ആലപ്പുഴ: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ ചെലവഴിച്ചത് 3776.84 ലക്ഷം രൂപ. ഏറ്റെടുത്ത പദ്ധതികളില്‍ 6,521 എണ്ണം പൂര്‍ത്തീകരിച്ചപ്പോള്‍ ഈ സാമ്പത്തികവര്‍ഷം ഓഗസ്റ്റ് 31 വരെ 57,577 കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചു. 2524.48 ലക്ഷം രൂപ കൂലിയിനത്തില്‍ ലഭ്യമാക്കി.
മെറ്റീരിയലിനായി 919.2 ലക്ഷം രൂപ ചെലവഴിച്ചു. ശരാശരി 14.88 തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കി. ഒമ്പതു കുടുംബങ്ങള്‍ 100 തൊഴില്‍ദിവസം പൂര്‍ത്തീകരിച്ചു. 8,04,832 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചതായും 25,3847 കുടുംബങ്ങള്‍ക്ക് തൊഴില്‍ കാര്‍ഡ് ലഭ്യമാക്കിയതായും വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനയോഗത്തില്‍ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി. വിജയകുമാര്‍ വ്യക്തമാക്കി.
തൊഴിലുറപ്പ് പദ്ധതിയിലൂടെ 1038 വ്യക്തിഗത കക്കൂസുകളും 1052 കമ്പോസ്റ്റ് പിറ്റുകളും രണ്ടു കളിസ്ഥലങ്ങളും 204 നഴ്സറികളും 233 ഗ്രാമീണ റോഡുകളും 520 മഴവെള്ള സംഭരണികളും നിര്‍മിച്ചു. 275 പരമ്പരാഗത ജലസ്രോതസുകള്‍ നവീകരിച്ചു. 269 മഴവെള്ള സംരക്ഷണ പ്രവൃത്തികളും 520 വരള്‍ച്ച നിവാരണ-വെള്ളപ്പൊക്ക നിയന്ത്രണ പ്രവൃത്തികളും നടത്തി. രണ്ട് അങ്കണവാടികളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിലൂടെ 60 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. 13 എണ്ണം പുരോഗമിക്കുന്നു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ആലപ്പുഴ നഗരസഭയില്‍ ഭവനരഹിതരായ 2,278 പേര്‍ക്ക് ഭവന നിര്‍മാണ ധനസഹായം നല്‍കുന്നതിനായി ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിച്ചതായി യോഗത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: