പാലക്കാട്: രാഷ്ട്രീയ ഭിന്നതയുടെ പേരില്‍ ഒരു കുടുംബത്തിലെ രണ്ടു പേരെ ചുട്ടുകൊന്ന സിപിഎം ഭീകരതയ്ക്കു മുന്നില്‍ സ്തബ്ധരായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങും.കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരത അരങ്ങേറിയ കഞ്ചിക്കോട് ചടയന്‍കാലായിലെ വീട്ടിലെത്തിയ ചൗഹാനും വി.കെ. സിങ്ങും ക്രൂരതയ്ക്കിരയായവരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ചു.
കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയുടെ ഭാഗമാകാന്‍ പാലക്കാട്ടെത്തിയതായിരുന്നു ഇരുവരും. കഞ്ചിക്കോട് ചടയന്‍കാലായില്‍ രാധാകൃഷ്ണന് (47), രാധാകൃഷ്ണന്റെ സഹോദരന് കണ്ണന്റെ ഭാര്യ വിമല (45) എന്നിവരാണ് സിപിഎം ആക്രമണത്തില്‍ വെന്തുമരിച്ചത്. 2016 ഡിസംബര്‍ 28നായിരുന്നു സംഭവം.
ചൗഹാനും സിങ്ങിനും മുന്നില്‍ ബന്ധുക്കള്‍ വിങ്ങിപ്പൊട്ടി. പ്രതികളെ പിടികൂടാത്തത് ഉന്നത സ്വാധീനം മൂലമാണെന്ന് രാധാകൃഷ്ണന്റെ ഭാര്യ സരിത, വിമലയുടെ ഭര്‍ത്താവ് കണ്ണന് എന്നിവര്‍ പറഞ്ഞു. രാധാകൃഷ്ണന്റെയും വിമലയുടേയും മരണമൊഴി ഉണ്ടായിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. അറസ്റ്റിലായവര്‍ ഉടന്‍ തന്നെ ജാമ്യത്തിലിറങ്ങി. പ്രധാന പ്രതികളിലൊരാള്‍ ഇപ്പോഴും കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുണ്ട്.
വിമലയുടേയും രാധാകൃഷ്ണന്റെയും മക്കളായ അശ്വതി, അക്ഷയ, അശ്വിന് എന്നിവരെ മന്ത്രി ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. നേതാക്കളെ കണ്ട് പൊട്ടിക്കരഞ്ഞ വിമലയുടെ അമ്മ രാജമ്മയുടെ വേദന ചൗഹാനടമക്കമുള്ളവര്ക്കും നൊമ്പരമായി.
വീടിനു മുന്നില്‍ ഒരുക്കിയ ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ച നടത്തിയാണ് നേതാക്കള്‍ വീട്ടിലേക്കു കയറിയത്. ജാഥാ നായകന് കുമ്മനം രാജശേഖരന്, വി. മുരളീധരന്, എം.ടി. രമേശ്, എന്‍. ശിവരാജന്, സി. കൃഷ്ണകുമാര്‍, ഇ. കൃഷ്ണദാസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കുടുംബത്തെ കഴിയും വിധം സഹായിക്കുമെന്ന് ചൗഹാന് ഉറപ്പുനല്‍കി.
ബിജെപി മുന്‍ പഞ്ചായത്തംഗം കണ്ണന്റെ വീടിനു നേരെ സിപിഎമ്മുകാര്‍ എറിഞ്ഞ ബോംബ് ഗ്യാസ് സിലിണ്ടറില്‍ തട്ടി പൊട്ടിത്തെറിച്ചാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്. കണ്ണന്, ഭാര്യ വിമല, സഹോദരന് രാധാകൃഷ്ണന്, മറ്റൊരു സഹോദരന് ശെല്‍വരാജിന്റെ മകന് ശരത്ത് എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.
രാധാകൃഷ്ണന് 2017 ജനുവരി ആറിനും രണ്ടു കുട്ടികളുടെ അമ്മയായ വിമല 16നും മരിച്ചു. വീടിനു മുന്നിലുണ്ടായിരുന്ന വാഹനങ്ങളും കത്തിനശിച്ചു. വീടിന്റെ മേല്‍ക്കൂര ഉഗ്രസ്ഫോടനത്തില്‍ തകര്‍ന്നു.
പാലക്കാട് ജില്ലയിലാകമാനം സിപിഎം നടത്തുന്ന അക്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു ആര്‍എസ്എസ്സിന്റെ സജീവ പ്രവര്‍ത്തകനായ കണ്ണന്റെ വീടിനു നേരെയുണ്ടായ ആക്രമണം. സംഭവം നടന്ന് ഒരു വര്‍ഷമാകാറായിട്ടും പ്രതികളെ പിടിക്കാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: