ആലപ്പുഴ: ജിഹാദി ചുവപ്പ് ഭീകരതയ്ക്കെതിരെ എല്ലാവര്ക്കും ജീവിക്കണമെന്ന മുദ്യാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര 13, 14 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. യാത്രയെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബിജെപി ദക്ഷിണമേഖലാ അദ്ധ്യക്ഷന്‍ വെള്ളിയാകുളം പരമേശ്വരനും ജില്ലാ പ്രസിഡന്റ് കെ. സോമനും പത്രസമ്മേളനത്തില്‍ അറിയിച്ചു.
കോട്ടയത്തുനിന്നും 13ന് രാവിലെ 10.30ന് തണ്ണീര്‍മുക്കത്തെത്തുന്ന യാത്രയെ ജില്ലാ പ്രസിഡന്റ് കെ. സോമന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് ചേര്‍ത്തലയില്‍ സ്വീകരണ സമ്മേളനം. സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ സഹോദരങ്ങളായ അരീപ്പറമ്പിലെ വേണുവിന്റെയും രാജുവിന്റെയും വീടുകള്‍ യാത്രാ നായകന് കുമ്മനം രാജശേഖരന് സന്ദര്‍ശിക്കും.
തുടര്‍ന്ന് വാഹനമാര്‍ഗ്ഗം കലവൂരിലെത്തും. അവിടെനിന്നും വൈകിട്ട് മൂന്നിന് ആയിരങ്ങള്‍ അണിനിരക്കുന്ന പദയാത്രയായി ആലപ്പുഴയിലെത്തും. കേന്ദ്ര ജലവിഭവ സഹ മന്ത്രി ഡോ. സത്യപാല്‍ സിങ്, ആസാം മുഖ്യമന്ത്രി സര്‍വ്വാനന്ദ സൈനോവാള് തുടങ്ങിയ ദേശീയ സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കും.
ദേശീയപാതയിലൂടെ സഞ്ചരിച്ച് കൊമ്മാടിയില്‍ നിന്നും കിഴക്കോട്ട് തിരിഞ്ഞ് കൈചൂണ്ടി ജങ്ഷന്, മുല്ലയ്ക്കല് ജങ്ഷന് വഴി സമ്മേളനവേദിയായ മഹേശ്വരി ഗ്രൗണ്ടിലെത്തും. അരൂര്‍, ആലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, മാവേലിക്കര, കായംകുളം മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ പദയാത്രയില്‍ പങ്കെടുക്കും. അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ സമ്മേളനത്തിലാണ് പങ്കെടുക്കുക.
14ന് രാവിലെ പൗരപ്രമുഖന്മാരെ പങ്കെടുപ്പിച്ച് യോഗം. തുടര്‍ന്ന് വാഹനമാര്‍ഗ്ഗം കുട്ടനാട്, തിരുവല്ല, വഴി ചെങ്ങന്നൂരിലെത്തും. 11ന് സ്വീകരണ സമ്മേളനം ആരംഭിക്കും. അവിടെനിന്ന് ആറന്മുളയിലേക്ക് യാത്ര തുടരും. യാത്രയെ വരവേല്‍ക്കുന്നതിനായി ജില്ല ഹരിത കുങ്കുമ പതാകകളാലും തോരണങ്ങളാലും അലംകൃതമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: