീര്‍ക്കാനാകും. അന്തിമ വിജ്ഞാപനം ഇറക്കുമ്പോള്‍ ഗ്രാന്റീസ് നില്ക്കുന്ന ഭാഗം സ്വന്തമാക്കാമെന്നാണ് മാഫിയ കരുതുന്നത്. വനംവകുപ്പും റവന്യു വകുപ്പും ഉദ്യാനത്തിനായി ഇറക്കിയ വിജ്ഞാപനം കൈയേറ്റക്കാരെ സഹായിക്കുന്ന തരത്തിലാണ്. വനംവകുപ്പിന്റെ വിജ്ഞാപന പ്രകാരം 3200 ഹെക്ടര്‍ പ്രദേശമാണ് ഉദ്യാനത്തിനായി നിശ്ചയിച്ചത്.
റവന്യൂ വകുപ്പിന്റെ വിജ്ഞാപനത്തില്‍ 2200 ഹെക്ടര്‍ പ്രദേശമാണ് ഉദ്യാനത്തിനായി വകകൊള്ളിച്ചിരിക്കുന്നത്. ഈ ഉത്തരവ് വിവാദമാകുമെന്നറിയാവുന്നതിനാല് വനംവകുപ്പ് പൂഴ്ത്തിയിരിക്കുകയാണ്. ആയിരം ഹെക്ടര്‍ പ്രദേശം ഭൂമാഫിയയ്ക്ക് തീറെഴുതാവുന്ന തരത്തിലാണ് റവന്യു വകുപ്പിന്റെ ഉത്തരവെന്ന് വനംവകുപ്പ് ഉദ്യോസ്ഥര്‍ സമ്മതിക്കുന്നു.
ഗ്രാമത്തിന്റെ എല്ലാ ചാപല്യങ്ങളും പേറുന്നവരാണ് കൊട്ടാക്കമ്പൂര്‍ ഗ്രാമവാസികള്‍. കൃഷിയിടങ്ങളില്‍ വിളയിച്ചെടുക്കുന്ന പച്ചക്കറി വിറ്റ് ഉപജീവനം നയിക്കുന്നവരാണ് ഇവര്‍. പട്ടണങ്ങളില്‍നിന്ന് മുന്തിയ ഇനം കാറുകളില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുമായി ഗ്രാമത്തിലെത്തുന്ന ഭൂമാഫിയ സംഘം ഇവരെ സ്വാധീനിക്കും. മറിച്ചൊന്നും പറയാതെ വന്നവര്‍ക്കൊപ്പം കൂടാനേ ഇവര്‍ക്ക് നിര്‍വ്വാഹമുള്ളൂ.
ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെയാണ് കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിക്കുന്നതിന് മുന്‍പ് കൊട്ടാക്കമ്പൂരില്‍ വ്യാപകമായി വസ്തു കയ്യേറിയത്. കയ്യേറിയ വസ്തുവില്‍ നട്ടിരിക്കുന്ന ഗ്രാന്റീസ് മരം ഇവരുടെ കൃഷിയെ ഹനിക്കുമെന്ന് തിരിച്ചറിയാന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.
കുടിവെള്ളം ഊറ്റിയെടുക്കുന്ന ഗ്രാന്റീസ് കൊട്ടാക്കമ്പൂര്‍ മലനിലകളില്‍ തഴച്ചുവളരുകയാണ്. അടുത്തിടെയായി ഇവിടെ കുടിവെള്ളക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഗ്രാന്റീസ് ഇത്തരത്തില്‍ വ്യാപിച്ചാല്‍ കൊട്ടാക്കമ്പൂരിനെ വന്‍ വരള്‍ച്ചയാണ് കാത്തിരിക്കുന്നത്.
(നാളെ: കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാന്‍ നീക്കം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: