കൊച്ചി: മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കൈയേറിയെന്ന പരാതിയില്‍ സര്‍ക്കാര്‍ പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. കായല്‍ മണ്ണിട്ട് നികത്തുന്നതിനു വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടോയെന്ന് വ്യാഴാഴ്ച അറിയിക്കാനും കോടതി നിര്‍ദേശിച്ചു.
കൈയേറ്റത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ കൈനകരി പഞ്ചായത്ത് അംഗം ബി.കെ. വിനോദ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സര്‍ക്കാരിന്റെ പക്കല്‍ എന്തൊക്കെ രേഖകള്‍ ഉണ്ടെന്ന് അറിയിക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് പി.ബി. സുരേഷ്കുമാര്‍ ആവശ്യപ്പെട്ടു.
കൈയേറ്റം തിട്ടപ്പെടുത്തി സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കണം, അനധികൃതമായി വാങ്ങിയ ഭൂമിയുടെ പട്ടയം റദ്ദാക്കണം, കായല്‍ ഭൂമി പൂര്‍വസ്ഥിതിയിലാക്കി ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയവയായിരുന്നു ഹര്‍ജിയിലെ ആവശ്യം.
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കായല്‍ ഭൂമി കൈയേറിയതെന്നും ഭൂമി നികത്തുന്നത് തടഞ്ഞ് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയെന്നും ഹര്ജിക്കാരന് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: