മാനന്തവാടി: പഞ്ചായത്തിലെ തരുവണ പ്രദേശത്ത് കുടിവെള്ളമെത്തിക്കാനാരംഭിച്ച മഴുവന്നൂര്‍ക്കുന്ന് ശുദ്ധജല വിതരണ പദ്ധതി പ്രവൃത്തി അനന്തമായി നീളുന്നു. ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പ്രദേശത്തെ 650 ഓളം കുടുംബങ്ങള്‍ക്ക് വെള്ളം എത്തിക്കുന്ന പദ്ധതിയാണ് പൂര്‍ത്തിയാക്കേണ്ട കാലാവധി കഴിഞ്ഞിട്ടും അനന്തമായി നീളുന്നത്.
2016 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണ് 2017 അവസാനിക്കാറായിട്ടും ഒച്ചിഴയും വേഗത്തില്‍ നീങ്ങുന്നത്. ഒടുവിലായി സെപ്റ്റംബര്‍ 30നകം പണി പൂര്‍ത്തിയാക്കാനായി പഞ്ചായത്ത് സമയം നല്‍കിയിരുന്നെങ്കിലും ഈ കാലയളവിലും പണി പൂര്‍ത്തിയാക്കാന്‍ നിര്‍വ്വഹണ ഏജന്‍സിക്ക് കഴിഞ്ഞില്ല. ജില്ലയിലെ 12 പഞ്ചായത്തുകള്‍ക്കൊപ്പം വെള്ളമുണ്ട പഞ്ചായത്തില്‍ അഞ്ച് വര്‍ഷം മുമ്പാണ് ജലനിധി പദ്ധതി ആരംഭിച്ചത്. ഇതിനോടകം നിരവധി ചെറുകിട ജലവിതരണ പദ്ധതികള്‍ ജലനിധിയിലൂടെ പൂര്‍ത്തിയാക്കിയെങ്കിലും ഏറ്റെടുത്ത പദ്ധതികളില്‍ ഏറ്റവും അധികം ഗുണഭോക്താക്കളുള്ള പദ്ധതിയാണ് തരുവണ മഴുവന്നൂരില്‍ മുടങ്ങിക്കിടക്കുന്നത്.
തരുവണ പ്രദേശത്തെ 290 ആദിവാസി കുടുംബങ്ങളുള്‍പ്പെടെ 650 ഓളം കുടുംബങ്ങള്‍ക്ക് വെള്ളം എത്തിക്കുന്നതാണ് മഴുവന്നൂര്‍ കുടിവെള്ള പദ്ധതി. പദ്ധതിയുടെ കാലാവധി കഴിഞ്ഞിട്ടും ബാക്കിയുള്ള പദ്ധതികള്‍ പൂര്‍ത്തീകരണത്തിനായി ഭരണ സമിതി നിര്‍വ്വഹണ ഏജന്‍സിക്ക് ഒരുവര്‍ഷം കൂടി കാലാവധി നീട്ടി നല്‍കുകയായിരുന്നു. എന്നാ ല്‍ ഈ കാലാവധി കഴിഞ്ഞിട്ടും പണിപൂര്‍ത്തിയാവാത്തതിനെ തുടര്‍ന്ന് വീണ്ടും രണ്ട് തവണ കാലാവധി മഴുവന്നൂര്‍ പദ്ധതിക്കായി നീട്ടി നല്കുകയുണ്ടായി. എന്നാല്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത കരാറുകാരന്റെ തുള്‍പ്പെടെയുള്ള അനാസ്ഥകാരണമാണ് പ്രവര്‍ത്തികള്‍ അനന്തമായി നീളുന്നത്.
കക്കടവ്, പാലയാണ, കരിങ്ങാരി, തരുവണ, പീച്ചങ്കോട്, ഏഴാംമൈല്‍, കോക്കടവ് തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസികളുള്‍പ്പെടെയുള്ള ഗുണഭോക്താക്കളാണ് ജലനിധി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു ഗുണഭോക്തൃ വിഹിതമായ 2000 രൂപയും അതിലധികവും നല്കി വെള്ളത്തിനായി കാത്തിരിക്കുന്നത്. ആദിവാസികളുടെ വിഹിതവും പഞ്ചായത്ത് വിഹിതവുമായി ലക്ഷക്കണക്കിന് രൂപ ഇതിനോടകം പഞ്ചായത്തും കൈമാറിയിട്ടുണ്ട്.
നേരത്തെ വാട്ടര്‍ അതോരിറ്റിയുടെ കൈവശമുണ്ടായിരുന്ന ജലസംഭരണ ടാങ്കില്‍ നിന്നും പണം നല്കി കണക്ഷനെടുത്തിരുന്ന കരിങ്ങാരി, കാപ്പുംകുന്ന് പ്രദേശത്തുകാരുടെ കണക്ഷന് വിചേ്ഛദിച്ച ശേഷമാണ് ടാങ്ക് ജലനിധിക്ക് കൈമാറിയത്. വാട്ടര്‍ അഥോരിറ്റിയുടെ കണക്ഷന് വിച്ഛേദിക്കുകയും ജലനിധിയുടെ ജലവിതരണം അനന്തമായി നീളുകയും ചെയ്തതോടെ കാപ്പുംകുന്ന് കോളനിയിലുള്‍പ്പെടെ മഴക്കാലത്തും വെള്ളക്ഷാമം രൂക്ഷമാണ്.
പദ്ധതിയിലുള്‍പ്പെട്ട പല പ്രദേശങ്ങളിലും മഴക്കുറവ് കാരണം കുടിവെള്ളം ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. കക്കടവ് പുഴയോട് ചേര്‍ന്ന് കിണര്‍കുഴിക്കുകയും മഴുവന്നൂര്‍ക്കുന്നില്‍ നേരത്തയുണ്ടയാരുന്ന വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണ ടാങ്ക് ഏറ്റെടുത്ത് നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ടാങ്ക് നിര്‍മ്മാണവും ഇഴഞ്ഞാണ് നടക്കുന്നത്. ഒന്നര വര്‍ഷം മുമ്പാണ് ഇതിന് കരാര്‍ നല്‍കുകയും പണി ആരംഭിക്കുകയും ചെയ്തത്. എന്നാല്‍ ആവശ്യത്തിന് ജോലിക്കാരെ നിയോഗിക്കാതെ കരാറുകാരന് പണി നീട്ടിക്കൊണ്ട് പോവുകയാണ്. മുഴുവന്‍ ഗുണഭോക്താക്കളുടെയും വീടുകളിലേക്ക് പൈപ്പിംഗ് നടത്തി വെള്ളമെത്തിക്കുന്നതിനായി പൈപ്പുകള്‍ ആറ് മാസം മുമ്പ് എത്തിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രവൃത്തി ഇനിയും തുടങ്ങിയിട്ടില്ല.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡില്‍ പൈപ്പിടുന്നതിനായി അനുമതി വാങ്ങുന്നതുള്‍പ്പെടെയുള്ള കാലതാമസമാണ് പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി പറയുന്നതെങ്കിലും വ്യക്തമായി മേല്‍നോട്ടം നടത്താന്‍ പഞ്ചായത്ത് തയ്യാറാവാത്തതാണ് കോടിക്കണക്കിന് രൂപയുടെ കുടിവെള്ള പദ്ധതി എങ്ങുമെത്താത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: